മലപ്പുറം ജില്ലയുടെ ‘മിടിപ്പാ’യി ഫയർ ആൻഡ് റസ്ക്യു
text_fieldsമലപ്പുറം: ജലാശയ അപകടങ്ങളുടെ നിരക്ക് ഞെട്ടിപ്പിക്കുന്ന വിധമാണ് വർധിച്ചുകൊണ്ടിരിക്കുന്നത്. അബദ്ധത്തിൽ വെള്ളത്തിൽ വീണ്, രക്ഷാശ്രമത്തിനിടയിൽ ഒഴുക്കിൽപ്പെട്ട്, ഉല്ലാസ യാത്രക്കിടയിൽ തുടങ്ങി... പല കാരണങ്ങളാൽ ജീവന് നഷ്ടമാവുന്നവർ. ജല ദുരന്തങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിന്റെ അഭാവവും നീന്തല്‍ നന്നായറിയാവുന്നവരുടെ ആത്മവിശ്വാസക്കൂടുതലുമെല്ലാം ദുരന്തങ്ങൾക്ക് വഴിയൊരുക്കുന്നുണ്ട്.
വെള്ളത്തിലിറങ്ങി അഭ്യാസം കാട്ടുന്നതും ജലാശയങ്ങളിലെ ഫോട്ടോഷൂട്ട്, മദ്യപിച്ച് വെള്ളത്തിലിറങ്ങല്‍ തുടങ്ങിയവയും മരണത്തിന് കാരണമാകുന്നു. മുങ്ങിമരണത്തിന്റെ എണ്ണം കൂടിയപ്പോള്‍ കുട്ടികളിലും രക്ഷിതാക്കളിലും ജലസുരക്ഷ അവബോധമുണ്ടാക്കാന്‍ മലപ്പുറം ഫയർ ആൻഡ് റസ്ക്യു സർവിസസും ജില്ല സിവിൽ ഡിഫൻസും നടത്തികൊണ്ടിരിക്കുന്ന കർമ പദ്ധതിയാണ് ‘മിടിപ്പ്’.
എന്താണ് ‘മിടിപ്പ്’
സ്കൂൾ വിദ്യാർഥികളെ നീന്തൽ പഠിപ്പിക്കാനും ജലാശയ അപകടങ്ങൾ ഒഴിവാക്കാനുമുള്ള ബോധവത്കരണ പരിപാടികൾ വ്യാപിപ്പിക്കാനും കഴിഞ്ഞ ശിശുദിനത്തിലാണ് ‘മിടിപ്പ്’ ആരംഭിച്ചത്. കർമപദ്ധതിയുടെ ആദ്യഘട്ടം ഒരുവർഷം നീണ്ടുനിൽക്കുന്നതാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെയും സഹകരിക്കണത്തോടെയാണ് ഈ ജലസുരക്ഷാ പരിപാടി നടപ്പാക്കുന്നത്. ദുരന്ത നിവാരണ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ അഗ്നിരക്ഷാ സേനയുടെ കീഴിൽ പരിശീലനം പൂർത്തിയാക്കിയ ആപ്താമിത്ര വളന്റിയർമാരുടെ സേവനവും ഈ പദ്ധതിക്കായി ഉപയോഗപ്പെടുത്തുന്നുണ്ട്.
നീന്തൽ പരിശീലിച്ചത് 1035 പേർ
എട്ടു മാസത്തിനിടയിൽ പദ്ധതിയിലൂടെ ഇതിനകം ആയിരത്തിലധികം കുട്ടികളാണ് മിടിപ്പ് മുഖേനെ നീന്തൽ പരിശീലിച്ചത്. മലപ്പുറം, പെരിന്തൽമണ്ണ, മഞ്ചേരി, തിരൂർ, താനൂർ, പൊന്നാനി, തിരുവാലി, നിലമ്പൂർ എന്നീ ഫയർ സ്റ്റേഷനുകൾ കേന്ദ്രീകരിച്ചാണ് പരിശീലന പരിപാടികൾ നടത്തുന്നത്. ജില്ലയിലാകെ 101 പരിശീലകരും അതത് അഗ്നിരക്ഷാസേന സ്റ്റേഷനിലെ ഉദ്യോഗസ്ഥരുമാണ് ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കുന്നത്.
ജില്ലയിൽ ഇതിനകം 305 ബോധവത്കരണ ക്ലാസുകളാണ് മിടിപ്പ് സംഘടിപ്പിച്ചത്. ഇതിൽ 52300 വിദ്യാർഥികൾ പങ്കെടുത്തു. ഇതിനുപുറമെ ഉപജില്ല, ജില്ല കലോത്സവം, ശാസ്ത്രമേള എന്നിവിടങ്ങളിലും പ്രത്യേക ക്ലാസുകൾ സംഘടിപ്പിച്ചിരുന്നു. ഈ ക്ലാസുകളിൽ 25000ത്തോളം വിദ്യാർഥികൾ പങ്കെടുത്തിട്ടുണ്ട്.
ബോധവത്കരണത്തിനായ് മത്സരങ്ങളും
ബോധവത്കരണ പരിപാടികൾ, ഫ്ലാഷ് മോബ്, തെരുവ് നാടകം, സംഗീത ശിൽപം, പ്രദർശന സ്റ്റാൾ, ചുമരെഴുത്ത്, യൂത്ത് മീറ്റ്, റോഡ് ഷോ തുടങ്ങിയ വിവിധ പരിപാടികൾ സംഘടിപ്പിക്കാറുള്ള മിടിപ്പ് ഈ അന്താരാഷ്ട്ര മുങ്ങിമരണ പ്രതിരോധ ദിനത്തോടനുബന്ധിച്ച് മുങ്ങിമരണങ്ങൾ വിഷയങ്ങളായ കവിതാരചന, ഉപന്യാസ രചന, ഫോർട് ഫിലിം മത്സരങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്. ഹൈസ്കൂൾ, ഹയർ സെക്കൻഡറി വിഭാഗങ്ങൾക്കും പൊതുജനങ്ങൾക്കും മത്സരിക്കാം.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.