പെരിന്തൽമണ്ണയിലെ ഗതാഗത പരിഷ്കാരത്തിനെതിരെ വ്യാപാരികൾ സർവകക്ഷി യോഗം വിളിച്ചു
text_fieldsപെരിന്തൽമണ്ണ: നഗരസഭയിൽ സെപ്റ്റംബർ ആറു മുതൽ നടപ്പായ ഗതാഗത പരിഷ്കാരത്തിൽ യാത്രക്കാരും വ്യാപാരികളും ബസുടമകളും അനുഭവിക്കുന്ന പ്രയാസങ്ങൾ പരിഹരിക്കാൻ പെരിന്തൽമണ്ണ മർച്ചൻറ്സ് അസോസിയേഷൻ മുൻകൈ എടുത്ത് സർവക്ഷി യോഗം വിളിച്ചു.
വെള്ളിയാഴ്ച വൈകീട്ട് നാലിന് പെരിന്തൽമണ്ണ വ്യാപാരി ഭവനിലാണ് യോഗം നടക്കുക. ഊട്ടി റോഡ് വഴി പെരിന്തൽമണ്ണയിലെത്തുന്ന ബസുകൾക്ക് നഗരത്തിൽ പ്രവേശിക്കാൻ സൗകര്യമുണ്ടാക്കലും നഗരത്തിലെ പ്രധാന സ്ഥലങ്ങളിൽ ബസ് സ്റ്റോപ് നിലനിർത്തലുമാണ് പൊതു ആവശ്യം. പരിഷ്കാരം നടപ്പാക്കിയ ശേഷം പെരിന്തൽമണ്ണയിലെത്തുന്ന സാധാരണക്കാരായ യാത്രക്കാർ ഏറെ കഷ്ടപ്പെടുകയാണ്.
എല്ലാവരും ഒാട്ടോറിക്ഷയെ ആശ്രയിക്കേണ്ട സ്ഥിതിയാണ്. ആശുപത്രികൾ, സർക്കാർ ഒാഫിസുകൾ എന്നിവിടങ്ങളിലെത്തുന്നവരും നഗരത്തിലെ ഷോപ്പുകളിലും മറ്റും ചെറിയ വരുമാനത്തിന് തൊഴിലെടുക്കുന്നവരുമാണ് ഏറെ കഷ്ടപ്പെടുന്നത്.
ഇക്കാര്യങ്ങൾ നഗരസഭയെ അറിയിച്ചപ്പോൾ സർവകക്ഷി യോഗം വിളിച്ച് ചർച്ച ചെയ്യാമെന്ന് പറഞ്ഞിരുന്നെങ്കിലും നടപടിയുണ്ടായില്ല. നഗരസഭയുടെ തീരുമാനങ്ങൾക്കെതിരെ പൊതുജനങ്ങളെയും വിവിധ സംഘടനകളെയും ഏകോപിപ്പിച്ച് മുന്നോട്ട് പോവാനാണ് സർവകക്ഷി യോഗം.
വിവിധ രാഷ്ട്രീയ, സാമൂഹിക, സന്നദ്ധ സംഘടനകൾ, വിദ്യാർഥി, യുവജന, തൊഴിലാളി പ്രതിനിധികൾ, ബസുടമകൾ, പാസഞ്ചേഴ്സ് അസോസിയേഷൻ തുടങ്ങിയവയുടെ പ്രതിനിധികളെയും ക്ഷണിച്ചിട്ടുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.