പൂർത്തിയാകാതെ കഞ്ഞിപ്പുര- മൂടാൽ ബൈപാസ് റോഡ്
text_fieldsവളാഞ്ചേരി: നിർമാണം തുടങ്ങി 12 വർഷമായിട്ടും പൂർത്തിയാക്കാതെ ആറ് കി.മീറ്റർ നീളമുള്ള റോഡ്. കഞ്ഞിപ്പുര - മൂടാൽ ബൈപ്പാസിനാണ് ഈ ദുർഗതി. 2013 ൽ അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയാണ് ബൈപാസിന്റെ നിർമാണം ഉദ്ഘാടനം ചെയ്തത്. വാഹന അപകടത്തിന് കുപ്രസിദ്ധിയാർജിച്ച വട്ടപ്പാറ കൊടുംവളവും, ദേശീയപാത 66 ലെ ഗതാഗതക്കുരുക്കിന് പേരുകേട്ട വളാഞ്ചേരി ടൗണും ഒഴിവാക്കി ദീർഘദൂര വാഹനങ്ങളെ വഴി തിരിച്ചുവിടാൻ ലക്ഷ്യമിട്ടായിരുന്നു ബൈപാസിന്റെ നിർമാണം.
ജനകീയ പ്രക്ഷോഭത്തെ തുടർന്നാണ് കഞ്ഞിപ്പുര - അമ്പലപ്പറമ്പ് വരെ 2.5 കി.മീ വരുന്ന ഒന്നാം ഘട്ടവും ചുങ്കം - മൂടാൽ വരെയുള്ള 1.71 കിലോമീറ്റർ രണ്ടാം ഘട്ടവും പൂർത്തിയായത്. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെയുള്ള 1.7 കി.മീറ്റർ ദൂരത്തിന്റെ നിർമാണം നിലച്ചിട്ട് മാസങ്ങളായി. വൈദ്യുതി തൂണുകൾ മാറ്റി സ്ഥാപിച്ചു. ജലഅതോറിറ്റിയുടെ കുടിവെള്ള പൈപ്പ് ലൈനും നേരത്തെ തന്നെ മാറ്റി സ്ഥാപിച്ചിരുന്നു.
കരാറുകാരുടെ സമരത്തെ തുടർന്ന് ജൽ ജീവൻ മിഷൻ പൈപ്പ് മാറ്റുന്നത് നീണ്ടത്. മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങളെ വൈകിപ്പിച്ചു. അഞ്ച് കോടിയോളം രൂപ മൂന്നാം ഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് സർക്കാർ അനുവദിച്ചിട്ടുണ്ട്. മറ്റ് തടസ്സങ്ങൾ ഒന്നും ഇല്ലാത്തതിനാൽ റോഡ് നിർമാണം യുദ്ധകാലാടിസ്ഥാനത്തിൽ പുനരാരംഭിക്കണമെന്നാവശ്യം ശക്തമാണ്.
കാലവർഷം ആരംഭിക്കുന്നതിന് മുമ്പായി ടാറിങ് പൂർത്തിയായില്ലെങ്കിൽ റോഡ് നിർമാണം മാസങ്ങളോളം ഇനിയും വൈകാനിടയാക്കും. അമ്പലപ്പറമ്പ് മുതൽ ചുങ്കം വരെ റോഡിനിരുവശത്തുമുള്ളവർ പൊടിശല്യം കാരണം ദുരിതത്തിലുമാണ്. വാഹനങ്ങൾ പോവുമ്പോൾ വലിയ തോതിലാണ് പൊടി ഉയരുന്നത്. മഴ പെയ്താൽ റോഡ് ചളിക്കുളമാവും, മഴയില്ലെങ്കിലൊ പൊടിമയവും. റോഡിന് ഇരുവശത്തുള്ളവർക്കും ഇതുവഴി പോകുന്നവർക്കും രണ്ടായാലും ദുരിതം ബാക്കി.
റോഡ് നിർമാണം ഉടൻ പൂർത്തിയാക്കണമെന്നാവശ്യം ഉന്നയിച്ച് കഞ്ഞിപ്പുര- മൂടാൽ ബൈപ്പാസ് ആക്ഷൻ കമ്മിറ്റി ഉൾപ്പെടെ വിവിധ സംഘടനകൾ ശക്തമായ പ്രക്ഷോഭത്തിന് ഒരുങ്ങാനുള്ള തയാറെടുപ്പിലാണ്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.