സർക്കാറിനും ജനപ്രതിനിധികൾക്കും അലംഭാവം; തീരാക്കുരുക്കിൽ അങ്ങാടിപ്പുറം
text_fieldsപെരിന്തൽമണ്ണ: കോഴിക്കോട്-പാലക്കാട് ദേശീയപാതയിൽ അങ്ങാടിപ്പുറം ഓരാടംപാലം മുതൽ പെരിന്തൽമണ്ണ ജൂബിലി ജങ്ഷൻ വരെ മൂന്നര കി.മീ നീളുന്ന ഭാഗത്തെ ഗതാഗതക്കുരുക്ക് ഇതുവഴി യാത്ര ചെയ്യുന്നവർക്ക് തീരാദുരിതമാകുന്നു. പരിഹാരമായി നിർദേശിക്കപ്പെട്ട രണ്ട് ബൈപാസുകളും യാഥാർഥ്യമായിട്ടില്ല. 2016ൽ അന്നത്തെ മങ്കട എം.എൽ.എ അഹമ്മദ് കബീർ നിരന്തരം ശ്രമിച്ച് ഓരാടംപാലം വൈലോങ്ങര ബൈപാസ് സർക്കാർ അംഗീകരിച്ചു.
ഒരു വർഷം മുമ്പ് 16 കോടി അനുവദിച്ചു. സാങ്കേതികക്കുരുക്കും ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് പ്രവൃത്തി ടെൻഡർ ചെയ്ത് തുടങ്ങാറായിട്ടില്ല. പ്രധാന പരിഹാരമാർഗമായ ഓരാടംപാലം-മാനത്തുമംഗലം ബൈപ്പാസ് (4.4 കി.മീ) 14 വർഷമായി രേഖാചിത്രമായി തുടരുകയാണ്.
2010ൽ പത്തുകോടി രൂപ അനുവദിച്ചിരുന്നു. പിന്നീട് നടന്ന രണ്ടു നിയമസഭ തെരഞ്ഞെടുപ്പിലും പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിൽ ഇരുമുന്നണികളും തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കി. രണ്ടിടത്തും ഇടതുപക്ഷം പരാജയപ്പെട്ടതോടെ പദ്ധതിയോട് പൂർണമായും മുഖംതിരിച്ചു. 2016ൽ പിണറായി സർക്കാർ വന്ന ശേഷം ഇതിൽ തൊട്ടിട്ടേയില്ല.
സർക്കാറും രണ്ടു മണ്ഡലങ്ങളിലെ എം.എൽ.എമാരും പ്രദേശിക ജനപ്രതിനിധികളും അലംഭാവം തുടരുകയാണെന്നാണ് ജനം ചൂണ്ടിക്കാണിക്കുന്നത്. 250 കോടി രൂപ വരെ ചെലവു വരുമെന്നതിനാൽ അടുത്തൊന്നും നടക്കില്ലെന്നാണ് സർക്കാർ വൃത്തങ്ങളിൽനിന്ന് ജനപ്രതിനിധികൾക്ക് ലഭിച്ച മറുപടി.
മൂന്നു വില്ലേജുകളിൽ 36 ഹെക്ടർ ഭൂമി ഏറ്റെടുക്കണം. നിലമ്പൂർ-ഷൊർണൂർ റെയിൽപാതക്ക് മുകളിലൂടെ എഴുകണ്ണിപ്പാലത്തിന് സമീപമാണ് ബൈപാസ് പോവേണ്ടത്. എന്തെങ്കിലും ചെയ്യുന്നുണ്ടെന്ന് വരുത്താൻ രണ്ടു വർഷം മുമ്പ് കിഫ്ബി എൻജിനീയർമാരെത്തി പരിശോധന നടത്തി. നവകേരള സദസ്സിൽ ഉന്നയിച്ചെങ്കിലും മുഖ്യമന്ത്രിയോ കേട്ട മന്ത്രിമാരിൽ ഒരാൾ പോലുമോ പ്രതികരിച്ചതേയില്ല.
പരിഹരിക്കപ്പെടേണ്ട പ്രശ്നമാണെന്ന് പൊതുയോഗത്തിൽ ധനമന്ത്രി മാത്രം പരാമർശിച്ചു. പ്രശ്നം സി.പി.എമ്മും ചൂണ്ടിക്കാട്ടിയിരുന്നു. വ്യാപാരികളും വിവിധ സംഘടനകളും മഞ്ഞളാംകുഴി അലി എം.എൽ.എയോട് നിരന്തരമായി വിഷയമവതരിപ്പിക്കുന്നുണ്ടെങ്കിലും പരിഹാരമുണ്ടാവുന്നില്ല.
കുരുക്കഴിക്കാൻ നിർദേശങ്ങൾ
അങ്ങാടിപ്പുറം: അങ്ങാടിപ്പുറം ടൗണിലെ ഗതാഗതക്കുരുക്കിന് താൽക്കാലിക പരിഹാരമായി ട്രാഫിക് പരിഷ്കാരങ്ങൾ നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് വെൽഫെയർ പാർട്ടി അങ്ങാടിപ്പുറം പഞ്ചായത്ത് കമ്മിറ്റി പെരിന്തൽമണ്ണ ട്രാഫിക് യൂനിറ്റ് എസ്.ഐക്ക് നിർദേശങ്ങളടങ്ങിയ നിവേദനം സമർപ്പിച്ചു.
അങ്ങാടിപ്പുറം ടൗണിൽ കോഴിക്കോട്, മലപ്പുറം, മഞ്ചേരി ബസുകൾ ടൗണിലെ ബസ് ബേ യുടെ അടുത്ത് മാത്രം നിർത്തി ആളെ ഇറക്കുകയും കയറ്റുകയും ചെയ്യുക, ടൗണിൽ ഇപ്പോൾ സ്ഥാപിച്ചിട്ടുള്ള റോഡിന്റെ നടുവിലുള്ള ബാരിക്കേഡുകൾ കെ.വി.ആർ വരെ നീട്ടുക, റോങ്ങ് സൈഡിലൂടെ വരുന്ന വാഹനങ്ങളെ, പ്രത്യേകിച്ച് കോഴിക്കോട്-പാലക്കാട് ബസുകളെ നിയന്ത്രിക്കുക എന്നിവയാണ് പ്രധാന നിർദേശങ്ങൾ.
കെ.വി.ആർ മുതൽ അമ്പലപ്പടി വരെയുള്ള ഭാഗങ്ങളിലെ വാഹന പാർക്കിങ് നിരോധിക്കുക, വളാഞ്ചേരി റോഡിൽ നിർത്തുന്ന ബസുകൾ അൽപം മുന്നോട്ടു നിർത്താൻ സംവിധാനം ചെയ്യുക, ട്രാഫിക് നിയന്ത്രിക്കാൻ കൂടുതൽ പൊലീസ് ഉദ്യോഗസ്ഥരെ അങ്ങാടിപ്പുറത്ത് നിയമിക്കുക എന്നിവയാണ് പ്രാഥമികമായി നടപ്പാക്കാൻ സമർപ്പിച്ച നിർദേശങ്ങൾ.
പാർട്ടി ഭാരവാഹികളായ സൈതാലി വലമ്പൂർ, ശിഹാബ്, കെ.വി. ഇക്ബാൽ, പി.ടി. അബൂബക്കർ, നൗഷാദ് അരിപ്ര, ഷാനവാസ് അങ്ങാടിപ്പുറം തുടങ്ങിയവരാണ് പെരിന്തൽമണ്ണ ട്രാഫിക് യൂനിറ്റ് എസ്.ഐയെ സന്ദർശിച്ച് നിർദേശങ്ങൾ സമർപ്പിച്ചത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.