അങ്കം കഴിഞ്ഞു; കളംവിടാതെ സ്ഥാനാർഥികൾ
text_fieldsമലപ്പുറം: രണ്ട് മാസത്തോളം നീണ്ടുനിന്ന തെരെഞ്ഞെടുപ്പ് ആരവത്തിന് വെള്ളിയാഴ്ചയോടെ അറുതിയായി. നീണ്ട കാലത്തെ വിശ്രമമില്ലാത്ത പ്രചാരണ പരിപാടികളും പൊതുയോഗങ്ങളും കൊണ്ട് മണ്ഡലത്തിലുടെനീളം ഓടി നടന്നവരായിരുന്നു സ്ഥാനാർഥികൾ. പൊള്ളുന്ന വേനലിലെ കത്തുന്ന വെയിലിനോ റമദാൻ മാസത്തിലെ നോമ്പിനോ ഇവരുടെ ഇച്ഛാശക്തിയെ തകർക്കാൻ കഴിഞ്ഞില്ല. സ്ഥാനാർഥികളുടെ തെരഞ്ഞെടുപ്പ് കഴിഞ്ഞ ദിവസത്തെ വിശേഷങ്ങൾ പങ്കുവെക്കുകയാണ് ഇവിടെ.
പൊതുപരിപാടികളിൽ ഇ.ടി
തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും ഇ.ടി. മുഹമ്മദ് ബഷീറിന്റെ പര്യടനം കഴിഞ്ഞിട്ടില്ല. സ്വന്തം മണ്ഡലമായ മലപ്പുറത്ത് കന്നിയങ്കത്തിന് ഇറങ്ങിയ ഇ.ടി ശനിയാഴ്ച രാവിലെ മുതൽ പൊതുപരിപാടികളിലായിരുന്നു. രാവിലെ വാഴക്കാട് പഞ്ചായത്തിലെ ബൂത്ത് കൺവീനർമാരുടെ കൂടെ പ്രാതൽ. അതിന് ശേഷം മരണപ്പെട്ട കൊണ്ടോട്ടി മണ്ഡലം യു.ഡി.എഫ് ചെയർമാന്റെ ഭാര്യയുടെ വീട് സന്ദർശനം. പത്തിന് മലപ്പുറത്ത് മാധ്യമങ്ങളെ കണ്ട ശേഷം ജില്ലയിലെ വിവിധ കല്യാണ ചടങ്ങിൽ പങ്കെടുത്തു. ഉച്ചക്ക് ശേഷം തിരൂർ സി.എച്ച് സെന്ററിൽ മീറ്റിങ്. വൈകീട്ടും സ്വകാര്യ പരിപാടികൾ.
തിരക്കൊഴിഞ്ഞ് വസീഫ്
മക്കളോടൊപ്പമുള്ള ഫോട്ടോ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്താണ് തിരക്കൊഴിഞ്ഞ തന്റെ സന്തോഷം വസീഫ് പങ്കുവെച്ചത്. രാവിലെ വീട്ടിൽവെച്ച് മാധ്യമങ്ങളെ കണ്ട വസീഫ് പിന്നീട് മരണ വീടുകൾ സന്ദർശിച്ചു. തുടർന്ന് പ്രായമായവരെയും രോഗികളെയും അവരുടെ വീടുകളിൽ പോയി സന്ദർശിച്ചു. വൈകീട്ട് ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറിയുമായുള്ള മീറ്റിങ്. രാത്രി തെരഞ്ഞെടുപ്പ് തിരക്കിനിടയിൽ കാണാൻ മാറ്റിവെച്ച ആടുജീവിതം തിയേറ്ററിൽ പോയി കണ്ടു.
സന്ദർശനത്തിരക്കിൽ സമദാനി
രാവിലെ മുതൽ തന്നെ നേതാക്കളും പാർട്ടി പ്രവർത്തകരുമായി ഫോണിലും അല്ലാതെയുമായി ബന്ധപ്പെട്ടു കൊണ്ടിരിക്കുകയായിരുന്നു പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി എം.പി. അബ്ദുസമദ് സമദാനി. തെരഞ്ഞെടുപ്പ് അവലോകനവും വിശകലനവും കാര്യമായ രീതിയിൽ നടന്നു. മരണ വീടുകളും സന്ദർശിച്ചു.
മണ്ഡലത്തിൽ ലൈവായി ഹംസ
തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും കെ.എസ്. ഹംസ മണ്ഡലം വിട്ട് പോയിട്ടില്ല. പാർട്ടി പരിപാടികളിലും അല്ലാതെയുമായി പൊന്നാനിയിൽ ഹംസ ലൈവാണ്. രാവിലെ വോട്ട് ചെയ്യാൻ വരുമ്പോൾ അപകടത്തിൽ മരണപ്പെട്ടയാളുടെ പരപ്പനങ്ങാടിയിലെ വീട് സന്ദർശിച്ചു. കൂടാതെ മറ്റു മരണ വീടുകളിലും നേരിട്ടെത്തി. തെരഞ്ഞെടുപ്പിന് ചുക്കാൻ പിടിച്ച മണ്ഡലത്തിലെ പ്രധാന നേതാക്കൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചു. മണ്ഡലത്തിലെ ഏഴ് നിയമസഭ മണ്ഡലങ്ങളിലും പര്യടനം നടത്തിയ ശേഷമാണ് നാട്ടിലേക്ക് മടങ്ങുക.
ഗുരുവായൂരിലെ സ്വവസതിയിൽ നിവേദിത
തെരഞ്ഞെടുപ്പ് ചൂട് കഴിഞ്ഞ് ഗുരുവായൂരിലെ തന്റെ വസതിയിൽ തന്നെയായിരുന്നു പൊന്നാനിയിലെ എൻ.ഡി.എ സ്ഥാനാർഥി നിവേദിത സുബ്രഹ്മണ്യൻ. ഏറെ നാളിന് ശേഷം വീട്ടിൽ കുടുംബത്തോടെപ്പം ചെലവഴിച്ചു.
‘കണക്കുകൂട്ടി’ ഡോ. എം അബ്ദുസലാം
തെരഞ്ഞെടുപ്പ് കഴിഞ്ഞെങ്കിലും എൻ.ഡി.എ സ്ഥാനാർഥി ഡോ. അബ്ദുസലാം മലപ്പുറം വിട്ട് പോയിട്ടില്ല. രാവിലെ മുതൽ തന്നെ തെരഞ്ഞെടുപ്പിന്റെ വരവ് ചെലവുകൾ പരിശോധിച്ച് ജോലി ചെയ്തവർക്കെല്ലാം പണം കൊടുത്തു. തെരഞ്ഞെടുപ്പ് കമീഷനെ ഏൽപ്പിക്കേണ്ട കണക്കുകൾ തയാറാക്കാനാണ് സലാം ഇന്നലെ വിനിയോഗിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.