സർവകലാശാലയിലും ഉമ്മൻ ചാണ്ടിയുടെ കരസ്പർശം
text_fieldsകാലിക്കറ്റ് സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷന്റെ ആദ്യകാല
സമ്മേളനത്തിൽ ഉമ്മൻ ചാണ്ടി പതാക ഉയർത്തുന്നു
തേഞ്ഞിപ്പലം: സർവകലാശാലകളിലെ അനധ്യാപക നിയമനം പി.എസ്.സിക്ക് വിടാൻ മുഖ്യമന്ത്രിയായിരിക്കെ മുൻകൈയെടുത്തത് ഉമ്മൻ ചാണ്ടിയാണ്. സർവകലാശാല നിയമനങ്ങളിൽ അഴിമതിയും സ്വജനപക്ഷപാതവുമുണ്ടെന്ന പരാതികൾ ഉയർന്നതോടെയാണ് ആവശ്യം ഉമ്മൻചാണ്ടി സർക്കാർ നടപ്പാക്കിയത്. യു.ഡി.എഫ് കാലത്ത് ഡോ. എം അബ്ദുസലാം വൈസ് ചാൻസലറായിരിക്കെ സർവകലാശാല ഭൂമി വിദ്യാഭ്യാസ ആവശ്യങ്ങൾക്കല്ലാതെ അനുവദിക്കാനുള്ള വിവാദ സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കിയതും ഉമ്മൻ ചാണ്ടിയാണ്. കാസ് ലാബ് ഉൾപ്പെടെയുള്ള വിവാദ പദ്ധതികളിൽ വഴിവിട്ട നടപടികളുണ്ടായെന്ന ആരോപണമുയർന്നതോടെ കോഴിക്കോട്ടുണ്ടായിട്ടും വിവാദ പദ്ധതികളുടെ ഉദ്ഘാടനത്തിന് അന്ന് ഉമ്മൻചാണ്ടി വന്നില്ല. സർവകലാശാലയിലെ വികസന പദ്ധതികൾ അദ്ദേഹം അനുഭാവപൂർവം പരിഗണിക്കുകയും ഫണ്ടനുവദിക്കുകയും ചെയ്തു. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവായുമായിരിക്കെ ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ സെക്രട്ടേറിയറ്റ് പാറ്റേണിന് തുല്യമാക്കാനുള്ള നടപടി സ്വീകരിക്കാനും സർവകലാശാല നിയമങ്ങൾ കാലോചിതമായി പരിഷ്കരിക്കാനും മുൻകൈയെടുത്തു.
കാലിക്കറ്റ് സർവകലാശാലയിൽ ഗാന്ധിചെയർ സ്ഥാപിക്കാൻ പിന്തുണ നൽകിയതും അഞ്ച് ലക്ഷം രൂപ പ്രതിവർഷ ഗ്രാന്റ് അനുവദിച്ചതും ഉമ്മൻ ചാണ്ടിയാണ്. എല്ലാ നിയോജക മണ്ഡലങ്ങളിലും ആർട്സ് ആന്റ് സയൻസ് കോളജുകൾ തുടങ്ങാൻ തീരുമാനിച്ചതും ഈ കാലഘട്ടത്തിൽ തന്നെ. സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷൻ നേതാവ് ആർ.എസ് പണിക്കർ അടക്കമുള്ളവർ രാഷ്ട്രീയ വിവാദങ്ങളിൽ പ്രതിസന്ധിയിലായപ്പോഴും കൂടെ നിന്നത് ഉമ്മൻ ചാണ്ടിയാണ്. ആർ.എസ് പണിക്കരെ പിന്നീട് പി.എസ്.സി അംഗമാക്കിയതിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ട്. ആദ്യമായി എം.എൽ.എയായ ഘട്ടത്തിൽ കേരള സർവകലാശാല സ്റ്റാഫ് യൂനിയൻ പ്രസിഡന്റായിരുന്ന ഉമ്മൻ ചാണ്ടി പിന്നീട് കാലിക്കറ്റ് സർവകലാശാല സ്റ്റാഫ് ഓർഗനൈസേഷൻ രക്ഷാധികാരിയുമായി. 1974 ൽ ഫെഡറേഷൻ ഓഫ് ആൾ കേരള യൂനിവേഴ്സിറ്റി എംപ്ലോയീസ് ഓർഗനൈസേഷന്റെ നിർണായക തീരുമാനങ്ങളിലും അദ്ദേഹത്തിന്റെ സ്വാധീനമുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.