Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 27 Dec 2021 12:08 AMUpdated On
date_range 27 Dec 2021 12:08 AMപ്രിയ കൂട്ടുകാരൻ സദനം കൃഷ്ണൻകുട്ടിക്ക് ആശംസയർപ്പിക്കാൻ ഉമ്മറും ഭാര്യ ഐഷയും എത്തി
text_fieldsbookmark_border
മതേതരത്വത്തിൻെറ മഹനീയത വാഴ്ത്തിപ്പാടി കലാമണ്ഡലം കൂത്തമ്പലത്തിൽ സതീർഥ്യരുടെ സംഗമം ചെറുതുരുത്തി: കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയുടെ അശീതി ആഘോഷം സ്‌നേഹ-സൗഹൃദത്തിൻെറ സുന്ദര മുഹൂർത്തമായി. ചെർപ്പുളശ്ശേരിയിൽനിന്ന് ആഘോഷത്തിൽ പങ്കെടുക്കാനെത്തിയ പത്തായതിങ്കൽ ഉമ്മർ, ഭാര്യ ഐഷ എന്നിവരായിരുന്നു അശീതി ദിനത്തിൽ താരങ്ങൾ. 80കാരൻ കൃഷ്ണൻകുട്ടിയുടെ സമപ്രായക്കാരനാണ് ഉമ്മർ. അയൽവാസികൾ എന്നതിനപ്പുറം ഒരേ ദിനത്തിൽ ഒരേ സമയം പിറന്നവർ കൂടിയാണ്. രണ്ടാളുടെയും ജന്മനക്ഷത്രം പുണർതം തന്നെ. 1942 മേയ് ഒമ്പതിനായിരുന്നു രണ്ടുപേരുടെയും ജനനം. അതും സെക്കൻഡുകളുടെ വ്യത്യാസത്തിൽ. ആദ്യം പിറന്നത് സദനം കൃഷ്ണൻകുട്ടിയാണ്. ഉടൻ ഉമ്മറും ലോകം കണ്ടു. ഒരുമിച്ച് കളിച്ച് വളർന്നു, പഠനം നടത്തി. വളർന്ന് വലുതായപ്പോൾ ഉമ്മർ രാഷ്ട്രീയക്കാരനായി. കറകളഞ്ഞ കമ്യൂണിസ്റ്റാണ് താനെന്ന് ഉമ്മർ പറയും. പ്രാദേശിക രാഷ്ട്രീയത്തിൽ പയറ്റിത്തെളിഞ്ഞു. നിരവധി പദവികൾ വഹിച്ചു. കൃഷ്ണൻകുട്ടി കലാരംഗത്തേക്കാണ് ചുവടുവെച്ചത്. അതിൽ തിളങ്ങി. എൺപതാം പിറന്നാൾ കലാമണ്ഡലം കൂത്തമ്പലത്തിലാണെന്ന് അറിഞ്ഞതോടെ കൂട്ടുകാരൻെറ വലിയ സന്തോഷത്തിൽ കണ്ണിയാകാൻ ഉമ്മർ ചെർപ്പുളശ്ശേരിയിൽനിന്ന് ഭാര്യയെയും കൂട്ടി കലാമണ്ഡലത്തിലെത്തുകയായിരുന്നു. സദനം കൃഷ്ണൻകുട്ടിയാണ് ഉറ്റ കൂട്ടുകാരനെ വേദിയിലേക്ക് വിളിച്ചത്. ഇതോടെ ഉമ്മർ വേദിയിലെത്തി സതീർഥ്യനെ പൊന്നാട അണിയിച്ചു. ഇരുവരും വാരിപ്പുണർന്നപ്പോൾ മന്ത്രി ആർ. ബിന്ദു അടക്കമുള്ളവർ എഴുന്നേറ്റുനിന്ന് കൈകൂപ്പി. കൂട്ടുകാരനെ അഭിനന്ദിച്ച് സംസാരിച്ച ഉമ്മർ കൃഷ്ണൻകുട്ടിയുടെ പേരിന് മുന്നിൽ സദനം എന്നതിന് പകരം ചെർപ്പുളശ്ശേരി എന്ന് ചേർക്കേണ്ടതായിരുന്നുവെന്ന നിർദേശം മുന്നോട്ട് വെച്ചപ്പോൾ കൈയടിയും പൊട്ടിച്ചിരിയും നിറഞ്ഞു. ചിത്രം:TCTC Ty 2കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടിയെ സുഹൃത്ത് ഉമ്മർ പൊന്നാട അണിയിക്കുന്നു

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story