മഹല്ല് കമ്മിറ്റി ഊരുവിലക്കിയെന്ന് പരാതി; മൊബൈൽ ടവറിനു മുകളിൽ ആത്മഹത്യ ഭീഷണിയുമായി മധ്യവയസ്കൻ
text_fieldsമലപ്പുറം: മഹല്ല് ഊരുവിലക്ക് ഏർപ്പെടുത്തിയെന്നാരോപിച്ച് മധ്യവയസ്കൻ മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി. തിരുനാവായ അനന്താവൂർ മേടിപ്പാറ സ്വദേശി ടി.കെ. മുഹമ്മദാണ് (65) മലപ്പുറം കോട്ടക്കുന്നിൽ ജലപരിശോധന കേന്ദ്രത്തിനു സമീപത്തെ മൊബൈൽ ടവറിനു മുകളിൽ കയറി ആത്മഹത്യഭീഷണി മുഴക്കിയത്. വെള്ളിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. മൊബൈൽ ടവറിന്റെ ഏകദേശം 30 മീറ്റർ ഉയരത്തിൽ കയറിയ മുഹമ്മദിന്റെ കൈയിൽ വിഷയം സംബന്ധിച്ച് ജില്ല പൊലീസ് മേധാവിക്ക് നൽകിയ പരാതിയുടെ പകർപ്പുമുണ്ടായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ മലപ്പുറം പൊലീസും മലപ്പുറം യൂനിറ്റ് അഗ്നിരക്ഷസേന അംഗങ്ങളും ടവറിനു മുകളിൽ കയറി മുഹമ്മദിനോട് കാര്യങ്ങൾ ചോദിച്ചു. പരാതി പരിശോധിക്കുമെന്നും ബന്ധപ്പെട്ടവർക്ക് കൈമാറുമെന്നും അറിയിച്ചതിന്റെ അടിസ്ഥാനത്തിൽ മുഹമ്മദ് താഴെയിറങ്ങാൻ സന്നദ്ധനായി. താഴെയിറക്കാൻ വൈകീട്ട് അഞ്ചോടെ അഗ്നിരക്ഷസേന പ്രത്യേക വല സജ്ജമാക്കി. ഒരുക്കങ്ങൾ പൂർത്തിയാക്കി 5.08 ഓടെ വല ടവറിന് മുകളിലെത്തിച്ചു.
അഗ്നിരക്ഷസേന അംഗങ്ങൾ 5.15ന് മുഹമ്മദിനെ വലയിൽ കയറ്റി. ഒരു മിനിറ്റ് കൊണ്ട് സുരക്ഷിതമായി താഴെയെത്തിച്ച് കുടിക്കാൻ വെള്ളം നൽകി. തന്നെയും കുടുംബത്തെയും കന്മനം മഹല്ല് കമ്മിറ്റി ഊരുവിലക്കിയെന്നും ഏറെ പ്രയാസപ്പെടുകയാണെന്നും മുഹമ്മദ് മാധ്യമങ്ങളോട് പറഞ്ഞു. പിന്നീട് പൊലീസും അഗ്നിരക്ഷ സേനയും ചേർന്ന് മുഹമ്മദിനെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. എന്നാൽ, മുഹമ്മദിന്റെ ആരോപണങ്ങൾ അടിസ്ഥാന രഹിതമാണെന്നും ഊരുവിലക്ക് ഏർപ്പെടുത്തിയിട്ടില്ലെന്നും മഹല്ല് പ്രസിഡന്റ് മുജീബ് റഹ്മാൻ അറിയിച്ചു. സംഭാവന വാങ്ങുന്നത് മാത്രമാണ് നിർത്തിയതെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.