റദ്ദാക്കിയിട്ട് മൂന്ന് ആഴ്ചയല്ല, ഒരു വർഷം; പാസഞ്ചർ ട്രെയിനുകൾ എന്ന് പുനഃസ്ഥാപിക്കും?
text_fieldsകോഴിക്കോട്: മൂന്നാഴ്ചത്തെ ട്രാക്ക് അറ്റകുറ്റപ്പണി എന്ന പേരിൽ സർവിസ് നിർത്തിയ പാസഞ്ചർ ട്രെയിനുകൾ ഒരുവർഷമാകാറായിട്ടും റെയിൽവേ പുനഃസ്ഥാപിച്ചിട്ടില്ല. 2023 സെപ്റ്റംബർ 9,10 തീയതികളിലാണ് ട്രാക്ക് ബലപ്പെടുത്താൻ എന്ന് പറഞ്ഞ് കോഴിക്കോട് ഷൊർണൂർ എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06496) പൂർണമായും, തൃശൂർ-കോഴിക്കോട് അൺ റിസർവ്ഡ് എക്സ്പ്രസ് സ്പെഷൽ ട്രെയിൻ (06495) ഭാഗികമായും നിർത്തലാക്കിയത്. മൂന്ന് ആഴ്ചകൾക്കുള്ളിൽ സർവിസ് പുനഃസ്ഥാപിക്കുമെന്നാണ് ഇത് സംബന്ധിച്ച് ജനങ്ങളുടെ ആശങ്ക അറിയിച്ച എം.കെ. രാഘവൻ എം.പിയെ അന്ന് സതേൺ റെയിൽവേ ജനറൽ മാനേജർ അറിയിച്ചിരുന്നത്. വിവിധയിടങ്ങളിലേക്കുള്ള ജോലിക്കാരടക്കം ഏറ്റവും കൂടുതല്‍ ആളുകള്‍ യാത്ര ചെയ്യുന്ന ‘പീക്ക് ഹവറി’ൽ സർവിസ് നടത്തുന്ന ട്രെയിനുകൾ നിർത്തിവെച്ചത് മലബാറിലെ ദൈനംദിന യാത്രക്കാരെ കുറച്ചൊന്നുമല്ല ബാധിച്ചത്. മറ്റു ട്രെയിനുകളിൽ തിരക്ക് വർധിക്കാൻ ഇത് ഇടയാക്കുകയും ചെയ്തു. എന്നാൽ, ട്രാക്ക് ബലപ്പെടുത്തൽ പ്രവൃത്തി പൂർത്തിയാക്കി മാസങ്ങൾ പിന്നിട്ടിട്ടും സർവിസ് പുനരാരംഭിക്കാൻ റെയിൽവേ തയാറാവുന്നില്ല. സർവിസ് പുനഃസ്ഥാപിക്കാൻ റെയിൽവേ തയാറാവാത്തത് പ്രതിഷേധത്തിന് ഇടയാക്കുന്നുണ്ട്.
രാവിലെ 7.30 കോഴിക്കോട് നിന്ന് ഷൊർണൂരിലേക്കും വൈകീട്ട് 5.45 നും 6.45 നും ഷൊര്‍ണൂരില്‍ നിന്ന് കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെട്ടിരുന്ന ട്രെയിനുകള്‍ നിർത്തലാക്കിയതോടെ സ്ത്രീകളും കുട്ടികളുമുള്‍പ്പെടെ ആയിരക്കണക്കിന് സ്ഥിരം യാത്രക്കാർ ജോലിയും പഠനവും കഴിഞ്ഞ് വീട്ടിലെത്തിച്ചേരാൻ പ്രയാസപ്പെടുകയാണ്. കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിൽ വിവിധ സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർ സീസൺ ടിക്കറ്റ് എടുത്ത് സ്ഥിരമായി ഈ പാസഞ്ചറിനെയാണ് ആശ്രയിച്ചിരുന്നത്. സീസൺ ടിക്കറ്റിൽ യാത്ര ചെയ്തിരുന്നവരുടെ യാത്ര ചെലവും വർധിച്ചു. നേരത്തേ പാസഞ്ചർ ട്രെയിനുകളായിരുന്നവ കൊവിഡിനു ശേഷം സ്പെഷൽ എക്സ്പ്രസുകളായിട്ടായിരുന്നു ഓടിയിരുന്നത്. 06031,06032 നമ്പര്‍ വണ്ടികള്‍ എല്ലാ ദിവസവും സർവിസ് നടത്തണമെന്നും കൂടുതല്‍ സ്റ്റേഷനുകളില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. സ്വകാര്യ ബസ് ലോബിയുടെ താൽപര്യത്തിന് വഴങ്ങിയാണ് റെയിൽവേ പാസഞ്ചർ പുനഃസ്ഥാപിക്കാൻ വൈകുന്നതെന്നും ആരോപണമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.