1090 ടൺ മാലിന്യം നീക്കി; ജില്ല ക്ലീനാക്കി ക്ലീൻ കേരള
text_fieldsപാലക്കാട്: ജില്ലയിൽ റെക്കോഡ് അളവിൽ മാലിന്യം ശേഖരിച്ച് ക്ലീൻ കേരള കമ്പനി. ആഗസ്റ്റിൽ മാത്രം 1090 ടൺ അജൈവ മാലിന്യമാണ് ശേഖരിച്ചത്. ജൂൺ, ജൂലൈ മാസങ്ങളിൽ കമ്പനി ശേഖരിച്ചതിന്റെ ഇരട്ടിയാണിത്. ജൂണിൽ 463 ടണ്ണും ജൂലൈയിൽ 526 ടണ്ണും മാലിന്യമാണ് ശേഖരിച്ചത്. ആഗസ്റ്റിൽ ശേഖരിച്ച മാലിന്യത്തിൽ 83 ടൺ തരംതിരിച്ച മാലിന്യം, 690 ടൺ നിഷ്ക്രിയ മാലിന്യം, 317 ടൺ ലെഗസി മാലിന്യം എന്നിവ ഉൾപ്പെടുന്നു.
ഇതിൽ 700 കിലോ ഇ-മാലിന്യവുമുണ്ട്. ജില്ലയിൽ ക്ലീൻ കേരള കമ്പനിയുമായി സഹകരിക്കുന്ന 55 ഗ്രാമപഞ്ചായത്തുകളിൽനിന്നും മൂന്ന് നഗരസഭകളിൽനിന്നുമായാണ് ഇത്രയും മാലിന്യം നീക്കം ചെയ്തത്. മിൽമ കവർ, ബോട്ടിൽ, പ്ലാസ്റ്റിക്, തകരപ്പേട്ടകൾ, പെർഫ്യൂം കുപ്പികൾ, ഷീറ്റ്, പൊട്ടിയ കസേര തുടങ്ങിയവയാണ് തരംതിരിച്ച മാലിന്യത്തിൽ പെടുന്നത്. ചെരിപ്പ്, തെർമോകോൾ, ലെതർ, ബാഗ് തുടങ്ങിയവ നിഷ്ക്രിയ മാലിന്യത്തിലും നാളുകളായി കെട്ടിക്കിടക്കുന്ന മാലിന്യം ലെഗസി വിഭാഗത്തിലും പെടുന്നു.
ജില്ലയിലാകെ 11 ഗോഡൗണുകളാണ് ക്ലീൻ കേരള കമ്പനിക്കുള്ളത്. നീക്കം ചെയ്യുന്ന മാലിന്യം ഈ ഗോഡൗണുകളിലെത്തിക്കും. നിഷ്ക്രിയ മാലിന്യം സിമന്റ് ഫാക്ടറിക്ക് ഇന്ധനമായി നൽകും. ക്ലീൻ കേരള കമ്പനിയുടെ മികച്ച ഫീൽഡ് പ്രവർത്തനവും ഏകോപനവും, മാലിന്യമുക്ത കാമ്പയിനിന്റെ വിജയം, ഹരിതകർമ സേനാംഗങ്ങളുടെ പ്രവർത്തന മികവ്, തദ്ദേശ സ്വയംഭരണ വകുപ്പ്, നവകേരള, ശുചിത്വമിഷൻ, കുടുംബശ്രീ മിഷനുകൾ എന്നിവയുടെ പിന്തുണ തുടങ്ങിയവയാണ് മികച്ച രീതിയിൽ മാലിന്യ ശേഖരണത്തിന് സഹായകരമായതെന്ന് ക്ലീൻ കേരള കമ്പനി ജില്ല മാനേജർ ആദർശ് ആർ. നായർ പറഞ്ഞു. ടെക്നിക്കൽ അസിസ്റ്റന്റ് ബി. ശ്രീജിത്ത്, സെക്ടർ കോഓഡിനേറ്റർമാരായ പി.വി. സഹദേവൻ, എസ്. സുസ്മിത എന്നിവരുടെ ഏകോപനത്തിലാണ് സെക്ടർ അടിസ്ഥാനത്തിൽ മാലിന്യനീക്കം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.