കോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ ആരുടെ കൈവശം?
text_fieldsകോഴിക്കോട് കെ.എസ്.ആർ.ടി.സി ടെർമിനൽ
കോഴിക്കോട്: നഗരത്തിൽ വർഷങ്ങളായി നോക്കുകുത്തിയായിനിൽക്കുന്ന കെ.ആർ.ടി.സി ബസ് സ്റ്റാൻഡ് ടെർമിനൽ ആരുടെ കൈവശമാണെന്ന് വ്യക്തമാക്കി ഉടൻ റിപ്പോർട്ട് സമർപ്പിക്കണമെന്ന് ഹൈകോടതി. ടെർമിനൽ പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സ് കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്നുമാവശ്യപ്പെട്ട് നൽകിയ കേസ് പരിഗണിക്കുന്നതിനിടെയാണ് കോടതി നിർദേശം. കേസ് അടുത്ത മേയ് 21ന് വീണ്ടും പരിഗണിക്കും. അതിന് മുമ്പ് ചീഫ് സെക്രട്ടറി കേസിലെ കക്ഷികളായ കെ.എസ്.ആർ.ടി.സി, കെ.ടി.ഡി.എഫ്.സി, പരാതിക്കാർ എന്നിവരുടെ സംയുക്തയോഗം വിളിച്ച് കൈവശാവകാശം സംബന്ധിച്ച് റിപ്പോർട്ട് നൽകണം. ടെർമിനൽ ആരുടെ കൈവശമാണെന്നത് സംബന്ധിച്ച് തർക്കം നിലനിൽക്കുന്നുണ്ടെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിലാണ് ഹൈകോടതി നിർദേശം. പാട്ടത്തിനെടുത്ത കെട്ടിടം കെ.ടി.ഡി.എഫ്.സി നടത്തിപ്പിനായി തങ്ങൾക്ക് കൈമാറിയിട്ടില്ലെന്നും എൻ.ഐ.ടി സംഘം ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം ബലപ്പെടുത്തി കൈമാറണമെന്നുമായിരുന്നു അലിഫിന്റെ വാദം. എന്നാൽ, 2021 ആഗസ്റ്റ് 26ന് കാരാറിൽ ഒപ്പിട്ടപ്പോൾ തന്നെ കെട്ടിട കൈമാറ്റം നടന്നിട്ടുണ്ടെന്നും ഇതിന്റെ ഭാഗമായി കരാർ ഒപ്പുവെക്കുന്നതിനും എട്ടുദിവസം മുമ്പ് പരാതിക്കാരായ കരാറുകാർ ടെർമിനലിൽനിന്ന് പാർക്കിങ് ഫീസ് ഈടാക്കിത്തുടങ്ങിയിട്ടുണ്ടെന്നും കെ.ടി.ഡി.എഫ്.സി കോടതിയെ അറിയിച്ചിരുന്നു.
തുടർന്നാണ് കൈവശാവകാശം സംബന്ധിച്ച് തർക്കമുള്ളതായി കോടതി വിലയിരുത്തിയത്. കോടതി നടപടികൾ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കിയോസ്കുകളുടെ പ്രവർത്തനത്തെ ബാധിക്കരുതെന്നും കോടതി നിർദേശിച്ചിരുന്നു. ടെർമിനലിൽ ബസ് സ്റ്റാൻഡ് പ്രവർത്തിക്കുന്ന ഒന്നാം നില ഒഴികെയുള്ള ഭാഗങ്ങളാണ് അലിഫിന് പാട്ടത്തിന് കൈമാറിയത്. എന്നാൽ അലിഫിന് കെട്ടിടം കൈ മാറിയതിനു പിന്നാലെ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന കിയോസ്കുകൾ പൊളിച്ചുനീക്കിയിരുന്നു. പിന്നീട് ഇക്കഴിഞ്ഞ ഒക്ടോബറിലാണ് കിയോസ്കുകൾ പുനരാരംഭിച്ചത്. കിയോസ്കുകളുടെ പ്രവർത്തനം തടയണമെന്നും അലിഫ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു.
ബലക്ഷയമുണ്ടെന്ന് കണ്ടെത്തിയ കെട്ടിടം ബലപ്പെടുത്താൻ 30 കോടിയോളം വേണ്ടിവരുമെന്ന് ഐ.ഐ.ടി സംഘം നിർദേശിച്ചിരുന്നു. അന്നത്തെ ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ കെട്ടിടം നിർമിച്ച കെ.ടി.ഡി.എഫ്.സി തന്നെ അലിഫിന് കെട്ടിടം ബലപ്പെടുത്തി നൽകുമെന്ന് കരാറുകാർക്ക് ഉറപ്പു നൽകിയിരുന്നു. ഇതിന് പണം കണ്ടെത്താനായി കെ.എസ്.ആർ.ടി.സി.യുടെ ഭൂമി കെ.ടി.ഡി.എഫ്.സിക്ക് കൈമാറി പണയം വെക്കാനും തീരുമാമായി. ബലപ്പെടുത്തൽ പ്രവൃത്തിക്ക് ചെന്നൈ ആസ്ഥാനമായ കമ്പനിക്ക് ടെൻഡർ നൽകുകയും ചെയ്തു. ഭൂമി കൈമാറൽ നടപടി നീളുന്നതിനിടെ കെട്ടിടം ഉടൻ ബലപ്പെടുത്തി കൈമാറണം എന്നാവശ്യപ്പെട്ട് അലിഫ് ഹൈകോടതിയെ സമീപിച്ചു. സർക്കാറിന്റെ മൗനാനുവാദത്തോടെയാണ് തങ്ങൾ കോടതിയെ സമീപിച്ചിരുന്നതെന്ന് അലിഫ് പ്രതിനിധികൾ തന്നെ പറയുന്നു. അതിനിടെ, കെ.ടി.ഡി.എഫ്.സി എം.ഡിയും ഗതാഗത മന്ത്രിയും മാറിയതോടെ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. കെട്ടിടം നിലവിലെ അവസ്ഥയിലാണ് കൈമാറിയതെന്നും ബലപ്പെടുത്തൽ പാട്ടത്തിനെടുത്തവരുടെ ഉത്തരവാദിത്തമാണെന്നും കെ.ടി.ഡി.എഫ്.സി കോടതിയെ അറിയിക്കുകയായിരുന്നു. മന്ത്രി കോഴിക്കോട് എത്തിയപ്പോഴും ഈ നിലപാട് ആവർത്തിച്ചിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.