വിദ്യാർഥികൾക്ക് മുന്നിൽ നഗ്നത പ്രദർശനം: കുറ്റിപ്പുറത്തും വേങ്ങരയിലും കേസെടുത്തു
text_fieldsമലപ്പുറം: ഓൺലൈൻ ക്ലാസുകളിലും വാട്സ്ആപ് ഗ്രൂപ്പിലും നുഴഞ്ഞുകയറി കുട്ടി നഗ്നതാപ്രദർശനം നടത്തുകയും അശ്ലീല വിഡിയോകളും ചിത്രങ്ങളും അയക്കുകയും ചെയ്ത സംഭവങ്ങളിൽ പൊലീസ് കേസെടുത്തു. കുറ്റിപ്പുറം, വേങ്ങര പൊലീസ് സ്റ്റേഷനുകളിലാണ് പോക്സോ, ഐ.ടി ആക്റ്റ്, ഇന്ത്യൻ ശിക്ഷ നിയമങ്ങൾ പ്രകാരം എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
കുറ്റിപ്പുറത്തിന് സമീപത്തെ സ്കൂൾ അധികൃതരും വേങ്ങരയിലെ വിദ്യാർഥി സംഘടന ഭാരവാഹികളുമാണ് പരാതിക്കാർ. വാട്സ്ആപ് ഗ്രൂപ്പിലും സൂം ക്ലാസിലും ചേരാൻ അയച്ച ലിങ്ക് വഴി കയറിക്കൂടിയ സാമൂഹിക വിരുദ്ധരാണ് ചെറിയ കുട്ടികളുടെയും സ്ത്രീകളുടെയും മുന്നിലും നഗ്നത പ്രദർശനം നടത്തുകയും വിഡിയോയും ചിത്രങ്ങളും അയക്കുകയും ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ചതിനാണ് ഇന്ത്യൻ ശിക്ഷാ നിയമ പ്രകാരം കേസ്.
യു.പി വിഭാഗം വിദ്യാർഥികൾക്ക് ആഗസ്റ്റ് 17 മുതൽ 21 വരെ നടന്ന സൂം ക്ലാസിനിടെയാണ് ഒരാൾ ജോയിൻ ചെയ്ത് അശ്ലീല ചിത്രങ്ങളും സന്ദേശങ്ങളും അയച്ചത്. 21ന് ഇയാൾ സ്വയം നഗ്നത പ്രദർശനവും നടത്തി. വേങ്ങര ഊരകത്തെ വിദ്യാർഥികളുടെ സാഹിത്യപരിപാടികൾക്ക് വേണ്ടിയുണ്ടാക്കിയ വാട്സ്ആപ് ഗ്രൂപ്പിലേക്ക് ലിങ്ക് വഴി കയറിക്കൂടിയയാൾ അശ്ലീല ചിത്രങ്ങളും വിഡിയോകളും അയച്ചിരുന്നു.
സ്കൂൾ ഗ്രൂപ്പിൽ അശ്ലീല വിഡിയോ: പ്രതികളെ കുരുക്കാൻ ചൈൽഡ് ലൈൻ പിന്നാലെ
മലപ്പുറം: ജില്ലയിലെ സ്കൂൾ വാട്സ്ആപ് ഗ്രൂപ്പുകളിൽ അശ്ലീല വിഡിയോകൾ പോസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ ചൈൽഡ് ലൈൻ ശ്രമം തുടങ്ങി. രക്ഷിതാവെന്ന് കരുതുന്നയാളാണ് ഒരു ഗ്രൂപ്പിൽ വിഡിയോ ഇട്ടത്. തുടർന്ന് അധ്യാപകരും മറ്റു രക്ഷിതാക്കളും ഇത് ഡിലീറ്റ് ചെയ്യണമെന്ന് ആവശ്യപ്പെടുന്ന ശബ്ദസന്ദേശങ്ങളടങ്ങിയ സ്ക്രീൻ റെക്കോഡ് വ്യാപകമായി പ്രചരിച്ചു.
അശ്ലീല വിഡിയോയും അധ്യാപകരുടെയും രക്ഷിതാക്കളുടെയും നമ്പറും ഇതിൽ വ്യക്തമാണ്. നമ്പറുകളിൽ ബന്ധപ്പെട്ടുവരുകയാണെന്നും സമാന അനുഭവങ്ങളുണ്ടായവർ പരാതിയുമായി മുന്നോട്ടുവരണമെന്നും ചൈൽഡ് ലൈൻ കോഓഡിനേറ്റർ അൻവർ കാരക്കാടൻ അറിയിച്ചു.
ഇത്തരം സംഭവങ്ങൾ കുട്ടികളിലുണ്ടാക്കുന്ന മാനസിക സംഘർഷങ്ങൾക്ക് വലിയ വിലകൊടുക്കേണ്ടിവരുമെന്നും ഒരു കാരണവശാലും പ്രതികളോട് വിട്ടുവീഴ്ച ചെയ്യരുതെന്നും അദ്ദേഹം നിർദേശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.