ലസ്ക്കറും എഞ്ചിൻ ഡ്രൈവറുമില്ല; ബോട്ട് സർവീസിന് പൂട്ടിട്ട് തുറമുഖവകുപ്പ്
text_fieldsനിയമം ലംഘിച്ചുള്ള യാത്ര ബോട്ട് സർവീസ് നിർത്തിവെപ്പിച്ചപ്പോൾ
പൊന്നാനി: ലസ്കറും എൻജിൻ ഡ്രൈവറുമില്ലാതെ പൊന്നാനി-പടിഞ്ഞാറെക്കര റൂട്ടിൽ സർവീസ് നടത്തിയ യാത്ര ബോട്ട് സർവീസിന് പൂട്ടിട്ട് തുറമുഖവകുപ്പ്. വകുപ്പധികൃതർ ബുധനാഴ്ച നടത്തിയ മിന്നൽ പരിശോധനയിലാണ് യാത്രബോട്ടിൽ അംഗീകൃത ലസ്ക്കറും എൻജിൻ ഡ്രൈവറുമില്ലെന്ന് കണ്ടെത്തിയത്. മാസങ്ങളായി സർവീസ് നിർത്തിവെച്ചിരുന്ന ബോട്ട് സർവീസ് മൂന്നാഴ്ച മുമ്പാണ് പുനരാരംഭിച്ചത്. താനൂർ ബോട്ടപകടത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ പരിശോധനയിൽ ലസ്ക്കറില്ലാതെയാണ് സർവീസ് നടത്തിയതെന്ന് കണ്ടെത്തിയിരുന്നു.
തുടർന്ന് നിർത്തിവെക്കാൻ നിർദ്ദേശം നൽകിയിരുന്നു. പിന്നീട് ഇൻ ലാൻറ് നാവിഗേഷൻ സർട്ടിഫിക്കറ്റും ലസ്ക്കർ തസ്തികയിൽ ജീവനക്കാരനെയും നിയമിച്ച് രേഖകൾ സമർപ്പിച്ചതോടെയാണ് മൂന്നാഴ്ച മുമ്പ് സർവീസിന് അനുമതി ലഭ്യമായത്. ഇതിനിടെയാണ് ബുധനാഴ്ച നടത്തിയ പരിശോധനയിൽ നിയമം ലംഘിച്ച് സർവീസ് നടത്തിയതായി കണ്ടെത്തിയത്. അതേസമയം, ലസ്ക്കർ അവധിയിൽ പോയതിനാലാണ് താൽക്കാലിക ഡ്രൈവറെ വെച്ച് സർവീസ് നടത്തിയതെന്നാണ് കരാറുകാർ പറയുന്നത്.
അംഗീകൃത ജീവനക്കാരില്ലാതെ സർവീസ് നടത്തുന്നത് നിയമ ലംഘനമായതിനാലാണ് നിർത്തിവെപ്പിച്ചതെന്ന് അധികൃതർ പറഞ്ഞു. വിദ്യാർഥികളും, മത്സ്യത്തൊഴിലാളികളുമുൾപ്പെടെ ആശ്രയിക്കുന്ന പൊന്നാനി -പടിഞ്ഞാറെക്കര ബോട്ട് സർവീസ് കരാറുകാരുടെ നിരുത്തവാദ സമീപനം മൂലം നിർത്തിവെക്കാനിടയായതിൽ യാത്രക്കാരും പ്രതിഷേധത്തിലാണ്. പൊന്നാനി നഗരസഭയുടെ നേതൃത്വത്തിൽ പുറത്തൂരിൽ നിന്നുള്ള സ്വകാര്യ വ്യക്തിയാണ് താൽക്കാലിക സർവീസ് നടത്തിയിരുന്നത്.
ഈ റൂട്ടിൽ ജങ്കാർ സർവ്വീസ് പുനരാരംഭിക്കാനുള്ള നീക്കം നഗരസഭ നടത്തുന്നുണ്ട്. ജങ്കാർ സർവീസ് നടത്തുന്നവരുമായി ബന്ധപ്പെട്ട് ജങ്കാർ പൊന്നാനിയിലെത്തിച്ച് പുനരാരംഭിക്കാനാണ് ശ്രമം. നേരത്തെയുണ്ടായിരുന്ന ജങ്കാർ സർവീസ് യാത്രകൂലിയിൽ വർധന ആവശ്യപ്പെട്ടതോടെയാണ് നിലക്കാനിടയായത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.