മലബാറിന്റെ ചിറകുകൾക്ക് 35ന്റെ ചെറുപ്പം
text_fieldsമലപ്പുറം: പിന്നാക്കാവസ്ഥയിലായിരുന്ന ഒരു പ്രദേശത്തിനും ജനങ്ങൾക്കും സ്വപ്നങ്ങളിലേക്ക് പറന്നുയരാൻ അവസരം ഒരുക്കിയ മലബാറിന്റെ കവാടത്തിന് 35ന്റെ ചെറുപ്പം. പ്രതിസന്ധികളെ എല്ലാം യാത്രികർ നൽകിയ പിന്തുണ കൊണ്ട് മാത്രം അതിജീവിച്ച മലബാറിന്റെ സ്വന്തം വിമാനത്താവത്തിൽ 1988 ഏപ്രിൽ 13ന് വിഷുത്തലേന്നാണ് ആദ്യവിമാനം പറന്നിറങ്ങിയത്. മുംബൈയിൽനിന്ന് പറന്നുയർന്ന ഇന്ത്യൻ എയർലൈൻസ് വിമാനമാണ് കരിപ്പൂരിന്റെ മണ്ണിൽ ആദ്യമായി ലാൻഡ് ചെയ്തത്.
പ്രതിവർഷം മൂന്ന് മില്യണിന് മുകളിൽ യാത്രക്കാരുള്ള വിമാനത്താവളം, വലിയ വിമാനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയതുൾപ്പെടെ നിരവധി പ്രതിസന്ധികളെ നേരിടുകയാണ്.
വലിയ വിമാനം ഇനി എന്ന്?
ഒന്നര പതിറ്റാണ്ടോളം കരിപ്പൂരിൽനിന്ന് സർവിസ് നടത്തിയ വലിയ വിമാനങ്ങളില്ലാത്തതാണ് പ്രധാന പ്രതിസന്ധി. 2002 മുതൽ തുടങ്ങിയ വലിയ വിമാനസർവിസുകൾ 2015 മേയ് ഒന്നിനാണ് റീകാർപറ്റിങ് പ്രവൃത്തിയുടെ പേരിൽ നിർത്തിയത്. പിന്നീട് നിരന്തര സമ്മർദത്തിന്റെ ഭാഗമായി 2018 ഡിസംബറിലാണ് സർവിസ് പുനരാരംഭിച്ചത്. എന്നാൽ, 2020 ആഗസ്റ്റ് ഏഴിന് കരിപ്പൂരിലുണ്ടായ എയർഇന്ത്യ എക്സ്പ്രസ് അപകടത്തിന്റെ പശ്ചാത്തലത്തിൽ വീണ്ടും സർവിസിന് നിയന്ത്രണം ഏർപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ മഴക്കാലത്തേക്ക് മാത്രമായിരുന്ന നിയന്ത്രണം പിന്നീട് അനന്തമായി നീളുകയായിരുന്നു.
അപകടത്തിന്റെ അന്വേഷണറിപ്പോർട്ട് ലഭിച്ചതിന് ശേഷം പരിഗണിക്കാമെന്ന വാഗ്ദാനവും നടന്നില്ല. കാരണങ്ങൾ അധികൃതർ തന്നെ കണ്ടെത്തി നിരോധനം നീട്ടുകയായിരുന്നു. ഒടുവിൽ റൺവേ എൻഡ് സേഫ്റ്റി ഏരിയ (റെസ) വികസനം പൂർത്തിയായതിന് ശേഷം അനുമതി നൽകാമെന്നാണ് വാഗ്ദാനം.
ഗൾഫ്, ആഭ്യന്തര സെക്ടറിൽ കൂടുതൽ സർവിസ്
ഗൾഫ് സെക്ടറിന് പുറത്തേക്ക് സർവിസ് ആരംഭിക്കുന്നതിനോടൊപ്പം ഗൾഫ് നാടുകളിലേക്ക് കൂടുതൽ വിമാനങ്ങളും വേണം. നേരത്തെയുണ്ടായിരുന്ന സൗദി എയർലൈൻസ്, ഇത്തിഹാദ്, എമിറേറ്റ്സ് സർവിസ് നിർത്തിയതോടെ ഗൾഫ് സെക്ടറിലും യാത്രാപ്രശ്നങ്ങളുണ്ട്. കൂടാതെ, എയർഇന്ത്യ സർവിസ് നിർത്തിയതും തിരിച്ചടിയാണ്. ഇത് പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാകണം.
നിലവിൽ ബജറ്റ് എയർലൈനുകളാണ് അധികവും ഈ സെക്ടറുകളിൽ സർവിസ് നടത്തുന്നത്. നേരത്തെ, യൂറോപ്പിലേക്കും കൂടുതൽ കണക്ടിവിറ്റി ലഭിച്ചിരുന്നുവെങ്കിൽ ഇപ്പോൾ കുറവാണ്. ഇതിന് ഇത്തിഹാദ് അടക്കമുള്ള കമ്പനികൾ സർവിസ് പുനരാരംഭിക്കേണ്ടതുണ്ട്.
ആഭ്യന്തര സെക്ടറിൽ കൊച്ചിയെയും തിരുവനന്തപുരത്തെയും അപേക്ഷിച്ച് കുറഞ്ഞ സർവിസ് മാത്രമാണ് കരിപ്പൂരിലെങ്കിലും വൻതിരക്കാണ് അനുഭവപ്പെടുന്നത്. കൂടുതൽ ആഭ്യന്തര സർവിസുകളും ആരംഭിക്കണം.
ഭൂമിയേറ്റെടുക്കൽ ഒച്ചിഴയും വേഗത്തിൽ
റെസ വികസനത്തിന് 14.5 ഏക്കർ ഭൂമി ഈ വർഷം മാർച്ചിനകം കൈമാറുമെന്നായിരുന്നു സംസ്ഥാന സർക്കാർ നേരത്തെ അറിയിച്ചിരുന്നത്. സാമൂഹികാഘാത പഠനം പൂർത്തിയായെങ്കിലും തുടർനടപടികൾ ഒച്ചിഴയും വേഗത്തിലാണ്. ഭൂമി വിമാനത്താവള അതോറിറ്റിക്ക് കൈമാറി റൺവേയുടെ രണ്ട് അറ്റങ്ങളിലും റെസ 90 മീറ്ററിൽനിന്ന് 240 മീറ്ററായി ദീർഘിപ്പിച്ചാൽ മാത്രമേ വലിയ വിമാനങ്ങൾക്ക് അനുമതി ലഭിക്കൂ. ഭൂമി വിട്ടുനൽകുന്നവർക്ക് മികച്ച നഷ്ടപരിഹാര പാക്കേജ് നൽകി നടപടി പൂർത്തിയാക്കണമെന്നാണ് ആവശ്യം. ഇതിനായി 74 കോടി രൂപ സംസ്ഥാന സർക്കാർ അനുവദിച്ചിട്ടുണ്ട്.
ചരിത്രം
മലബാറിന് സ്വന്തമായി ഒരു വിമാനത്താവളമെന്ന മുദ്രാവാക്യവുമായി കെ.പി. കേശവമേനോന്റെ നേതൃത്വത്തിൽ 1977ൽ നടന്ന വാഹന പ്രചാരണ ജാഥയോടെയാണ് ആവശ്യം ഉയർന്നത്. അന്നത്തെ കേന്ദ്ര വ്യോമയാന മന്ത്രി പുരുഷോത്തമ ലാൽകൗഷിക് പദ്ധതിക്ക് അനുമതി നൽകി. ഇത് നീണ്ടതോടെ വീണ്ടും പ്രതിഷേധമായി. 1982ൽ വ്യോമയാന മന്ത്രി എ.പി. ശർമ കരിപ്പൂരിന് തറക്കല്ലിട്ടു. ആറ് വർഷങ്ങൾക്ക് ശേഷം മാർച്ച് 23നാണ് സൂപ്പർടെക്സോ എന്ന ഫയർ വിഭാഗത്തിന്റ വിമാനം പരീക്ഷ പറക്കലിനായി കരിപ്പൂരിലിറങ്ങുന്നത്. ഏപ്രിൽ 13ന് ആദ്യയാത്ര വിമാനം എത്തിയപ്പോൾ മലബാറിലെ ഗൾഫ് മലയാളിയുടെ സ്വപ്നവും ആകാശത്തോളമുയർന്നു. മുംബൈയിലേക്കുള്ള ഇടത്താവളമായി നിർമിച്ച കരിപ്പൂരിൽനിന്ന് 1992ൽ ആദ്യ അന്താരാഷ്ട്ര സർവിസ് ഷാർജയിലേക്ക് തുടങ്ങി. റൺവേ വികസനം 1996ൽ പൂർത്തീകരിച്ചതിന് ശേഷം ജിദ്ദ, ഹജ്ജ് സർവിസുകൾ തുടങ്ങി. 2003 ഒക്ടോബറിൽ രാത്രികാല സർവിസ് തുടങ്ങി. 2006 ഫെബ്രുവരി ഒന്നിന് അന്താരാഷ്ട്ര വിമാനത്താവളമായി.
തണലായി യാത്രികർ
കോവിഡിന് ശേഷം കഴിഞ്ഞ വർഷം മാർച്ചിലാണ് വിമാനസർവിസുകൾ രാജ്യത്ത് സാധാരണരീതിയിൽ പുനരാരംഭിച്ചത്. ഒരു വർഷം പിന്നിടുമ്പോൾ 30 ലക്ഷത്തോളം പേരാണ് 2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ കരിപ്പൂർ വഴി സഞ്ചരിച്ചത്. ഫെബ്രുവരിവരെ 27,30,121 പേർ സഞ്ചരിച്ചു. ഇതിൽ 22,01,672 പേരും അന്താരാഷ്ട്ര യാത്രികരാണ്. 5,28,449 ആഭ്യന്തര യാത്രികരും. 1995-96ൽ കരിപ്പൂർ വഴി ഒരു വർഷം സഞ്ചരിച്ചത് 4,43,402 പേരായിരുന്നത് ഇപ്പോൾ 30 ലക്ഷത്തിന് മുകളിലെത്തി. 2019-20ൽ 32 ലക്ഷം പേരും. ഇക്കുറി കാർഗോ നീക്കത്തിലും പുരോഗതിയുണ്ടായി. 12,957 ടൺ കാർഗോയാണ് ഫെബ്രുവരി വരെ കൈകാര്യം ചെയ്തത്.
റീകാർപറ്റിങ് പുരോഗമിക്കുന്നു
ജനുവരിയിൽ ആരംഭിച്ച റീകാർപറ്റിങ് പ്രവൃത്തി പുരോഗമിക്കുകയാണ്. 56 കോടി രൂപ ചെലവിൽ ഡൽഹി ആസ്ഥാനമായ കമ്പനിയാണ് പ്രവൃത്തി നടത്തുന്നത്. രണ്ടാംഘട്ട ടാറിങ് അവസാനഘട്ടത്തിലാണ്. 2860 മീറ്റർ നീളത്തിലാണ് ടാറിങ്. ഇതിനോടൊപ്പം വിള്ളലുകൾ അടക്കുന്ന പ്രവൃത്തിയും നടക്കുന്നുണ്ട്.
കരിപ്പൂരിൽനിന്ന് ഹജ്ജ് സർവിസ് നടത്തുന്നതിന് മേയ് മാസത്തോടെ പ്രവൃത്തി പൂർത്തീകരിക്കാനാണ് ശ്രമം. ഇതിനോടൊപ്പം വിമാനാപകടം അന്വേഷിച്ച സംഘത്തിന്റെ നിർദേശപ്രകാരം റൺവേ സെന്റർ ലൈൻ ലൈറ്റുകൾ സ്ഥാപിക്കുന്നുണ്ട്. ഇതോടെ, വൈമാനികന് പ്രതികൂല കാലാവസ്ഥയിലടക്കം ലാൻഡിങ് സുഖപ്രദമാകും.
വേണം ഗൾഫ് സെക്ടറിന് പുറത്തേക്ക് സർവിസ്
സിംഗപ്പൂർ, തായ്ലൻഡ്, മലേഷ്യ തുടങ്ങി ഗൾഫ് സെക്ടറിന് പുറത്തേക്ക് സർവിസ് ഇല്ലാത്തത് തിരിച്ചടിയാണ്. 30ാം വാർഷികത്തിന്റെ ഭാഗമായി കരിപ്പൂരിൽ സംഘടിപ്പിച്ച സെമിനാറിലും സമാന ആവശ്യം ഉയർന്നിരുന്നു.
മലബാറിൽനിന്ന് ഈ സ്ഥലങ്ങളിലേക്ക് നിരവധി പേർ ഇപ്പോൾ നെടുമ്പാശ്ശേരി വഴിയാണ് സഞ്ചരിക്കുന്നത്. വിദേശകമ്പനികൾ കരിപ്പൂരിൽനിന്ന് ഇൗ സെക്ടറിൽ സർവിസ് നടത്താൻ രംഗത്തെത്തിയിരുന്നെങ്കിലും കേന്ദ്രം താൽപര്യം കാണിക്കാത്തതിനാൽ അനുമതി ലഭിച്ചില്ല. ടൂറിസം മേഖലയിലും മലബാറിൽനിന്ന് ഇവിടേക്ക് നിരവധി യാത്രക്കാരുണ്ട്. ഗൾഫ് സെക്ടറിന് പുറത്തേക്ക് സർവിസ് ഉണ്ടായാൽ ചരക്കുനീക്കത്തിലും പുരോഗതിയുണ്ടാകുമെന്നാണ് വിലയിരുത്തൽ.
കൊണ്ടുവരാം ആസൂത്രിത വികസനം
മൂന്നര പതിറ്റാണ്ട് പിന്നിടുമ്പോഴും കാലഘട്ടത്തിനനുസൃതമായ വികസനം കരിപ്പൂരിൽ വന്നിട്ടില്ല. റൺവേ നീളം 2860 മീറ്റർ മാത്രമാണ്. കേരളത്തിലെ മറ്റ് മൂന്ന് വിമാനത്താവളങ്ങളിലും 3000 മീറ്ററിന് മുകളിലാണ് റൺവേ നീളം. ഇവിടെ ഒരേസമയം 12 വിമാനങ്ങൾ മാത്രമാണ് നിർത്തിയിടാൻ സാധിക്കുക. ഏപ്രൺ വികസനത്തിന് കരിപ്പൂരിൽനിന്ന് പദ്ധതി സമർപ്പിച്ചെങ്കിലും അതോറിറ്റി പച്ചക്കൊടി കാട്ടിയിട്ടില്ല. നിലവിൽ വിമാനത്താവള പരിസരത്തെ എണ്ണ കമ്പനികളുടെ പ്ലാന്റ് മാറ്റിയാൽ തന്നെ അധികമായി ആറ് വിമാനങ്ങൾക്ക് കൂടി പാർക്ക് ചെയ്യാൻ സാധിക്കും. ഇതിനോടൊപ്പം കാർ പാർക്കിങ്, ടെർമിനൽ വികസനം എന്നിവയെല്ലാം മലബാറിന്റെ ഭാവിവികസനം കൂടി പരിഗണിച്ച് വേണം ചെയ്യാൻ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.