പ്രവൃത്തി നടത്താന്‍ പണം ലഭ്യമാക്കുന്നതിലും അനിശ്ചിതത്വം
text_fieldsകോഹിനൂര്‍-ദേവതിയാല്‍ റോഡ്
തേഞ്ഞിപ്പലം: ദേശീയപാത ആറുവരിപ്പാത പൂർണമായും തുറക്കുന്നതോടെ കോഹിനൂരിലെ ഗതാഗത പ്രശ്നത്തിന് പരിഹാരം കാണാനുള്ള പരിശ്രമങ്ങള്‍ക്ക് ഏകോപനക്കുറവ് തിരിച്ചടി. സമരസമിതിയും വ്യാപാരി വ്യവസായികളും മറ്റ് സംഘടനാ നേതാക്കളും പല തട്ടുകളിലായതിനാല് സംയുക്ത ശ്രമങ്ങള്‍ നിലച്ചു. കോഹിനൂരില്‍ ദേശീയപാത വികസന പ്രവൃത്തി തുടരുന്നതിനിടെ ഗതാഗത പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിയും എം.പിയും വഴി ദേശീയപാത അതോറിറ്റിയില്‍ സമ്മര്‍ദ്ദം ശക്തമാക്കാനുള്ള ശ്രമങ്ങളെ ഏകോപനക്കുറവ് ദുര്‍ബലപ്പെടുത്തിയെന്നാണ് കോഹിനൂര്‍ നിവാസികളില്‍ നിന്നുള്ള പ്രതികരണം. സി.പി.എം നേതാക്കള്‍ പൊതുമരാമത്ത് മന്ത്രിയെ കണ്ട് നിവേദനം നല്‍കുകയും വിഷയത്തിന്റെ ഗൗരവം ധരിപ്പിക്കുകയും ചെയ്തപ്പോള്‍ യു.ഡി.എഫ് അനുകൂലികള്‍ എം.പിയെ സമീപിച്ചു. മറ്റൊരു വിഭാഗം മന്ത്രിയെ കാണാനുള്ള തയാറെടുപ്പിലാണ്. മൂന്ന് മീറ്റര്‍ ഉയരത്തിലും മൂന്ന് മീറ്റര്‍ വീതിയിലും അടിപ്പാത പണിയാന്‍ കെ.എന്‍.ആര്.സി.എല്‍ തയാറാണെങ്കിലും പ്രവൃത്തി നടത്താനുള്ള തുക എവിടെ നിന്ന് ലഭ്യമാക്കുമെന്നതിലാണ് അവ്യക്തത. ഇക്കാര്യത്തില്‍ ജനപ്രതിനിധികള്‍ കാര്യമായി ഇടപെടുന്നില്ലെന്നും പരാതിയുണ്ട്. വികസന പ്രവൃത്തിയുടെ ഭാഗമായി കോഹിനൂര്‍-ദേവതിയാല്‍ റോഡില്‍നിന്ന് മണ്ണെടുത്താല്‍ യാത്രപ്രശ്നം രൂക്ഷമാകും. ഇതു മുന്നില്‍ക്കണ്ട് എത്രയും വേഗം ഒറ്റക്കെട്ടായി ശക്തമായി ഇടപെടണമെന്നാണ് ജനങ്ങളില്‍ നിന്നുള്ള ആവശ്യം. ദേശീയപാതയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളം അടക്കമുള്ള മേഖലകളിലേക്ക് വളരെ വേഗത്തില്‍ എത്തിപ്പെടാവുന്ന റോഡാണ് കോഹിനൂരിലേത്. സര്‍വകലാശാല എൻജിനീയറിങ് കോളജ്, മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍ തുടങ്ങിയവയെല്ലാം കോഹിനൂരിലുണ്ട്. അടിപ്പാത യാഥാർഥ്യമായില്ലെങ്കില്‍ ദേശീയപാത മറികടക്കാന്‍ യാത്രക്കാര്‍ക്ക് കോഹിനൂരില്‍നിന്ന് പാണമ്പ്രയും യൂനിവേഴ്സിറ്റിയും പോകേണ്ടി വരും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.