70ാം വയസ്സിലും കൃഷിയെ സ്നേഹിച്ച് രണ്ട് മുത്തശ്ശിമാർ
text_fieldsതെന്നല മണക്കപ്പാടത്ത് നെൽകൃഷിയിടത്തിൽ കൊലത്തിയും നാടിച്ചിക്കുട്ടിയും
തിരൂരങ്ങാടി: തെന്നല മണക്കപ്പാടത്ത് 70ാം വയസ്സിലും സ്നേഹത്തിെൻറ വിത്തെറിഞ്ഞ് രണ്ട് മുത്തശ്ശിമാർ. തെന്നല കൊടക്കല്ല് മണ്ണത്തനാത്ത് കോളനിയിലെ താമസക്കാരായ പരേതനായ മണ്ണത്തനാത്ത് പടിക്കല്‍ താമിക്കുട്ടിയുടെ മകള്‍ കൊലത്തി (70), നാടിച്ചിക്കുട്ടി (68) എന്നിവരാണ് ഈ പ്രായത്തിലും പാടത്തെ ചേറിൽ വിയർപ്പൊഴുക്കുന്നത്.
ചെറുപ്പം മുതല്‍ തുടങ്ങിയ കൃഷി ജീവിതം അവര്‍ ഇന്നും തുടരുകയാണ്. ഇവരുടെ ജീവിതം എപ്പോഴും മണക്കപ്പാടത്തുതന്നെയാണ്. ഇതിനിടെ വിവാഹ ജീവിതം പോലും മറന്നുപോയ ഇവര്‍ക്ക് എന്നും കൂട്ടിന് കൃഷി മാത്രം. അച്ഛനൊപ്പം തുടങ്ങിയ കൃഷി ആറര പതിറ്റാണ്ടുകള്‍ക്കിപ്പുറവും തുടരുകയാണ്. മൂന്ന് പതിറ്റാണ്ട് മുമ്പ് അച്ഛന്റെ മരണ ശേഷം ഒറ്റക്കാണ് മണക്കപ്പാടത്തെ കൃഷി ഇവര്‍ മുന്നോട്ട് നീക്കുന്നത്. രാവിലെ ഏഴ് മണിക്ക് ഇറങ്ങിയാല്‍ 11 മണി വരെയും വൈകീട്ട് മൂന്ന് മണി മുതല്‍ ആറ് മണി വരെയും പാടത്തെ പുഞ്ചകൃഷിയിലാണ്.
തെന്നല പഞ്ചായത്ത് നല്കിയ ഉമ വിത്തും ഇവര്‍ സ്വന്തമായി സംഘടിപ്പിച്ച ഐശ്വര്യ വിത്തുമാണ് ഇവര്‍ കൃഷിയിറക്കിയിരിക്കുന്നത്. ഇടക്ക് നവരയും കൃഷി ചെയ്യാറുണ്ട്. പുതിയ തലമുറക്ക് ഏറെ പഠിക്കാനുള്ള ഈ മുത്തശ്ശിമാരെ ജില്ല പഞ്ചായത്ത് അംഗം യാസ്മിന് അരിമ്പ്രയുടെ നേതൃത്വത്തിലുള്ള ബൂംസ് സ്കൂള്‍ ആദരിച്ചിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.