ഒടുവിൽ മൻസിയ കോഴിക്കോട്ട് നൃത്തമാടി
text_fieldsകോഴിക്കോട്: നവോത്ഥാനത്തിന്‍റെ നാടായിട്ടും മതത്തിന്‍റെ പേരിൽ നൃത്തവേദി നിഷേധിക്കപ്പെട്ട മൻസിയയെ കോഴിക്കോട് വേദി നൽകി ആദരിച്ചു. അഹിന്ദു ആയതിന്‍റെ പേരിൽ കൂടൽ മാണിക്യം ക്ഷേത്രോത്സവത്തോടനുബന്ധിച്ചുള്ള നൃത്തോത്സവത്തിൽ അവസരം നിഷേധിക്കപ്പെട്ട മൻസിയക്കാണ് ടൗൺഹാളിൽ വേദി ഒരുക്കിയത്. ക്ഷേത്രോത്സവത്തിൽ നൃത്തമാടേണ്ട അതേ ദിവസം തന്നെയാണ് ഇവിടെ മൻസിയ നൃത്തമാടിയത്. റെഡ് യങ്സ് വെള്ളിമാടുകുന്നിന്‍റെ സാംസ്ക്കാരിക വിഭാഗമായ 'മഞ്ചാടിക്കുരു'വിന്‍റെ നേതൃത്വത്തിലായിരുന്നു പരിപാടി.
ആറാം ഉത്സവം പ്രമാണിച്ചുള്ള കലാപരിപാടികളുടെ ഭാഗമായി കൂടൽ മാണിക്യം ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കാനായിരുന്നു മൻസിയയെ ക്ഷണിച്ചത്. നോട്ടീസിലടക്കം പേര് അച്ചടിച്ച ശേഷമാണ് ക്ഷേത്രഭാരവാഹികളിൽ നിന്ന് വിലക്ക് നേരിട്ടത്.
ഇത് വിവാദമായതിന് പിറകെയാണ് റെഡ്യങ്സ് വേദി ഒരുക്കിയത്. പരിപാടിയുടെ മുന്നോടിയായി 'മതേതര ദേവസ്വം നേരും നുണയും' എന്ന വിഷയത്തിൽ സെമിനാർ നടന്നു. കെ.ഇ.എൻ. കുഞ്ഞഹമ്മദ്, ടി.വി. ബാലൻ, ഷാഹിന റഫീഖ്, അപർണ ശിവകാമി എന്നിവർ ചർച്ചയിൽ പങ്കെടുത്തു. മൻസിയയെ ടി.വി. ബാലൻ ഉപഹാരം നൽകി ആദരിച്ചു. ഷിനി യോഗാനന്ദൻ പുരസ്കാരം നൽകി. അഡ്വ. പി. ഗവാസ്, മൻസിയ ശ്യാം, നിഖിൽദേവ് എന്നിവർ സംസാരിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.