സംസ്ഥാന സർക്കാർ സംരക്ഷിക്കുന്നത് ലീഗിന്‍റെ താൽപര്യങ്ങൾ -കെ. സുരേന്ദ്രൻ
text_fieldsമലപ്പുറം: മുസ്ലിം ലീഗിന്‍റെ താൽപര്യങ്ങൾ സംരക്ഷിക്കുന്ന ഭരണകൂടമാണ് കേരളത്തിലുള്ളതെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ. കാവനൂരിൽ പീഡിപ്പിക്കപ്പെട്ട ഇരയോടുള്ള ഭരണകൂട നീതി നിഷേധത്തിനെതിരെ ബി.ജെ.പി മലപ്പുറത്ത് സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കെ.ടി. ജലീലിനെ മൂലയ്ക്കിരുത്തി കുഞ്ഞാലിക്കുട്ടിയെ ഒപ്പം ചേർക്കാനാണ് സി.പി.എം ശ്രമം. എ.ആർ നഗർ ബാങ്ക് കേസ്, ചന്ദ്രിക കേസ്, പാലാരിവട്ടം പാലം അഴിമതി തുടങ്ങിയ ലീഗിനെതിരായ കേസുകളെല്ലാം സി.പി.എം ഒത്തുതീർപ്പാക്കിയതാണ്. ആറുവർഷത്തിനിടെ സ്ത്രീകൾക്കെതിരെ ഏറ്റവും കൂടുതൽ അതിക്രമങ്ങളുണ്ടായ സംസ്ഥാനം കേരളമാണ്.
കേരളത്തിലെ ക്രമസമാധാനം സമ്പൂർണമായി തകർന്നു. ഒരു സ്ത്രീപീഡന കേസും പിണറായി വിജയന്‍റെ കാലത്ത് തെളിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ല പ്രസിഡന്‍റ് രവി തേലത്ത് അധ്യക്ഷത വഹിച്ചു. ജില്ല ജനറൽ സെക്രട്ടറി പി.ആർ. രശ്മിൽ നാഥ്, എ. നാഗേഷ് എന്നിവർ സംസാരിച്ചു. സംസ്ഥാന സമിതി അംഗങ്ങളായ സിജി ശങ്കർ, കെ. ജനചന്ദ്രൻ മാസ്റ്റർ, കെ. രാമചന്ദ്രൻ, ഗീതാ മാധവൻ, എൻ. ശ്രീ പ്രകാശ്, കെ.കെ. സുരേന്ദ്രൻ, ടി.പി. സുൽഫത്ത്, മേഖലാ ജനറൽ സെക്രട്ടറി എം. പ്രേമൻ മാസ്റ്റർ, മേഖല വൈസ് പ്രസിഡന്‍റ് ടി.കെ. അശോക് കുമാർ എന്നിവർ പങ്കെടുത്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.