തിരൂർ റെയിൽവേ സ്റ്റേഷൻ; പാർക്കിങ് ഫീസ് കുത്തനെ കൂട്ടി
text_fieldsതിരൂർ: തിരൂർ റെയിൽവേ സ്റ്റേഷനിലെ പാർക്കിങ് ഫീസ് കുത്തനെ കൂട്ടി റെയിൽവേ. പുതിയ പാർക്കിങ് ഏരിയയിലാണ് പുതുക്കിയ പാർക്കിങ് ഫീസ് ഈടാക്കി തുടങ്ങിയത്. മുമ്പ് ഇവിടെ ഇരുചക്ര വാഹനങ്ങൾക്ക് മൂന്ന് മണിക്കൂർ സമയം വരെ ആറ് രൂപയും ഒരു ദിവസത്തിന് 12 രൂപയുമായിരുന്നു ഈടാക്കിയിരുന്നത്. ഒരു മാസത്തേക്ക് 240 രൂപയുടെ പാസും നൽകിയിരുന്നു. എന്നാൽ, പുതുക്കിയ നിരക്കനുസരിച്ചു രണ്ട് മണിക്കൂറിന് 10 രൂപ നൽകണം. രണ്ട് മണിക്കൂർ കഴിഞ്ഞാൽ ഇത് 15 രൂപയാകും. ആറ് മണിക്കൂർ വരെ നിർത്താം. 12 മണിക്കൂറായാൽ ഇത് 20 രൂപയായി വർധിക്കും.
24 മണിക്കൂറായാൽ 30 രൂപയും 48 മണിക്കൂറായാൽ 60 രൂപയുമാകും. പിന്നീടുള്ള ഓരോ ദിവസത്തിനും 30 രൂപ അധികം നൽകണം. ഒരു മാസത്തേക്കുള്ള പാസിന് 500 രൂപയാണ് നൽകേണ്ടത്. ഈ പാസ് ഇപ്പോൾ കൊടുക്കുന്നില്ലെന്നും യാത്രക്കാർ പരാതിപ്പെടുന്നു. ഭിന്നശേഷിക്കാർ ഉപയോഗിക്കുന്ന മുച്ചക്ര വാഹനങ്ങൾക്കും ഈ നിരക്കാണ് ഈടാക്കുന്നത്. നാലുചക്ര വാഹനങ്ങൾക്ക് രണ്ട് മണിക്കൂർ നിർത്തിയിടാൻ ഇപ്പോൾ നൽകേണ്ടത് 20 രൂപയാണ്. ആറ് മണിക്കൂർ വരെ നിർത്താൻ 30 രൂപയും 12 മണിക്കൂർ വരെ നിർത്താൻ 60 രൂപയും 24 മണിക്കൂർ വരെയായാൽ 100 രൂപയും നൽകണം. 48 മണിക്കൂറായാൽ ഇത് 200 രൂപയായി വർധിക്കും. പിന്നീടുള്ള ഓരോ ദിവസത്തിനും 100 രൂപ വീതം നൽകണം. ഒരു മാസത്തേക്കുള്ള പാസ് ഈ വിഭാഗം വാഹനങ്ങൾക്ക് ലഭിക്കുകയുമില്ല.
മുമ്പ് നാലു ചക്രവാഹനങ്ങൾക്ക് ഒരു ദിവസത്തേക്ക് പരമാവധി 30 രൂപ വരെയാണ് ഈടാക്കിയിരുന്നതെന്ന് യാത്രക്കാർ പറയുന്നു. ബസുകൾ പോലുള്ള വലിയ വാഹനങ്ങൾ രണ്ട് മണിക്കൂർ വരെ നിർത്താൻ 70 രൂപയാണ് നൽകേണ്ടത്. 12 മണിക്കൂർ നിർത്താൻ 250 രൂപ കൊടുക്കണം. കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഇപ്പോഴും ഇരുചക്രവാഹനങ്ങൾ നിർത്താനുള്ള ഒരു മാസത്തെ പാസിന് 300 രൂപയാണ് വാങ്ങുന്നതെന്ന് യാത്രക്കാർ പറയുന്നു. ഇത്രയൊക്കെ ഫീസ് നൽകിയാലും പാർക്ക് ചെയ്യുന്ന സ്ഥലത്ത് വാഹനങ്ങൾക്ക് മഴയും വെയിലുമേൽക്കാതിരിക്കാൻ ഉണ്ടായിരുന്ന ഷെൽറ്ററുകളും ഇപ്പോഴില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.