നെഗറ്റിവിലുണ്ട് ആശ്വാസം
text_fieldsആരോഗ്യ മന്ത്രി വീണ ജോർജിന്റെ അധ്യക്ഷതയിൽ മലപ്പുറത്ത് ചേർന്ന നിപ അവലോകന യോഗം
മലപ്പുറം: പാണ്ടിക്കാട് ചെമ്പ്രശ്ശേരിയിൽ 14കാരൻ നിപ ബാധിച്ചു മരിച്ചതിനെ തുടർന്നുള്ള ഭയാശങ്കക്ക് ആശ്വാസമേറി പരിശോധന ഫലങ്ങൾ. മാതാപിതാക്കളും ബന്ധുക്കളുമുൾപ്പെടെ മരിച്ച കുട്ടിയുമായി ഏറ്റവുമടുത്ത് ഇടപഴകിയ 11പേരുടെ സ്രവ സാമ്പിളുകളുടെ പരിശോധന ഫലം നെഗറ്റിവായെന്ന റിപ്പോർട്ടുകളാണ് ആശ്വാസം പകരുന്നത്. പനി ബാധിതരായി ചികിത്സയിലുള്ള സമ്പർക്കപട്ടികയിലുള്ളവരുടെ പരിശോധന ഫലവും നെഗറ്റിവ് ആയത് ആശ്വാസമാണ്.
നിപ ലക്ഷണങ്ങളുള്ള ആരുംതന്നെ ഇപ്പോൾ ആശുപത്രികളിൽ ചികിത്സയിലില്ല. ഒറ്റപ്പെട്ട കേസ് എന്നതിനപ്പുറം 2018ലേയും 2023ലേയും പോലെ ഒരു ഔട്ട് ബ്രേക്ക് ആവില്ലെന്ന നിഗമനത്തിലാണ് ആരോഗ്യവകുപ്പ് അധികൃതർ. നിപ വ്യാപനം തടയാൻ ഫീൽഡ് തല രോഗപ്രതിരോധ പ്രവർത്തനം ശക്തമാക്കിയിരിക്കുകയാണ് ആരോഗ്യവകുപ്പ്. ആനക്കയം, പാണ്ടിക്കാട് പഞ്ചായത്തുകളിൽ വീടുകൾ കേന്ദ്രീകരിച്ചുള്ള സർവേ പുരോഗമിക്കുകയാണ്. ഇരു പഞ്ചായത്തുകളിലും കർശന നിയന്ത്രണമാണ് ജില്ല ഭരണകൂടം ഏർപ്പെടുത്തിയിട്ടുള്ളത്. ജില്ലയിൽ എല്ലായിടത്തും മാസ്ക് നിർബന്ധമാക്കിയുള്ള ഉത്തരവ് ജനങ്ങൾ സ്വീകരിച്ചതും ആരോഗ്യവകുപ്പിന് ആശ്വാസം പകരുന്നു. പ്രവർത്തിദിവസമായ തിങ്കളാഴ്ച പൊതുജനങ്ങളും വിദ്യാർഥികളും പൊതുവെ മാസ്ക് ധരിച്ചാണ് പുറത്തിറങ്ങിയത്.
സ്രവ പരിശോധന; മൊബൈൽ ലാബ് സംവിധാനം ഇന്ന് കോഴിക്കോട് മെഡിക്കൽ കോളജിലെത്തും
മഞ്ചേരി: നിപ രോഗ നിർണയത്തിനായുള്ള സ്രവ പരിശോധനക്കായി പൂണയിൽ നിന്നുള്ള മൊബൈൽ ലാബ് സംവിധാനം ചൊവ്വാഴ്ച കോഴിക്കോട് മെഡിക്കൽ കോളജിലെത്തും. നിപ വൈറസ് ബാധയെ തുടർന്ന് വിദ്യാർഥി മരിച്ചതിന് പിന്നാലെ രോഗ നിർണയത്തിന് മൊബൈൽ ലാബ് എത്തിക്കാൻ ആരോഗ്യ മന്ത്രിയുടെ നിർദേശപ്രകാരമാണ് നടപടി. ലാബിന്റെ പ്രവർത്തനം മഞ്ചേരി മെഡിക്കൽ കോളജിലോ കോഴിക്കോട് മെഡിക്കൽ കോളജിലോ എന്നത് സംബന്ധിച്ച അന്തിമതീരുമാനം ആയിട്ടില്ല. പൂണൈ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി (എൻ.ഐ.വി) സംഘം തിങ്കളാഴ്ച മഞ്ചേരിയിലെത്തി പരിശോധന നടത്തി. രണ്ട് സയന്റിസ്റ്റ്, ടെക്നീഷ്യൻ, ഫോട്ടോഗ്രഫർ എന്നിവർ ഉൾപ്പെട്ട സംഘമാണ് എത്തിയത്. ഇടതടവില്ലാതെ വൈദ്യുതി, ശുദ്ധജലം എന്നിവ ലാബിന്റെ പ്രവർത്തനത്തിന് ആശുപത്രിയിൽ ലഭ്യമാക്കണമെന്ന് സംഘം ആവശ്യപ്പെട്ടു. അഴുക്കുചാൽ ഉൾപ്പെടെ മാലിന്യ സംസ്കരണത്തിനു സൗകര്യം ഒരുക്കണമെന്നും സംഘം നിർദേശിച്ചു. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലെ അക്കാദമിക് ബ്ലോക്ക് പരിസരം, അത്യാഹിത വിഭാഗത്തിനു സമീപത്തെ പാർക്കിങ് ഏരിയ, റേഡിയോളജി ബ്ലോക്ക് പരിസരം, ഓഡിറ്റോറിയം പരിസരം തുടങ്ങിയ സ്ഥലങ്ങളാണ് സംഘം സന്ദർശിച്ചത്. എല്ലാ സൗകര്യങ്ങളും ഉൾപ്പെട്ട ഒരുസ്ഥലം കണ്ടെത്താനായില്ലെങ്കിലും താൽക്കാലികമായി സൗകര്യം ഒരുക്കാമെന്ന് കോളജ് അധികൃതർ സംഘത്തെ അറിയിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.