ദേശീയപാത പ്രവൃത്തി; കെ.എന്‍.ആര്.സി.എല്‍ കമ്പനി ഉപയോഗിക്കുന്നത് സര്‍വകലാശാലയുടെ ഒമ്പത് ഏക്കര്‍
text_fieldsതേഞ്ഞിപ്പലം: ദേശീയപാത വികസന പ്രവൃത്തി നടത്തുന്ന കെ.എന്‍.ആര്.സി.എല്‍ കമ്പനി ദൈനംദിന ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നത് കാലിക്കറ്റ് സര്‍വകലാശാലയുടെ ഒമ്പത് ഏക്കര്‍ സ്ഥലം. ദേശീയപാതയില്‍നിന്ന് സര്‍വകലാശാല ഭരണ കാര്യാലയത്തിലേക്ക് പുതിയ റോഡ് സൗജന്യമായി നിര്‍മിച്ചുനല്‍കാമെന്ന വ്യവസ്ഥയിലാണ് ഒമ്പത് ഏക്കര്‍ ഭൂമി ഉപയോഗിക്കാന്‍ അനുമതി നല്‍കിയതെന്ന് പി. അബ്ദുൽ ഹമീദ് എം.എല്‍.എയുടെ ചോദ്യത്തിന് മന്ത്രി ഡോ. ആര്. ബിന്ദു നിയമസഭയില്‍ മറുപടി നല്കി.
ഒമ്പത് ഏക്കര്‍ ഉപയോഗിക്കുന്നതിന് പ്രതിമാസം 10,000 രൂപ വീതം സര്‍വകലാശാലക്ക് പ്രതിഫലം നല്‍കാമെന്ന് കമ്പനി അറിയിച്ചിരുന്നെങ്കിലും റോഡ് നിര്‍മാണത്തിന് ഇതിലും കൂടുതല്‍ ചെലവ് വരുമെന്നതിനാലാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്നും മന്ത്രി വ്യക്തമാക്കി.
ദേശീയപാത വികസനം പൂര്‍ത്തിയാകും വരെ ഒമ്പത് ഏക്കറിന് മൂന്ന് വര്‍ഷത്തേക്ക് ആകെ 48,60,000 രൂപ ലഭിക്കുമായിരുന്നെന്നും റോഡ് നിര്‍മാണത്തിന് ഇതിനേക്കാള്‍ ചെലവ് വരുമെന്നുമാണ് മന്ത്രിയുടെ മറുപടി. റോഡ് നിര്‍മാണ ചെലവ് നിര്‍ണയിക്കാന്‍ കണ്‍സല്‍ട്ടന്‍സിയെ നിയോഗിക്കല്‍, പ്രപ്പോസല്‍ സമര്‍പ്പിക്കല്‍, ടെന്ഡന് വിളിക്കല് എന്നീ നടപടികള്‍ സ്വീകരിച്ചിട്ടില്ലെന്നും സര്‍വകലാശാല എൻജിനീയറിങ് വിഭാഗം ഉദ്യോഗസ്ഥര്‍ പരിശോധിച്ച് ശിപാര്‍ശ ചെയ്തത് പ്രകാരമാണ് തീരുമാനമെടുത്തതെന്നും എം.എല്‍.എക്ക് നല്കിയ മറുപടിയില്‍ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.