ഉമ്മൻ ചാണ്ടി പറയുന്നു; യു.ഡി.എഫിന് സ്വന്തം ശക്തിയിൽ വിശ്വാസമുണ്ട്
text_fieldsമലപ്പുറം: തദ്ദേശ തെരഞ്ഞെടുപ്പിൽ യു.ഡി.എഫ് സ്വന്തം ശക്തിയിൽ വിശ്വാസമർപ്പിച്ചാണ് മത്സരിക്കുന്നതെന്നും ഒന്നിച്ചുനിന്ന് ഭൂരിപക്ഷം നേടുമെന്നും മുൻ മുഖ്യമന്ത്രിയും എ.ഐ.സി.സി ജനറൽ സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടി. യു.ഡി.എഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മലപ്പുറം പ്രസ് ക്ലബിെൻറ 'ത്രിതലവിധി-മീറ്റ് ദ ലീഡർ' പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെൽഫെയർ പാർട്ടിയുമായി ബന്ധമുണ്ടാക്കിയത് ഇടതുമുന്നണി
വെൽഫെയർ പാർട്ടിയുമായി ഒരു തെരഞ്ഞെടുപ്പ് ബന്ധവും യു.ഡി.എഫ് ഉണ്ടാക്കിയിട്ടില്ല. അവരുമായി കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് പരസ്യബന്ധമുണ്ടാക്കിയതും മുക്കത്തടക്കം ഒരുമിച്ച് ആഹ്ലാദപ്രകടനം നടത്തിയതും എൽ.ഡി.എഫാണ്. യു.ഡി.എഫ് കൂടെക്കൂട്ടാത്തവരെ കൂട്ടിയെന്ന് ഇപ്പോൾ പഴിചാരുന്ന ഇടതുമുന്നണിക്ക് തങ്ങൾ ചെയ്യുമ്പോൾ മാത്രം ശരിയെന്ന നിലപാടാണ്. വെൽഫെയർ പാർട്ടിയുമായി പ്രാദേശികതലത്തിൽ യു.ഡി.എഫ് എവിടെയെങ്കിലും ബന്ധം ഉണ്ടാക്കിയിട്ടുണ്ടെങ്കിൽ പരിശോധിക്കും.
ഗെയിൽ: 80 ശതമാനവും യു.ഡി.എഫ് പൂർത്തിയാക്കി
ഗെയിൽ പൈപ്പ്ലൈൻ പദ്ധതിക്കായി 80 ശതമാനം സ്ഥലവുമേറ്റെടുത്തത് കഴിഞ്ഞ യു.ഡി.എഫ് സർക്കാറാണ്. ചില പോക്കറ്റുകൾ മാത്രമാണ് ബാക്കിയുണ്ടായിരുന്നത്. സമരം ചെയ്തവരിൽ സി.പി.എമ്മുകാരും തീവ്രവാദം പറയുന്നവരുമുണ്ടായിരുന്നു. പ്രശ്നങ്ങൾ ചർച്ചചെയ്യാൻ മുഖ്യധാരാ പാർട്ടികളൊന്നും മുന്നോട്ടുവന്നില്ല. മുസ്ലിം ലീഗ് പദ്ധതിക്ക് തടസ്സം നിന്നതായി അറിവില്ല.
പ്രതിപക്ഷത്തെ അടിച്ചമർത്താൻ ശ്രമം
മാധ്യമങ്ങളോട് എൽ.ഡി.എഫിനുള്ള നയമല്ല യു.ഡി.എഫിനുള്ളത്. മാധ്യമങ്ങൾ തിരുത്തൽശക്തിയാണ്. വിമർശനം അടിച്ചമർത്താനാണ് ഇടതുമുന്നണിയും സർക്കാറും ശ്രമിക്കുന്നത്. ഇതിെൻറ ഭാഗമായിരുന്നു പൊലീസ് നിയമഭേദഗതി.
അടുത്ത നിയമസഭ തെരഞ്ഞെടുപ്പിൽ താൻ മുന്നണിയെ നയിക്കുമോ എന്ന് കോൺഗ്രസ് ൈഹകമാൻഡാണ് തീരുമാനിക്കുക. ചുമതല തന്നെ ഏൽപിക്കേണ്ട ഒരു സാഹചര്യവുമില്ല. കഴിവും അംഗീകാരവുമുള്ള ഒട്ടേറെ നേതാക്കളുള്ള പാർട്ടിയാണ് കോൺഗ്രസ്. കോൺഗ്രസ് പട്ടിക വന്നശേഷം സ്ഥാനാർഥികളെ തീരുമാനിക്കാൻ കോട്ടയത്തടക്കം സി.പി.എം കാത്തിരുന്നു. എന്നാൽ, ഒരുസ്ഥാനത്തേക്ക് പത്തോ പതിനഞ്ചോ പേര് രംഗത്തുള്ള കോൺഗ്രസിന് പുറത്തുനിന്ന് സ്ഥാനാർഥിയെ എടുക്കുന്നതിനെക്കുറിച്ച് ചിന്തിക്കാൻപോലുമാകില്ല.
ലീഗ്–കോൺഗ്രസ് പ്രശ്നങ്ങൾ നാമമാത്രം
തെരഞ്ഞെടുപ്പുകാലത്ത് മുന്നണിയിൽ വ്യത്യസ്ത വിഷയങ്ങൾ ഉണ്ടാവുന്ന ജില്ലയാണ് മലപ്പുറം. ഇക്കുറി സന്തോഷമുണ്ട്. ലീഗ്-കോൺഗ്രസ് പ്രശ്നങ്ങൾ നാമമാത്രമാണ്. തർക്കങ്ങൾ മിക്കയിടത്തും പരിഹരിക്കാനായി.
പ്രസ് ക്ലബ് പ്രസിഡൻറ് ഷംസുദ്ദീൻ മുബാറക് സ്വാഗതവും സെക്രട്ടറി കെ.പി.എം. റിയാസ് നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.