കടത്തനാടൻ സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യം
text_fieldsഅധ്യാപകൻ ടി. രാജന്റെ വിരമിക്കൽ ചടങ്ങിൽ പുനത്തിൽ കുഞ്ഞബ്ദുള്ള, എം.ടി. വാസുദേവൻ നായർ, ടി. രാജൻ, അക്ബർ കക്കട്ടിൽ (ഫയൽ ചിത്രം)
വടകര: കടത്തനാടൻ സാംസ്കാരിക സദസ്സുകളിലെ നിറസാന്നിധ്യമായിരുന്നു എം.ടി. വാസുദേവൻ നായർ. കടത്തനാടിന്റെ പ്രിയ കവയിത്രി കടത്തനാട് മാധവി അമ്മ, പുനത്തിൽ കുഞ്ഞബ്ദുള്ള, അക്ബർ കക്കട്ടിൽ, വി.ആർ. സുധീഷ്, എം. സുധാകരൻ, മോനു ചോറോട്, ഡോ. എം. മുരളീധരൻ തുടങ്ങിയവരുമായുള്ള ആത്മബന്ധമാണ് എം.ടി.യെ വടകരയിലെ സാംസ്കാരിക സദസ്സുകളിലേക്ക് അടുപ്പിച്ചത്.
മാധ്യമപ്രവർത്തകനും ചീനംവീട് നോർത്ത് ജെ.ബി സ്കൂൾ പുതുപ്പണം അധ്യാപകനുമായിരുന്ന ടി. രാജന്റെ വിരമിക്കൽ ചടങ്ങിൽ എം.ടി.യും പുനത്തിലും അക്ബർ കക്കട്ടിലും ഒരുമിച്ചത് അപൂർവ കാഴ്ചയായിരുന്നു. എം.ടി. നിരവധി പുസ്തക പ്രകാശന ചടങ്ങുകൾക്ക് വടകരയിൽ എത്തിയിരുന്നു.
ഡോ. എം. മുരളീധരന്റെ ‘നമ്മുടെ കുഞ്ഞ് അറിയേണ്ടതെല്ലാം’ പുസ്തക പ്രകാശന ചടങ്ങിലാണ് അവസാനമായി എത്തിയത്. പുസ്തകത്തെക്കുറിച്ച് അദ്ദേഹം പറഞ്ഞത്: ഈ പുസ്തകം വായിച്ചുകഴിഞ്ഞ് ഞാനാദ്യം ചെയ്തത് എന്റെ മകൾ അശ്വതിയെ വിളിച്ച് അവളുടെ കുട്ടിയെ കുറിച്ച് അശ്വതി ചോദിക്കാറുള്ള എല്ലാ സംശയങ്ങൾക്കും ശാസ്ത്രീയമായും സുന്ദരമായും ഈ പുസ്തകം മറുപടി തരുമെന്ന് പറയുകയായിരുന്നു. പുസ്തകം മകൾക്ക് സമ്മാനിക്കുകയുമുണ്ടായി. മടപ്പള്ളി ഗവ. കോളജ് മലയാള വിഭാഗം സംഘടിപ്പിച്ച ദേശം, എഴുത്ത് കല, എം.ടിയുടെ രചനാലോകം എന്ന വിഷയത്തില് ദേശീയ സെമിനാറിലാണ് അവസാനമായി പങ്കെടുത്തത്.
പ്രൈമറി സ്കൂൾ അധ്യാപകനായ തന്റെ വിരമിക്കൽ ചടങ്ങിൽ സാഹിത്യ ലോകത്തെ മൂന്നു പ്രതിഭകളെ പങ്കെടുപ്പിക്കാൻ കഴിഞ്ഞത് ഏറെ സന്തോഷം നൽകുന്നതായും എം.ടി.യുമായുള്ള സൗഹൃദമാണ് വേദിയിൽ എത്താൻ ഇടയാക്കിയതെന്നും ടി. രാജൻ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.