യു.ഡി.എഫ് മാനിഫെസ്റ്റോ; കണ്ടും കേട്ടും ശശി തരൂർ
text_fieldsമലപ്പുറം: യു.ഡി.എഫിെൻറ ജനകീയ മാനിഫെസ്റ്റോ തയാറാക്കുന്നതിെൻറ ഭാഗമായി ശശി തരൂർ എം.പി മലപ്പുറത്തെത്തി. ഡോക്ടർമാർ, വിദ്യാർഥികൾ, അധ്യാപകർ, കർഷകർ, വയോജനങ്ങൾ, സാംസ്കാരിക പ്രവർത്തകർ, കായികതാരങ്ങൾ, വ്യവസായികൾ, കുടുംബശ്രീ പ്രവർത്തകർ തുടങ്ങി നിരവധി പേരാണ് 'ടാക് ടു തരൂർ' മുഖാമുഖത്തിൽ നിർദേശങ്ങൾ സമർപ്പിക്കാനെത്തിയത്. രാവിലെ 10.30ഓടെ തുടങ്ങിയ പരിപാടി 1.30ഒാടെയാണ് അവസാനിച്ചത്. ഇടതുപക്ഷ സർക്കാറിനെ പുറത്താക്കി യു.ഡി.എഫിനെ അധികാരത്തിലെത്തിക്കണമെന്നും നിങ്ങൾ നൽകുന്ന നിർദേശങ്ങളാണ് യു.ഡി.എഫിെൻറ പ്രകടനപത്രികയിൽ ഉണ്ടാകുകയെന്നും ശശി തരൂർ പറഞ്ഞു.
യു.പി പൊലീസ് അറസ്റ്റ് ചെയ്ത മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പെൻറ ഭാര്യ റൈഹാനത്തും മകളും അദ്ദേഹത്തിന് നിവേദനം നൽകി. സുപ്രീംകോടതിയുടെ പരിഗണനയിലുള്ള കേസാണിതെന്നും എല്ലാ നിയമസഹായവും നൽകുമെന്നും തരൂർ പറഞ്ഞു. മുസ്ലിം ലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി കെ.പി.എ. മജീദ്, എ.ഐ.സി.സി സെക്രട്ടറി പി.വി. മോഹൻ, സി.എം.പി നേതാവ് സി.പി. ജോൺ, മഞ്ഞളാംകുഴി എം.എൽ.എ, ഡി.സി.സി പ്രസിഡൻറ് വി.വി. പ്രകാശ്, ജില്ല പഞ്ചായത്ത് പ്രസിഡൻറ് എം.കെ. റഫീഖ, ഉമർ അറക്കൽ, കോൺഗ്രസ് ഐ.ടി വിഭാഗം കൺവീനർ അനിൽ ആൻറണി തുടങ്ങിയവർ പങ്കെടുത്തു.
നിർദേശങ്ങൾ
തിരുവനന്തപുരം ആർ.സി.സിയിലും ശ്രീചിത്തിര ഇൻസ്റ്റിറ്റ്യൂട്ടിലും ഏറ്റവും കൂടുതൽ രോഗികൾ എത്തുന്നത് മലപ്പുറത്തുനിന്നാണെന്നും ജില്ലയിൽ ഇവയുടെ കേന്ദ്രം സ്ഥാപിക്കണമെന്നും മഞ്ചേരി മെഡിക്കൽ കോളജിലെ ഡോ. അമല കരീം പറഞ്ഞു. എൻ.ആർ.ഐ വിദ്യാർഥികളുടെ ഫീസ് കുറക്കാൻ നടപടി സ്വീകരിക്കണമെന്ന് എം.സി.ടി ലോ കോളജ് വിദ്യാർഥി ഹംന ഹൈദററും വിദ്യാഭ്യാസ സ്ഥാപനങ്ങൾ കേന്ദ്രീകരിച്ച് നടത്തുന്ന ലഹരി ഉപഭോഗം തടയാൻ പിങ്ക് പൊലീസ് സംവിധാനം തുടങ്ങണമെന്ന് ഡോ. ഷമീനയും അഭിപ്രായപ്പെട്ടു.
ട്രാൻസ്ജെൻഡഴ്സിന് റേഷൻ കാർഡ് നൽകി ഭക്ഷ്യസാധനങ്ങളും സ്വന്തമായി വീട് നൽകാനും നടപടി സ്വീകരിക്കണമെന്ന് റിയ ഇഷയും കളിക്കിടെ പരിക്കേറ്റ് ദീർഘകാലം കിടക്കുന്ന കായിക താരങ്ങൾക്ക് റിഹാബിലിറ്റേഷൻ കേന്ദ്രം ഒരുക്കണമെന്ന് ഫുട്ബാൾ താരം അനസ് എടത്തൊടികയും പറഞ്ഞു.
കൃഷിഭൂമി വിസ്തൃതിക്ക് അനുസരിച്ച് വളവും വിത്തും സൗജന്യമായി അനുവദിക്കണമെന്ന് ജൈവകർഷകൻ ജി.കെ. മധു, ഭിന്നശേഷിക്കാർക്ക് പ്രത്യേക വകുപ്പ് രൂപീകരിക്കണമെന്ന് ബഷീർ എന്നിവർ ആവശ്യപ്പെട്ടു. ആർ.പി.ഡബ്ല്യു ആക്ട് യു.ഡി.എഫ് അധികാരത്തിൽ വന്നാൽ പൂർണമായി നടപ്പാക്കുമെന്ന് ശശി തരൂർ ഉറപ്പ് നൽകി.
എൽ.ഡി.എഫ ് സർക്കാർ മരവിപ്പിച്ച പാണക്കാട് ഇൻകെൽ എജു സിറ്റി ആരംഭിക്കാനുള്ള നടപടി സ്വീകരിക്കുമെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി അറിയിച്ചു.
അയൽക്കൂട്ടങ്ങൾക്ക് നിശ്ചിത വരുമാനം നൽകണമെന്ന് കുടുംബശ്രീയെ പ്രതിനിധീകരിച്ച സീനത്തും സംരംഭകത്വവും ടൂറിസവും പാഠ്യപദ്ധതയിൽ ഉൾപ്പെടുത്തണമെന്ന് മലപ്പുറം ചേംബർ ഓഫ് കൊമേഴ്സ് പ്രതിനിധി കെ.വി. അൻവറും സ്കൂളുകളിൽ കൗൺസിലറുടെ തസ്തിക സ്ഥിരമാക്കണമെന്ന് പ്രിയദർശനി കോളജിലെ അശ്വതി രാജും പറഞ്ഞു.
മദ്യ നിരോധന നിയമം നടപ്പാക്കണമെന്നും മദ്യശാല തുടങ്ങാൻ പഞ്ചായത്തിനുണ്ടായിരുന്ന അധികാരം പുനസ്ഥാപിക്കണമെന്നും അലവിക്കുട്ടി ബാഖവി, ഹ്യുമാനിറ്റീസ് മേഖലയിലും പുതുതലമുറ കോഴ്സുകൾ അനുവദിക്കണമെന്ന് മഞ്ചേരി യൂനിറ്റ് കോളജിലെ ഡോ. വിനീത, വിദ്യാർഥികൾക്ക് ആർ.ടി.ഐ സംബന്ധിച്ച് ക്ലാസുകൾ നൽകണമെന്ന് മുസ്ലിം എജുക്കേഷൻ സൊസൈറ്റി പ്രതിനിധി ഡോ. റഹീം, കരിപ്പൂർ വിമാനപകടത്തിൽ പരിക്കേറ്റവർക്ക് മതിയായ നഷ്ടപരിഹാരം നൽകണമെന്ന് യാത്രക്കാരനായിരുന്ന ആഷിഖ് എന്നിവർ ആവശ്യപ്പെട്ടു. ഡോ. അൻവർ നഹ, അഷ്റഫ് ബാവ, മലബാർ ക്ഷേത്ര സംരക്ഷണ സമിതി പ്രതിനിധി എന്നിവരും നിർദേശങ്ങൾ നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.