കനോലി കനാലിലെ നവീകരണം നിലച്ചിട്ട് മൂന്ന് വർഷം
text_fieldsനവീകരണം പാതി വഴിയിൽ നിലച്ച കനോലി കനാൽ
പൊന്നാനി: കനോലി കനാലിലൂടെ സോളാർ ബോട്ട് ഓടിക്കാനുള്ള സ്വപ്നം ഇനിയുമകലെ. മൂന്ന് വർഷം മുമ്പ് വലിയ പ്രഖ്യാപനത്തോടെ ആരംഭിച്ച പദ്ധതിയാണ് പാതിവഴിയിൽ നിലച്ചത്.
കനാലിന്റെ ആഴം കൂട്ടുന്ന പ്രവൃത്തികൾ പൂർത്തിയായെങ്കിലും തുടർനടപടികൾ ഇഴഞ്ഞുനീങ്ങുകയാണ്. പൊന്നാനി താലൂക്കിൽ പൊന്നാനി അങ്ങാടിപ്പാലം മുതൽ പെരുമ്പടപ്പ് വരെയുള്ള ഭാഗത്തെ ഒന്നര മീറ്റർ ആഴമാണ് കനാലിൽ വർധിപ്പിച്ചത്. കനാലിൽ നിന്ന് ശേഖരിച്ച മണൽ ഇരുകരകളിലുമായാണ് കൂട്ടിയിട്ടിരുന്നത്. ഇത് മഴയിൽ തിരികെ കനാലിലെത്തുകയും ചെയ്തു.
സോളാർ ബോട്ട് ഓടിക്കുന്നതിന് തടസ്സമായി കനാലിലുള്ള നടപ്പാലങ്ങളും പൊളിച്ചുനീക്കാനായിരുന്നു തീരുമാനം. എന്നാൽ ഇക്കാര്യത്തിലും നടപടികൾ മന്ദഗതിയിലാണ്. രണ്ട് കോടി രൂപ ചെലവിലാണ് കനാൽ നവീകരണം നടപ്പാക്കുന്നത്.
ആഴം കൂട്ടുന്ന പ്രവൃത്തികൾക്ക് ശേഷം കനാൽ തീരം സർവേ ചെയ്ത് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കുന്ന നടപടികൾ നടത്താനാണ് തീരുമാനം. എന്നാൽ റവന്യൂ വിഭാഗം ഇക്കാര്യത്തിൽ മെല്ലെപ്പോക്കാണെന്നാണ് ആക്ഷേപം.
ടൂറിസം രംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കാൻ കഴിയുമെന്ന പ്രതീക്ഷയോടെയാണ് കനാലിൽ ആഴം കൂട്ടൽ ഉൾപ്പെടെയുള്ള പണികൾ നടന്നിരുന്നത്. കനാൽ വീതി കൂട്ടാനും പദ്ധതികളുണ്ടായിരുന്നെങ്കിലും യാഥാർഥ്യമായില്ല. സ്ഥലമേറ്റെടുപ്പുമായി ബന്ധപ്പെട്ട് സർവേ നടപടികൾ മുന്നോട്ടു നീങ്ങിയെങ്കിലും വീതി കൂട്ടൽ എങ്ങുമെത്തിയിട്ടില്ല. കനാലിന് 45 മീറ്റർ വീതി ഉറപ്പാക്കാനായിരുന്നു പദ്ധതി.
കനാലിൽ ബോട്ടുകൾക്ക് ഭീഷണിയായി നിൽക്കുന്ന പാലം ഉയർത്തി നിർമിക്കാനും പദ്ധതികളുണ്ടായിരുന്നെങ്കിലും അതും നടപ്പായില്ല. ടൂറിസം രംഗത്ത് വലിയ മുന്നേറ്റമുണ്ടാക്കുന്ന പദ്ധതിയാണ് ഇഴഞ്ഞു നീങ്ങുന്നത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.