കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മൈതാനം നവീകരണം പ്രഖ്യാപനത്തിലൊതുങ്ങി
text_fieldsകുറ്റിപ്പുറം: ജില്ലയിൽ കായികമന്ത്രി അടക്കം ജനപ്രതിനിധികളുണ്ടായിട്ടും മികച്ച മൈതാനം ഇല്ലാത്തതിന്റെ പേരിൽ കുറ്റിപ്പുറം തലകുനിച്ചിട്ട് ഒരു വർഷം പിന്നിടുകയാണ്. കഴിഞ്ഞ ഡിസംബറിലാണ് കുറ്റിപ്പുറത്ത് നടത്താൻ തീരുമാനിച്ച സംസ്ഥാന ടെക്നിക്കൽ സ്കൂൾ കായികമേള അവസാന നിമിഷം മാറ്റുന്നത്. ചതുപ്പ് നിലത്ത് അലങ്കോലമായ രീതിയിലുള്ള കുറ്റിപ്പുറം ഗവ. ടെക്നിക്കൽ ഹൈസ്കൂൾ മൈതാനത്ത് സംസ്ഥാനതല മത്സരങ്ങൾ നടത്താൻ കഴിയില്ലെന്ന വിദഗ്ധസമിതി തീരുമാനത്തെ തുടർന്നാണ് വേദി മാറ്റിയത്.
വർഷങ്ങൾക്ക് മുമ്പ് കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ നടന്ന സംസ്ഥാന കായികമേളക്കുശേഷം വീണ്ടുമൊരു സംസ്ഥാനതല മത്സരം വന്നെത്തിയപ്പോൾ പഴയതിനേക്കാൾ മോശമായിരുന്നു മൈതാനം. ഇന്നും ആ സ്ഥിതി തുടരുകയാണ്. 13 വർഷം മുമ്പാണ് ആദ്യമായി കുറ്റിപ്പുറം ടെക്നിക്കൽ ഹൈസ്കൂളിൽ സംസ്ഥാന കായികമേള നടന്നത്.
മേളയുടെ നടത്തിപ്പിനുശേഷം അന്നത്തെ വകുപ്പ് മന്ത്രിയായിരുന്ന എം. വിജയകുമാർ മൈതാനം വിപുലീകരിക്കാനും പവലിയനടക്കം സൗകര്യങ്ങൾ ഒരുക്കാനും പദ്ധതി തയാറാക്കുകയും ആദ്യഘട്ടമെന്ന നിലയിൽ സർക്കാർ 10 ലക്ഷം രൂപ അനുവദിക്കുകയും ചെയ്തു.
2008 നവംബർ 16ന് മൈതാനത്തിന്റെ നിർമാണോദ്ഘാടനവും നിർവഹിച്ചു. എന്നാൽ പദ്ധതി ശിലാഫലകത്തിൽ മാത്രം ഒതുങ്ങി. കുറ്റിപ്പുറം ടെക്നിക്കൽ സ്കൂളിലെ മൈതാനത്ത് ഏറെ സ്ഥലസൗകര്യമുണ്ട് എന്നതിനാലാണ് 13 വർഷം മുമ്പ് മിനിസ്റ്റേഡിയവും ട്രാക്ക് സംവിധാനവും ഒരുക്കാൻ പദ്ധതിയിട്ടത്. ഈ പദ്ധതി അനക്കമില്ലാതെ തുടരുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.