നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി നിർമാണം വേഗത്തിലാക്കും
text_fieldsനന്നമ്പ്ര: പഞ്ചായത്തിലെ മുഴുവന്‍ ജനങ്ങള്‍ക്കും വെള്ളമെത്തിക്കാനായി നടപ്പാക്കുന്ന നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി നിർമാണം വേഗത്തിലാക്കാന്‍ തീരുമാനം. കെ.പി.എ. മജീദ് എം.എല്‍.എയുടെ അധ്യക്ഷതയില്‍ പഞ്ചായത്ത് കോൺഫറന്‍സ് ഹാളില്‍ ചേര്‍ന്ന ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും രാഷ്ട്രീയകക്ഷി നേതാക്കളുടെയും യോഗത്തിലാണ് തീരുമാനം.
ഇപ്പോഴത്തെ പോലെ തന്നെ നിർമാണവുമായി നാട്ടുകാര്‍ പൂർണമായി സഹകരിക്കണം. അടുത്ത ദിവസം മുതല്‍ ഹൗസ് കണക്ഷൻ നല്കിത്തുടങ്ങും. ആഗസ്റ്റ് 30ന് മുമ്പ് പഞ്ചായത്തിലെ ആയിരം വീടുകള്‍ക്ക് വാട്ടര്‍ കണക്ഷന് നല്‍കാനാകുമെന്നും അടുത്ത വര്‍ഷം പകുതിയോടെ മുഴുവന്‍ വീടുകളിലേക്കും കണക്ഷന് നല്‍കുമെന്നും അധികൃതര്‍ യോഗത്തിൽ അറിയിച്ചു.
പഞ്ചായത്തില്‍ 43 കിലോമീറ്റര്‍ റോഡാണ് പൈപ്പ് ലൈന്‍ സ്ഥാപിക്കാനായി കീറിയത്. ഇവിടങ്ങളിൽ ഹൗസ് കണക്ഷനുകളാണ് ആദ്യം നല്‍കുക. അത് കഴിഞ്ഞാലുടന്‍ റോഡ് ഗതാഗതയോഗ്യമാക്കും. അതിനു ശേഷമാണ് ബാക്കി 90 കിലോ മീറ്റര്‍ പൈപ്പ് ലൈന്‍ പ്രവൃത്തി നടത്തുക. അതിന് ശേഷം മാത്രം മറ്റിടങ്ങളിലെ റോഡ് കീറാനും പൈപ്പ് ലൈനില്‍ വെള്ളത്തിന്റെ പരിശോധനക്ക് നില്‍ക്കാതെ തന്നെ റോഡ് നവീകരിക്കാനും യോഗത്തില്‍ തീരുമാനമായി.
ഹൈവേ ക്രോസിങ്ങിന്റെ പ്രവൃത്തി വാട്ടര്‍ അതോറിറ്റി നേരിട്ട് നിർവഹിക്കും. പത്ത് ദിവസത്തിനകം അത് പൂര്‍ത്തിയാക്കും. സെപ്റ്റംബര്‍ 20 മുതല്‍ ബാക്കിക്കയത്തെ കിണര്‍ നിർമാണം തുടങ്ങും. അതിനായി പുഴയില്‍ താല്‍ക്കാലിക ബണ്ട് നിർമിക്കും. കിണര്‍ നിർമാണം 2025 ഏപ്രിലില്‍ പൂര്‍ത്തിയാക്കും. ടാങ്കിന്റെയും ശുദ്ധീകരണ പ്ലാന്റിന്റെയും നിർമാണം വേഗത്തില്‍ പൂര്‍ത്തിയാക്കാനും യോഗം തീരുമാനിച്ചു.
സര്‍ക്കാറില്‍നിന്ന് ഫണ്ട് ലഭിക്കുന്നതില്‍ വന്ന കാലതാമസവും മറ്റുമാണ് പ്രവൃത്തി നിലക്കാന് കാരണമെന്നും ഒന്നര വര്‍ഷത്തിനകം തീര്‍ക്കേണ്ട പ്രവൃത്തിയുടെ കാലാവധി നീട്ടിനല്‍കുമെന്നും ജലവിഭവ വകുപ്പ് പ്രൊജക്ട് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയര്‍ അരുണ്‍ പറഞ്ഞു. കുടിവെള്ളം പ്രധാനമാണെങ്കിലും ജനങ്ങളുടെ യാത്രാദുരിതം പരിഹരിക്കൽ അനന്തമായി നീട്ടുന്നത് ഒഴിവാക്കണമെന്നും എല്ലാ മാസവും അവലോകന യോഗം ചേരുമെന്നും പഞ്ചായത്ത് പ്രസിഡന്റ് തസ്ലീന പറഞ്ഞു. നിർമാണത്തിൽ കാലതാമസം നേരിടാതെ സമയബന്ധിതമായി പദ്ധതി മുന്നോട്ട് കൊണ്ടുപോകണമെന്നും തടസ്സങ്ങളുണ്ടെങ്കില്‍ ശ്രദ്ധയിൽപെടുത്തിയാല്‍ പരിഹരിക്കാമെന്നും കെ.പി.എ. മജീദ് എം.എല്‍.എ പറഞ്ഞു.
98.98 കോടി രൂപ ചെലവില്‍ ബാക്കിക്കയത്ത് നിന്നും വെള്ളമെത്തിച്ചാണ് നന്നമ്പ്ര സമഗ്ര കുടിവെള്ള പദ്ധതി നടപ്പാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഒക്ടോബര്‍ 23നാണ് ശിലാസ്ഥാപനം നടത്തിയത്. നവംബറില്‍ നിർമാണം ആരംഭിച്ചെങ്കിലും സര്‍ക്കാര്‍ ഇടക്കാല ഫണ്ട് നല്കാത്തതിനാല് പദ്ധതി മന്ദഗതിയിലായിരുന്നു.
ഒടിയില്‍ പീച്ചു, എന്‍.വി. മൂസക്കുട്ടി, പി. സുമിത്ര ചന്ദ്രന്, സി. ബാപ്പുട്ടി, വി.കെ. ഷമീന, കെ. കുഞ്ഞിമരക്കാര്‍, ഊര്‍പ്പായി മുസ്തഫ, പനയത്തില്‍ മുസ്തഫ, പി. ജാഫര്‍, പി. ഷമീര്‍, യു.എ. റസാഖ്, കെ. ബാലന്, ആലംഗീര്‍, ടി.കെ. നാസര്‍, എ.ഇ. ഷിബിന്‍ എന്നിവരും പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.