പൊന്നാനി ഹാർബർ: യാത്രാനിരക്ക് കുറക്കാത്തതിൽ പ്രതിഷേധം ശക്തം
text_fieldsപൊന്നാനി: ലോക്ഡൗൺ കഴിഞ്ഞിട്ടും പൊന്നാനി ഹാർബറിൽ വർധിപ്പിച്ച യാത്രാ നിരക്കുകൾ കുറക്കാത്തതിൽ പ്രതിഷേധം ശക്തം. യാത്രക്കാരുടെ എണ്ണം കുറവാണെന്ന കാരണം പറഞ്ഞാണ് അഞ്ച് മാസം മുമ്പ് വർധിപ്പിച്ച നിരക്ക് തുടരുന്നത്. കോവിഡ് നിയന്ത്രണത്തെത്തുടർന്ന് മാസങ്ങളോളം നിർത്തിവെക്കുകയും പിന്നീട് പുനരാരംഭിക്കുകയും ചെയ്ത പൊന്നാനി അഴിമുഖം-പടിഞ്ഞാറേക്കര ജങ്കാർ സർവിസിലാണ് യാത്രക്കാരിൽനിന്ന് ഇപ്പോഴും ഉയർന്ന നിരക്ക് ഈടാക്കുന്നതെന്ന പരാതിയുള്ളത്.
ലോക്ഡൗൺ കാലയളവിലാണ് 33 ശതമാനം വർധനവ് ഏർപ്പെടുത്തിയത്. ആഗസ്റ്റ് മുതൽ യാത്രക്കാരുടെ എണ്ണം കുറച്ചതിനാലാണ് സർവിസിന് നഷ്ടമുണ്ടാവാതിരിക്കാൻ നിരക്ക് വർധിപ്പിച്ചത്. എന്നാൽ, ഇപ്പോൾ യാത്രക്കാർ കൂടുതലായി എത്തുകയും സർവിസുകളുടെ എണ്ണം പഴയപടിയായിട്ടും നിരക്കിൽ കുറവില്ലെന്നാണ് ആരോപണം.
ഒരു യാത്രക്കാരന് 13 രൂപയും ബൈക്കിന് 25 രൂപയും ഓട്ടോക്ക് 40ഉം ഗുഡ്സ് ഓട്ടോക്ക് 60ഉം ലോറികൾക്ക് 113 മുതൽ 530 രൂപയുമാണ് ഈടാക്കുന്നത്. ജങ്കാർ സർവിസ് പഴയപടിയായാൽ നിരക്ക് കുറക്കുമെന്നായിരുന്നു നഗരസഭ അറിയിച്ചിരുന്നത്. പൊന്നാനി നഗരസഭയുടെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള ജങ്കാർ സർവിസ് പൊന്നാനി-പുറത്തൂർ പഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന മികവുറ്റതും ചെലവു കുറഞ്ഞതുമായ ജലഗതാഗത മാർഗമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.