മലപ്പുറത്തെ വോൾട്ടേജ് ക്ഷാമം പരിഹാരത്തിനുള്ള പദ്ധതികൾ പുരോഗമിക്കുന്നു
text_fieldsമലപ്പുറം: നിയോജക മണ്ഡലത്തിന്റെ വിവിധ പ്രദേശങ്ങളിൽ വോൾട്ടേജ് ക്ഷാമം പരിഹരിക്കാനുള്ള വിവിധ പദ്ധതികൾ പുരോഗമിക്കുന്നതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി അറിയിച്ചു. പി. ഉബൈദുല്ല എം.എൽ.എയുടെ നിയമസഭ സബ്മിഷനുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. കെ.എസ്.ഇ.ബി പ്രസരണവിഭാഗത്തിനുകീഴിൽ സബ്സ്റ്റേഷൻ, ലൈൻ നിർമാണ പ്രവൃത്തികൾ വിവിധ ഘട്ടങ്ങളിലാണ്.
മലപ്പുറം 110 കെ.വി.ജി.ഐ.എസ് സബ്സ്റ്റേഷന്റെ നിർമാണം 70 ശതമാനം പൂർത്തിയായി. പ്രവൃത്തി മേയിൽ തീർക്കാനാവുമെന്നാണ് പ്രതീക്ഷ. 33 കെ.വി ഇൻകെൽ സബ്സ്റ്റേഷൻ നിർമാണം 98 ശതമാനം തീർന്നു. മാർച്ചിൽതന്നെ പ്രവൃത്തി പൂർത്തിയാക്കും. എലച്ചോല മലപ്പുറം 66 കെ.വി ലൈൻ 110 കെ.വി ലൈനാക്കി ശേഷി വർധിപ്പിക്കുന്ന പ്രവൃത്തി 70 ശതമാനം പൂർത്തിയായി.
ഏപ്രിലിൽ പ്രവൃത്തി തീർക്കാനാവും. മലപ്പുറം സബ്സ്റ്റേഷനിൽ നിലവിലുള്ള രണ്ട് 125 മെഗാവാട്ട് എം.വി.എ ശേഷിയുള്ള ട്രാൻസ്ഫോർമറുകൾ 20 എം.വി.എ ആക്കി മാറ്റാൻ ഭരണാനുമതി ലഭ്യമായിട്ടുണ്ട്. ട്രാൻസ്ഫോർമറുകൾ ലഭിക്കുന്ന മുറക്ക് പദ്ധതി പൂർത്തീകരിക്കും. മലപ്പുറം 110 കെ.വി സബ്സ്റ്റേഷനിൽനിന്നും 33 കെ.വി ഇൻകെൽ സബ്സ്റ്റേഷനിലേക്ക് 7.5കി.മി പുതിയ 33 കെ.വി ലൈനിന്റെ നിർമാണം മാർച്ചിൽ പൂർത്തിയാക്കും.
നിലവിൽ 92 ശതമാനം ജോലികൾ തീർന്നിട്ടുണ്ട്. മലപ്പുറം മണ്ഡലത്തിൽ നിലവിലുള്ള ട്രാൻസ്ഫോമറുകളുടെ ശേഷി വർധിപ്പിക്കൽ, പുതിയ ട്രാൻസ്ഫോമർ സ്ഥാപിക്കൽ, നിലവിലുള്ള സബ്സ്റ്റേഷനുകളിൽ നിന്നുള്ള ഫീഡറുകൾ, കാവേർഡ് കണ്ടക്റ്റർ, ഭൂഗർഭ കേബിൾ, എ.ബി കേബിൾ തുടങ്ങിയവ ഉപയോഗിച്ച് സ്ഥാപിക്കൽ, പുതിയ സബ്സ്റ്റേഷനുകളിൽനിന്നുള്ള ഫീഡറുകൾ വലിച്ച് ട്രാൻസ്ഫോമർ സ്ഥാപിക്കൽ, ഇന്റർലിങ്കിങ് വർക്കുകൾ എന്നിവ നടന്നുവരുന്നുണ്ട്.
ആർ.ഡി.എസ്.എസ്, ദ്യുതി സ്പെഷ്യൽ, ദ്യുതി 2.0 എന്നീ പദ്ധതികളിൽ ഉൾപ്പെടുത്തിയാണ് പ്രവൃത്തികൾ നടപ്പാക്കുന്നത്. 2022-‘27 കാലയളവിലേക്ക് ദ്യുതി 2.0 പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതി മേഖലയിൽ 18.15 കോടി രൂപയുടെ വികസനമാണ് മണ്ഡലത്തിൽ നടപ്പാക്കുന്നതെന്ന് മന്ത്രി അറിയിച്ചു. ഇതുവരെയായി 5.63 കോടി രൂപയുടെ പ്രവൃത്തികൾ പൂർത്തിയാക്കി. ബാക്കി പ്രവൃത്തികൾ 2027നകം പൂർത്തിയാക്കും.
ആർ.ഡി.എസ്.എസ് പദ്ധതിയുടെ ഭാഗമായി 21.23 കോടി രൂപയുടെ പ്രവൃത്തികൾ മണ്ഡലത്തിൽ പുരോഗമിക്കുകയാണ്. മലപ്പുറം സ്പെഷൽ പാക്കേജിൽ 17.81 കോടി രൂപയുടെ പ്രവൃത്തികളുടെ ടെൻഡർ നടപടികൾ നടന്നുവരുന്നതായും വൈദ്യുതി മന്ത്രി അറിയിച്ചു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.