പക തീർക്കാൻ പോക്സോ: വ്യാജ പരാതികൾ വർധിക്കുന്നു; തെളിഞ്ഞാൽ ഒരുവർഷം കഠിന തടവ്
text_fieldsമലപ്പുറം: അടുത്തിടെ കാളികാവിൽ യുവാവ് പീഡിപ്പിച്ചെന്ന പരാതിയുമായി സ്വന്തം സഹോദരിയുടെ മകൻ രംഗത്തെത്തി. എന്നാൽ, അധികൃതർ നടത്തിയ അന്വേഷണത്തിൽ സഹോദരീഭർത്താവ് വ്യക്തിവിരോധം തീർക്കാൻ മകനെക്കൊണ്ട് കേസ് നൽകിയതാണെന്ന് തെളിഞ്ഞു.
പരപ്പനങ്ങാടിയിൽ ഭർതൃപിതാവിനെതിരെയാണ് കേസ് വ്യാജ പോക്സോ കേസ് നൽകിയത്. പൊന്നാനിയിൽ കുട്ടിയെ പീഡിപ്പിച്ചെന്ന് കാണിച്ച് പരാതി നൽകിയത് ഭർത്താവിനെതിരെയായിരുന്നു. ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കമാണ് പരാതിക്ക് കാരണമെന്ന് തെളിഞ്ഞു.
സംസ്ഥാനത്ത് ഏറ്റവും കൂടുതൽ പോക്സോ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ല എന്ന ദുഷ്പേര് മലപ്പുറത്തിന് കിട്ടിയിട്ട് വർഷങ്ങളായി. ഓരോ വർഷവും ഇത്തരം കേസുകളുടെ എണ്ണം വർധിക്കുകയാണ്. 2021ൽ 457 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. 2020ൽ ഇത് 370 ആയിരുന്നു. എന്നാൽ, നിയമത്തെ ദുരുപയോഗം ചെയ്ത് വ്യാജ കേസുകളുടെ എണ്ണവും വർധിക്കുകയാണ്. മാസങ്ങൾക്കിടെ അഞ്ച് വ്യാജ പരാതികളാണ് റിപ്പോർട്ട് ചെയ്തത്. കുട്ടികളെ ഉപയോഗിച്ച് ബന്ധുക്കൾക്കെതിരെയും കുടുംബാംഗങ്ങൾക്കെതിരെയും പരാതി നൽകുകയാണ്. ഇവ ശിശു സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ പൊലീസും ചൈൽഡ് ലൈനും അന്വേഷിക്കുമ്പോഴാണ് പ്രതികാരം ചെയ്യാനും അപമാനിക്കാനും വേണ്ടി വ്യാജമായി നിർമിച്ചതാണെന്ന് മനസ്സിലാകുന്നത്.
വ്യാജ പരാതി: തടവ് ഒരുവർഷം
കുടുംബ തർക്കത്തിൽ എതിരാളിയെ അപമാനിക്കാനാണ് വ്യാജ പരാതി നൽകുന്നതെന്ന് വിദഗ്ധർ പറയുന്നു. പോക്സോ വ്യാജ കേസാണെന്ന് തെളിയിക്കപ്പെട്ടാൽ ഒരുവർഷം കഠിന തടവ് ലഭിക്കുന്ന കുറ്റമാണ്. വ്യാജ കേസ് നൽകാൻ പ്രേരിപ്പിച്ച വ്യക്തിക്കെതിരെ അന്വേഷണം കാര്യമായി നടക്കുന്നില്ലെന്ന പരാതിയുണ്ട്. സ്വന്തം ബന്ധുവിനെതിരെ ഉൾപ്പെടെ വ്യാജ പരാതി ഉന്നയിക്കുമ്പോൾ പിൽക്കാലത്ത് കുട്ടി അനുഭവിക്കുന്ന മാനസിക സംഘർഷം അവരുടെ ഭാവിയെ വരെ ബാധിക്കുമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.
പോക്സോ പരാതി അറിയിക്കാനും വ്യാജ പരാതി ഉന്നയിക്കുന്നതായി ശ്രദ്ധയിൽ പെട്ടാലും ചൈൽഡ് ലൈനിനെ ബന്ധപ്പെടാം. ടോൾ ഫ്രീ നമ്പർ: 1098
വ്യാജ പരാതി ഉന്നയിക്കുന്നവർക്കെതിരെ ശക്തമായ നടപടി -അഡ്വ. ഷാജേഷ് ഭാസ്കർ
വ്യാജ പോക്സോപരാതി ഉന്നയിക്കുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് സി.ഡബ്ല്യൂ.സി ചെയർമാൻ അഡ്വ. ഷാജേഷ് ഭാസ്കർ പറഞ്ഞു. പരാതിയിൽ സംശയം തോന്നിയാൽ കുട്ടിയെ ശിശു സംരക്ഷണ സമിതിയുടെ മുന്നിൽ പൊലീസ് ഹാജരാക്കണം. ഇൻ ഹൗസ് കൗൺസിലിങ് ഉൾപ്പെടെ വിഗദ്ധ കൗൺസിലിങ് നടത്തി യാഥാർഥ്യം പുറത്തുകൊണ്ടുവരാൻ സംവിധാനമുണ്ട്. ഇത്തരം പ്രവർത്തനത്തിൽനിന്ന് പരാതിക്കാർ വിട്ടുനിൽക്കണം. അല്ലാത്തപക്ഷം പോക്സോ നിയമത്തിന്റെ സാധുത തന്നെ നഷ്ടമാകാൻ സാഹചര്യമുണ്ടാകും -അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.