ചീറിപ്പായുന്നു; 'പിഴ'ച്ച യാത്ര
text_fieldsമലപ്പുറം: ഇരുചക്ര വാഹനാപകടങ്ങൾ പെരുകുമ്പോഴും ജില്ലയിൽ ഹെൽമിറ്റില്ലാതെയുള്ള യാത്രക്ക് കുറവില്ല. ഹെൽമറ്റില്ലാതെ, ആഡംബര ബൈക്കുകളിൽ ചീറിപായുന്നവരും നിരവധി. ഗതാഗത നിയമലംഘനത്തിന്റെപേരിൽ ജില്ലയിൽ ഏറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യപ്പെടുന്നത് ഹെൽമെറ്റ് ധരിക്കാത്തതിനാണ്.
2024ൽ ജില്ലയിൽ മോട്ടോർവാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം 3,46,375 പേരെയാണ് ഹെൽമറ്റ് വെക്കാത്തതിന് പിടികൂടിയത്. ഏറ്റവും കുടുതൽ കേസുകൾ ഏപ്രിലിലാണ്, 40,747 എണ്ണം. മേയ്-38,857, മാർച്ച്-34,997, ഫെബ്രുവരി-31,741, സെപ്റ്റംബർ-29,303, ഓഗസ്റ്റ് -29,150, ജൂലൈ-22,641, ഒക്ടോബർ-21,763, നവംബർ-16,819, ഡിസംബർ-12,866 എന്നിങ്ങനെയാണ് മറ്റു മാസങ്ങളിലെ ഹെൽമറ്റ് കേസുകൾ.
പൊലീസ് പരിശോധനയിലും ഹെൽമറ്റ് ധരിക്കാത്തതിനാണ് എറ്റവുമധികം കേസുകൾ രജിസ്റ്റർ ചെയ്യുന്നത്. ബൈക്കുകളിൽ മൂന്നുപേർ യാത്ര ചെയ്യുന്നത് ജില്ലയിൽ പതിവുകാഴ്ചയാണ്. മൂന്ന് പേർ യാത്ര ചെയ്തതിന് ജില്ലയിൽ ഈ വർഷം 9,389 ബൈക്കുടമകൾക്കാണ് പിഴയിട്ടത്. ജില്ലയിൽ ഹെൽമറ്റ് ധരിക്കാത്തവർ കൂടുതൽ ഉൾപ്രദേശങ്ങളിലാണെന്ന് ഗതാഗത വകുപ്പ് അധികൃതർ പറയുന്നു. അവബോധത്തിന്റെ കുറവും എൻഫോഴ്സ്മെന്റ് പരിശോധന ഉൾനാടുകളിലെത്താത്തതും നിയമലംഘനം തുടരാൻ കാരണമാണ്. ഇതിന് പരിഹാരമായി കൂടുതൽ സ്ഥലത്ത് എ.ഐ കാമറ സ്ഥാപിക്കാൻ ഗതാഗത വകുപ്പ് ആലോചിക്കുന്നുണ്ട്.
ചീറിപായുന്നത് മരണത്തിലേക്ക്
ഇരുചക്ര വാഹനം ഓടിക്കുന്നവർ നിർബന്ധമായും ഹെൽമെറ്റ് ചിൻ സ്ട്രാപ്പിട്ടു ധരിക്കണം. ഐ.എസ്.ഒ മാർക്കുള്ള ഹെൽമെറ്റ് മാത്രം ധരിക്കാൻ ശ്രദ്ധിക്കണമെന്ന് മോട്ടോർ വാഹന വകുപ്പ് പറയുന്നു. അമിത വേഗമാണ് ബൈക്കപകടങ്ങൾക്ക് പ്രധാന കാരണം. മണിക്കൂറിൽ 40 കി.മി വരെ മാത്രമേ ഹെൽമെറ്റ് താങ്ങുകയുള്ളു. വീഡിയോ ഗെയിമുകളിൽനിന്നും പ്രചോദനമുൾകൊണ്ട് അപകടകരമായി ബൈക്കോടിക്കുന്നവരുണ്ട്.
ബൈക്ക് ഓടിക്കുന്നവരിൽ ലൈസൻസ് ഇല്ലാത്തവരുമുണ്ട്. നാല് വയസിന് മുകളിലുള്ളവർക്ക് ഇരുചക്ര വാഹനങ്ങളിൽ ഹെൽമെറ്റ് നിർബന്ധമാണ്. ബൈക്കിൽ സഞ്ചരിക്കുന്ന സഹയാത്രികനും ഹെൽമെറ്റ് ധരിക്കണം. നാല് വയസിൽ താഴെയുള്ളവരെ പ്രത്യേക അധികസുരക്ഷ സംവിധാനങ്ങളോടെ (സേഫ്റ്റി ഹാര്നസും ക്രാഷ് ഹെല്മെറ്റും) അത്യാവശ്യഘട്ടങ്ങളിൽ കൂടെ കൊണ്ടുപോകാം.
സീറ്റ് ബെൽറ്റ് ധരിക്കാൻ മടി
സീറ്റ് ബെൽറ്റ് സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള കാർ യാത്ര ജില്ലയിൽ സർവസാധാരണമാണ്. കേസുകളുടെ എണ്ണത്തിൽ രണ്ടാംസ്ഥാനം സീറ്റ് ബെൽറ്റ് ധരിക്കാത്തതിനാണ്. കഴിഞ്ഞ വർഷം 192963 കേസുകൾ. ജനുവരി (22,333), ഫെബ്രുവരി(19,933), കൂടുതൽ ഡിസംബറിലാണ്(7,354) കുറവ്. ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാത്തതിന് പിടിക്കപ്പെട്ടാൽ 500 രൂപ പിഴ ഒടുക്കണം. 90 ദിവസത്തിനകം അടച്ചില്ലെങ്കിൽ കേസ് കോടതിയിലെത്തും. കോടതിയിൽ 1000 രൂപ നൽകണം.
സൈക്കിൾ യാത്രക്കാർക്കും വേണം ശ്രദ്ധ
സൈക്കിളിൽ യാത്ര ചെയ്യുന്നവർ സുരക്ഷ മാനദണ്ഡം കർശനമായി പാലിക്കണമെന്ന് മോട്ടോർ വാഹനവകുപ്പ് അധികൃതർ പറയുന്നു. അപകടത്തിൽപെടുന്ന സൈക്കിൾ യാത്രികരുടെ എണ്ണം കൂടിവരികയാണ്. രാത്രിയാത്ര നടത്തുന്നവർ സൈക്കിളിൽ റിഫ്ലക്റ്റർ ഘടിപ്പിക്കണം. മധ്യ ലൈറ്റ് ഉണ്ടെന്ന് ഉറപ്പാക്കണം. യാത്രികർ ഹെൽമെറ്റ്, റിഫ്ലക്ടീവ് ജാക്കറ്റ് എന്നിവ ധരിക്കണം. അമിത വേഗത്തിൽ സൈക്കിൾ സവാരി നടത്തരുത്.
ഡിസംബറിൽ പിഴയിട്ടത് 1.85 കോടി രൂപ
ഗതാഗത നിയമലംഘനങ്ങൾക്ക് കഴിഞ്ഞ ഡിസംബറിൽ മാത്രം ജില്ലയിൽ, മോട്ടോർ വാഹനവകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം പിഴയിട്ടത് 1.85 കോടി രൂപ. ഇതിൽ 95,03,391 രൂപ ഉദ്യോഗസ്ഥർ നേരിട്ടു പരിശോധിച്ച് പിഴയിട്ടതാണ്. ബാക്കി 90,92,500 രൂപ എ.ഐ കാമറയിലൂടെ പിടിക്കപ്പെട്ട കേസുകൾക്ക് പിഴ ചുമത്തിയതാണ്. കോമ്പൗണ്ടിങ് ഫീസിനത്തിൽ 1.10 കോടി രൂപയാണ് പിരിഞ്ഞുകിട്ടിയത്. ഡിസംബറിൽ 1.74 കോടി രൂപ പിരിഞ്ഞുകിട്ടാൻ ബാക്കിയാണ്.
ഗതാഗത നിയമലംഘനം പിടികൂടാൻ ജില്ലയിൽ മോട്ടോർവാഹന വകുപ്പ് 44 എ.ഐ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്. ആകെയുള്ള 18,456 ഇ-ചെലാനുകളിൽ 14,082ഉം എ.ഐ കാമറകളിലൂടെ കണ്ടെത്തിയ കുറ്റകൃത്യങ്ങൾക്ക് പിഴയിട്ടതിനാണ്. ജില്ലയിൽ ഏഴ് താലൂക്കുകളിലും ഗതാഗത വകുപ്പിന് ഓരോ എൻഫോഴ്സ്മെന്റ് സ്ക്വാഡുകളുണ്ട്. ഗതാഗതനിയമം ലംഘിച്ചതിന് ഈ വർഷം 44 പേരുടെ ലൈസൻസാണ് ഗതാഗത വകുപ്പ് സസ്പെന്റ് ചെയ്തത്. ഏപ്രിലിൽ ഏഴ് പേർക്കും ഫെബ്രുവരി, ജൂലൈ മാസങ്ങളിൽ ആറു വീതംപേർക്കും ഡിസംബറിൽ ഒരാൾക്കും ലൈസൻസ് നഷ്ടമായി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.