എം.എസ്.എഫുകാർക്കെതിരെ പൊലീസ് നടപടി: പ്രക്ഷോഭത്തിനൊരുങ്ങി യൂത്ത് ലീഗ്
text_fieldsമലപ്പുറം: കാലിക്കറ്റ് യൂനിവേഴ്സിറ്റി കാമ്പസിൽ എസ്.എഫ്.ഐ നടത്തുന്ന ഫാഷിസവും അതിന് ഒത്താശ ചെയ്ത് എം.എസ്.എഫുകാരെ ക്രൂരമായി നേരിടുന്ന പൊലീസ് നടപടിയും അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭത്തിനിറങ്ങുമെന്ന് യൂത്ത് ലീഗ് നേതാക്കളുടെ മുന്നറിയിപ്പ്. സമരത്തിന്റെ ആദ്യ പടിയായി കൊണ്ടോട്ടി, തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനുകളിലേക്ക് വെള്ളിയാഴ്ച യൂത്ത് ലീഗ് മാർച്ച് സംഘടിപ്പിക്കുമെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ല കമ്മിറ്റി പ്രസിഡന്റ് ശരീഫ് കുറ്റൂരും ജനറൽ സെക്രട്ടറി മുസ്തഫ അബ്ദുൽ ലത്തീഫും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
പ്രതിരോധം തീർക്കാനെത്തിയ പ്രവർത്തകരെ പൊലീസ് കള്ളക്കേസെടുത്ത് പീഡിപ്പിക്കുകയാണ്. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി എം.എസ്.എഫ് പ്രവർത്തകർക്കെതിരെ കൊലപാതകശ്രമം ഉൾപ്പടെ കേസുകൾ ചാർത്തി വീടുകൾ വളഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയാണ് പൊലീസെന്ന് ഭാരവാഹികൾ ആരോപിച്ചു. എം.എസ്.എഫ് ജില്ല പ്രസിഡന്റ് കബീർ മുതുപറമ്പ്, ജില്ല കമ്മിറ്റി അംഗം അർഷദ് തറയിട്ടാൽ എന്നിവരെ ജയിലിലടച്ചിരിക്കുകയാണ്. സംസ്ഥാന പ്രസിഡന്റ് പി.കെ. നവാസ് അടക്കമുള്ള ഭാരവാഹികളുടെ പേരിലും കള്ളക്കേസുകളെടുക്കുന്നു. അർധരാത്രിയിലും പുലർച്ചെയുമെല്ലാം പ്രവർത്തകരുടെ വീടുകളിലെത്തിയാണ് പൊലീസ് ഭീകരാന്തരീക്ഷം സൃഷ്ടിക്കുന്നത്.
സെനറ്റ് അംഗം റഹീസിന്റെ വീട്ടിൽ പുലർച്ചെ നാലിനെത്തിയ പൊലീസ് പിറകിലെ വാതിൽ പുറത്ത് നിന്ന് പൂട്ടിയ ശേഷം മുൻവാതിലിന് ചവിട്ടി. വാതിൽ തുറന്ന വീട്ടുകാരെ തള്ളി മാറ്റിയാണ് പൊലീസ് അകത്തേക്ക് കയറിയത്. പുലർച്ചെ പള്ളിയിൽ പോകുന്നതിനിടെ അങ്ങാടിയിൽ ഭീകരവാദികളെ പിടികൂടുന്ന പോലെയാണ് കബീർ മുതുപറമ്പിനെ പിടിച്ചത്. അർധരാത്രി വീടുവളഞ്ഞാണ് അർഷദിനെ കസ്റ്റഡിയിലെടുക്കുന്നത്.
ഈ വേട്ട ഇനിയും തുടർന്നാൽ ജില്ലയിലെ മുഴുവൻ സ്റ്റേഷനുകളിലേക്കും യൂത്ത് ലീഗിന്റെ സമരം വ്യാപിപ്പിക്കും. ഓരോ ഉദ്യോഗസ്ഥനെയും തുറന്ന് കാട്ടുന്നതടക്കമുള്ള സമര പരിപാടികളുമായി യൂത്ത് ലീഗ് തെരുവിലിറങ്ങുമെന്നും വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.