ഓപറേഷൻ യെല്ലോ: മുൻഗണന റേഷൻ കാർഡുകൾ പിടിച്ചെടുത്തു
text_fieldsനിലമ്പൂർ: താലൂക്ക് സപ്ലൈ ഓഫിസറും സംഘവും ചാലിയാർ പഞ്ചായത്തിലെ അകമ്പാടം, ആറങ്കോട്, ഇടിവണ്ണ, കക്കാടംപൊയിൽ തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളിൽ പരിശോധന നടത്തി അനർഹമായി കൈവശം വെച്ചിരുന്ന സബ്സിഡി, മുൻഗണന കാർഡുകൾ പിടിച്ചെടുത്തു. പ്രദേശത്തെ 72 വീടുകളിൽ പരിശോധന നടത്തിയതിൽ 16 മുൻഗണന കാർഡുകളും 21 സബ്സിഡി കാർഡുകളും അനർഹമായി കൈവശം വെച്ചതായി കണ്ടെത്തുകയും അവ പൊതുവിഭാഗത്തിലേക്ക് മാറ്റുകയും ചെയ്തു.
അനർഹമായി കൈവശം വെച്ചിരുന്ന മൂന്ന് കാർഡുകൾ റദ്ദ് ചെയ്തു. ഓപറേഷൻ യെല്ലോ പദ്ധതി പ്രകാരം എ.എ.വൈ, മുൻഗണന, സബ്സിഡി പട്ടിക അനർഹരെ ഒഴിവാക്കി ശുദ്ധീകരിക്കുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി അനർഹരെ ഒഴിവാക്കിയിരുന്നു. വർഷങ്ങളായി അനർഹമായ കാർഡ് ഉപയോഗിച്ച് റേഷൻ വിഹിതം വാങ്ങിയവർ വലിയ തുക പിഴയായി അടയ്ക്കേണ്ടി വരും.
താലൂക്ക് സപ്ലൈ ഓഫിസർ മധു ഭാസ്കരൻ, റേഷനിങ് ഇൻസ്പെക്ടർമാരായ അനീഷ്, നോയൽ, ഉദ്യോഗസ്ഥരായ സതീഷ് കുമാർ, സത്യഭാമ, സക്കീർ, സജി എന്നിവരും പരിശോധനയിൽ പങ്കെടുത്തു. വരുംദിവസങ്ങളിലും താലൂക്കിന്റെ വിവിധ ഭാഗങ്ങളിൽ പരിശോധന തുടരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.