എത്ര പേർ ഹെൽത്ത് കാർഡെടുത്തു; കൃത്യമായി കണക്കില്ല!
text_fieldsമലപ്പുറം: ഹോട്ടൽ, ബേക്കറി മേഖലയിൽ ജോലി ചെയ്യുന്നവർക്ക് ഏപ്രിൽ ഒന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധമാക്കിയെങ്കിലും ജില്ലയിൽ ഭൂരിപക്ഷം പേരുടെയും കൈവശം കാർഡില്ല. ഭക്ഷണം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും വിൽപന നടത്തുന്നതുമായ എല്ലാ സ്ഥാപനങ്ങളിലേയും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരാണ് ഹെൽത്ത് കാർഡ് എടുക്കേണ്ടത്. ഇല്ലാത്തവർക്കെതിരെ നോട്ടിസ് നൽകി പിഴ ഈടാക്കാനാണ് നിർദേശം. ജില്ലയിൽ ഇതിനകം എത്രപേർ ഹെൽത്ത് കാർഡ് എടുത്തെന്നും എത്രപേർ എടുക്കാനുണ്ടെന്നുമുള്ള കണക്കുകൾ ആരോഗ്യവകുപ്പിന്റെയോ ഭക്ഷ്യസുരക്ഷ വകുപ്പിന്റെയോ കൈവശമില്ല.
പരിശോധന എന്തൊക്കെ
ഹെൽത്ത് കാർഡ് അനുവദിക്കുന്നത് സംബന്ധിച്ച് ആരോഗ്യ വകുപ്പ് ഡയറക്ടർ നേരത്തെ സർക്കുലർ പുറത്തിറക്കിയിരുന്നു. ഇതുപ്രകാരം ശാരീരിക പരിശോധനയും രക്തം, കാഴ്ച, ത്വക്ക്, നഖങ്ങൾ എന്നിവയുടെയും പരിശോധന നടത്തും. ടൈഫോയ്ഡ്, മഞ്ഞപ്പിത്തം ലക്ഷണങ്ങളുണ്ടെങ്കിൽ അതും പരിശോധിക്കും. ക്ഷയരോഗ ലക്ഷണമുണ്ടെങ്കിൽ കഫ പരിശോധന വേണം. ഇക്കാര്യങ്ങൾ വിലയിരുത്തി ബോധ്യപ്പെട്ട ശേഷം മാത്രമേ സർട്ടിഫിക്കറ്റ് നൽകാവൂ. വിരശല്യത്തിനെതിരെയും ടൈഫോയ്ഡിനെതിരെയുമുള്ള വാക്സിൻ പൂർത്തീകരിക്കണമെന്നും സർക്കുലറിൽ പറയുന്നു. ഡോക്ടർമാർ നടപടി ക്രമങ്ങൾ പാലിക്കുന്നുവെന്ന് ജില്ല മെഡിക്കൽ ഓഫിസർമാർ ഉറപ്പാക്കണം. അപേക്ഷകനെ ഡോക്ടർ നേരിട്ടുതന്നെ പരിശോധിക്കണം.
ഹെൽത്ത് കാർഡ് എടുക്കുന്നതെങ്ങനെ
രജിസ്ട്രേഡ് മെഡിക്കൽ പ്രാക്ടീഷണറുടെ നിശ്ചിത മാതൃകയിലുള്ള സർട്ടിഫിക്കറ്റാണ് ആവശ്യം. എഫ്.എസ്.എസ്.എ.ഐയുടെ വെബ് സൈറ്റിൽ നിന്ന് മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ഫോം ഡൗൺലോഡ് ചെയ്യാം.
ഡോക്ടറുടെ നിർദേശ പ്രകാരം ശാരീരിക പരിശോധന, കാഴ്ചശക്തി പരിശോധന, ത്വക്ക് രോഗങ്ങൾ, വ്രണം എന്നിവ ഉണ്ടോയെന്ന പരിശോധന, വാക്സിനുകൾ എടുത്തിട്ടുണ്ടോ എന്ന പരിശോധന, പകർച്ചവ്യാധികളുണ്ടോ എന്നറിയുന്നതിനുള്ള രക്തപരിശോധന ഉൾപ്പെടെ നടത്തണം. സർട്ടിഫിക്കറ്റിൽ ഡോക്ടറുടെ ഒപ്പും സീലും ഉണ്ടാകണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.