ആ വെടിമുഴക്കത്തിന് 103 വർഷം, പോരാട്ടവീര്യത്തിനും
text_fieldsതിരൂരങ്ങാടി: മലബാർ സമരത്തിന്റെ ഗതി തിരിച്ചുവിട്ട തിരൂരങ്ങാടി വെടിവെപ്പിന് 103 വർഷം തികയുമ്പോൾ നാടിന്റെ ഓർമകളിലിപ്പോഴും വെടിമുഴക്കം. 1921 ആഗസ്ത് 20 നായിരുന്നു വെടിവെപ്പ്. തിരൂരങ്ങാടി നടുവിൽ ജുമുഅത്ത് പള്ളി ഇമാമും സമരപോരാളിയുമായിരുന്ന നെല്ലിക്കുത്ത് സ്വദേശി ഏരിക്കുന്നത്ത് പാലത്തുംമൂലയിൽ ആലി മുസ് ലിയാരായിരുന്നു ഖിലാഫത്ത് പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയിരുന്നത്. ഖിലാഫത്ത് പോരാളികൾ ഏറ്റുമുട്ടലിന് തയാറെടുക്കുന്നെന്ന വ്യാജ സന്ദേശത്തെത്തുടർന്ന് 1921 ആഗസ്ത് 20ന് പുലർച്ചെ അഞ്ചിനാണ് ഡി.എസ്.പി ഹിച്ച് കോക്കിന്റെ നേതൃത്വത്തിൽ ക്യാപ്റ്റൻ മെക്കൻ റോ അടങ്ങുന്ന നൂറ് സൈനികർ പരപ്പനങ്ങാടിയിൽ ട്രെയിനിറങ്ങിയത്. 5.30ഓടെ അന്ന് ഈസ്റ്റേൺ ബസാർ എന്ന പേരിലറിയപ്പെട്ടിരുന്ന തിരൂരങ്ങാടി കിഴക്കേ അങ്ങാടിയിൽ ഇവരെത്തി. സഹായിക്കാൻ എം.എസ്.പിക്കാരുമെത്തിയിരുന്നു. ലഫ്റ്റനന്റ് ഗോണിഗാലിന്റെ നേതൃത്വത്തിൽ ഈസ്റ്റേൺ ബസാറിൽ നിലയുറപ്പിച്ചു.
ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് തോമസ്, ഡി.എസ്.പി ഹിച്ച്കോക്ക്, മലപ്പുറം എ.എസ്.പി ഗത്ബർട്ട് ബക്സ്റ്റൺ ലങ്കാസ്റ്റർ എന്നിവരുടെ നേതൃത്വത്തിൽ രാവിലെ 9.30ഓടെ തിരൂരങ്ങാടി കിഴക്കേപള്ളി, തെക്കേ പള്ളി, ഖിലാഫത്ത് ഓഫിസ്, ഖിലാഫത്ത് വളണ്ടിയർമാരുടെ വീടുകൾ എന്നിവ റെയ്ഡ് നടത്തി നാലുപേരെ കൊണ്ടുപോയി. സ്പെഷൽ പൊലീസിലെ ഇരുപത്തഞ്ചോളം പേർ ഈസ്റ്റേൺ ബസാറിൽത്തന്നെ നിലയുറപ്പിച്ചു.
കോട്ടക്കൽ ചന്ത നടക്കുന്ന ദിവസമായിരുന്നു അത്. റെയ്ഡ് വാർത്ത കാട്ടുതീ പോലെ പടർന്നു. ആലി മുസ്ലിയാരെ അറസ്റ്റ് ചെയ്തെന്നും തിരൂരങ്ങാടി വലിയ ജുമുഅത്ത് പള്ളി പൊളിച്ചെന്നുമുള്ള വ്യാജ പ്രചാരണം പരന്നു. ചന്തയിലേക്ക് പുറപ്പെട്ടവർ മുഴുവനും തിരൂരങ്ങാടിയിലേക്ക് നീങ്ങി. രാവിലെ പതിനൊന്നിന് ആലി മുസ് ലിയാരുടെ നേതൃത്വത്തിൽ നിവേദക സംഘം ചെമ്മാട്ടെ ഹജൂർ കച്ചേരിയിലേക്ക് പുറപ്പെട്ടു. പാലക്കാട് എസ്.പി റൗളിയുടെ നേതൃത്വത്തിൽ ഇവരെ തടഞ്ഞു. അകാരണമായി പിടിച്ചുകൊണ്ടുവന്നവരെ മോചിപ്പിക്കണമെന്നറിയിച്ചതോടെ റൗളി, ആലി മുസ്ലിയാരോടും സംഘത്തോടും ഇരിക്കാൻ പറഞ്ഞു. ശാന്തരായി ഇരിക്കുന്നതിനിടെ പൊലീസ് അകാരണമായി വെടിയുതിർത്തു. വെടി പൊട്ടിയതോടെ ആലി മുസ്ലിയാരും സംഘവും കൈയിൽ കിട്ടിയ വസ്തുക്കളുമായി പൊലീസിനെ നേരിട്ടു. റൗളിയും അഞ്ച് പൊലീസുകാരും ആലി മുസ്ലിയാരുടെ സംഘത്തിൽപ്പെട്ട പതിനേഴ് പേരും കൊല്ലപ്പെട്ടു. ഇതോടെയാണ് മലബാർ സമരം ശക്തി പ്രാപിച്ചത്.
ആഗസ്ത് 30ന് ആലി മുസ്ലിയാരുടെ നേതൃത്വത്തിൽ 114 പേർ തിരൂരങ്ങാടി പഴയ പള്ളിയിൽ ഒരുമിച്ച് കൂടിയിട്ടുണ്ടെന്ന വിവരമറിഞ്ഞ സൈനികർ പള്ളി വളഞ്ഞു. ആലി മുസ്ലിയാരോടും അനുയായികളോടും പുറത്തിറങ്ങാൻ ആജ്ഞാപിച്ചെങ്കിലും അവർ ചെവിക്കൊണ്ടില്ല. ഇതോടെ പള്ളിക്കുനേരെ വെടിയുതിർത്തു. പള്ളിയിലുള്ളവർ തിരിച്ചും വെടിവെച്ചു. 54 പേർ പള്ളിയിൽനിന്ന് കടലുണ്ടിപ്പുഴയിലേക്ക് ചാടി രക്ഷപ്പെട്ടു. 24 പേർ രക്തസാക്ഷികളായി. പ്രൈവറ്റ് വില്യംസുൾപ്പെടെ 20 ഓളം ബ്രിട്ടീഷ് സൈനികരും കൊല്ലപ്പെട്ടു.
വെടിവെപ്പിൽ പള്ളി തകരുമെന്നായതോടെ 37 പേരോടൊപ്പം ആലി മുസ് ലിയാർ കീഴടങ്ങി. ഇവരെ രാത്രി തിരൂരങ്ങാടി ചന്തയിൽ പാർപ്പിച്ച് പുലർച്ചെ തിരൂരിലേക്ക് കൊണ്ടുപോയി. കോഴിക്കോട്ട് നടന്ന വിചാരണയിൽ ആലി മുസ്ലിയാരേയും 12 പേരെയും തൂക്കിക്കൊല്ലാൻ വിധിച്ചു. അപ്പീൽ നൽകിയെങ്കിലും പരിഗണിക്കപ്പെട്ടില്ല. ഇവരെ കോയമ്പത്തൂർ ജയിലിലേക്ക് മാറ്റി. ശിക്ഷ നടപ്പാകുന്നതിന് മുമ്പ് ജയിലിൽ ആലി മുസ്ലിയാർ മരിച്ചു. മൃതദേഹം ശക്റാൻപെട്ട ജുമ മസ്ജിദ് ഖബർസ്ഥാനിലാണ് ഖബറടക്കിയത്. ചരിത്രമുറങ്ങുന്ന തിരൂരങ്ങാടിയിലെ ഹജൂർ കച്ചേരി ഇപ്പോൾ ജില്ല പൈതൃക മ്യൂസിയമാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.