ലോറിയിടിച്ച് യുവതി മരിച്ച സംഭവം: പ്രതി അറസ്റ്റിൽ
text_fieldsമുഹമ്മദ് ഇബ്രാഹിം
രാമനാട്ടുകര: സഹോദരനൊപ്പം സ്കൂട്ടറിൽ സഞ്ചരിക്കവേ പിന്നിൽനിന്നെത്തിയ ലോറിയിടിച്ച് റോഡിലേക്കു വീണ യുവതി മറ്റൊരു വാഹനത്തിനടിയിൽപെട്ട് മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. കർണാടക ഉടുപ്പി മഡ്ഗാവ് സ്വദേശി മുഹമ്മദ് ഇബ്രാഹിമിനെയാണ് (48) ഫറോക്ക് എസ്.ഐ ആർ.എസ്. വിനയൻ അറസ്റ്റ് ചെയ്തത്.
ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്തും ഫറോക്ക് അസി. കമീഷണർ എ.എം. സിദ്ദീഖിന്റെ നേതൃത്വത്തിലുള്ള സ്ക്വാഡും ചേർന്ന് ലോറി കസ്റ്റഡിയിലെടുത്തു. വടകര ആയഞ്ചേരി കോമത്ത് മുഹമ്മദിന്റെ ഭാര്യ തേഞ്ഞിപ്പലം ദേവതിയാൽ പൂവളപ്പിൽ ബീബി ബിഷാറയാണ് (23) മരിച്ചത്.
കോഴിക്കോട് ഇഖ്റ ആശുപത്രി ലബോറട്ടറി ജീവനക്കാരിയായിരുന്നു. സഹോദരൻ ഫജ്റുൽ ഇസ്ലാമിനൊപ്പം ആശുപത്രിയിലേക്ക് ജോലിക്കു പോകവേ മാർച്ച് 24ന് വൈകീട്ട് 7.10ന് രാമനാട്ടുകര മേൽപാലത്തിലായിരുന്നു അപകടം. സ്കൂട്ടറിൽ ലോറിയിടിച്ചതിനെ തുടർന്ന് തെറിച്ചുവീണ ബിഷാറയുടെ ദേഹത്ത് തൊട്ടുപിന്നാലെയെത്തിയ മറ്റൊരു വാഹനം കയറിയിറങ്ങിയാണ് മരണം സംഭവിച്ചതെന്ന് സഹോദരൻ പൊലീസിന് മൊഴി നൽകിയിരുന്നു. തുടർന്ന് അന്വേഷണം ഏറ്റെടുത്ത ഫറോക്ക് ക്രൈം സ്ക്വാഡിന്, ഹൈവേയിൽ നിർമാണജോലി നടക്കുന്നതിനാൽ വാഹനത്തെക്കുറിച്ചുള്ള വിവരം ലഭിക്കൽ വളരെ ബുദ്ധിമുട്ടുള്ളതായിരുന്നു.
കോട്ടക്കൽ മുതൽ കൊയിലാണ്ടിവരെ ദേശീയപാതയിലെ സി.സി.ടി.വികൾ കേന്ദ്രീകരിച്ചും നിരവധി വാഹനങ്ങൾ പരിശോധിച്ചുമുള്ള അന്വേഷണത്തിലാണ് ലോറിയെപ്പറ്റിയുള്ള സൂചന ലഭിച്ചത്. സംഭവത്തിൽ മറ്റൊരു വാഹനംകൂടി ഉൾപ്പെട്ടിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വ്യക്തമായിട്ടുണ്ട്.
പ്രസ്തുത ലോറി പെരിന്തൽമണ്ണ ഭാഗത്ത് മത്സ്യം ഇറക്കാൻ വന്നിട്ടുണ്ടെന്ന് അന്വേഷണ സംഘത്തിന് വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ മഞ്ചേരിയിൽവെച്ച് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഡ്രൈവർ ആദ്യം നിഷേധിച്ചുവെങ്കിലും ശാസ്ത്രീയ തെളിവുകൾ നിരത്തിയതോടെ അന്വേഷണ സംഘത്തിന് മുന്നിൽ പ്രതി കുറ്റം സമ്മതിക്കുകയായിരുന്നു.
അപകടം വരുത്തി നിർത്താതെ പോകുന്ന വാഹനങ്ങൾക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫറോക്ക് അസി. കമീഷണർ അറിയിച്ചു. ഫറോക്ക് ക്രൈം സ്ക്വാഡ് എ.എസ്.ഐ അരുൺകുമാർ മാത്തറ, സീനിയർ സി.പി.ഒമാരായ ഐ.ടി. വിനോദ്, മധുസൂദനൻ മണക്കടവ്, അനുജ് വളയനാട്, സി.പി.ഒമാരായ സനീഷ് പന്തീരാങ്കാവ്, സുബീഷ് വേങ്ങേരി, അഖിൽ ബാബു, ഫറോക്ക് സ്റ്റേഷനിലെ സി.പി.ഒമാരായ ശന്തനു, അഷ്റഫ്, സൈബർ സെല്ലിലെ സുജിത്ത് എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. ഫറോക്ക് എസ്.ഐ അനൂപ് സ്റ്റീഫനാണ് കേസിന്റെ അന്വേഷണച്ചുമതല.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.