ഓൺലൈൻ ട്രേഡിങ് തട്ടിപ്പിൽ പ്രതി പിടിയിൽ
text_fieldsപാലക്കാട്: വീട്ടിലിരുന്ന് ഓൺലൈൻ ഷെയർ ട്രേഡിങ് നടത്തി പണമുണ്ടാക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് അലനല്ലൂർ സ്വദേശിയിൽനിന്ന് 29 ലക്ഷം രൂപ തട്ടിയെടുത്ത കേസിലെ പ്രതി പിടിയിൽ. തൃശൂർ ഇരിങ്ങാലക്കുട സ്വദേശി യു.എസ്. സായ് കൃഷ്ണയെ ആണ് പാലക്കാട് സൈബർ പൊലീസ് അറസ്റ്റ് ചെയ്തത്.
2024 ഓക്ടോബറിലാണ് സംഭവം. ടെലിഗ്രാം വഴി ഇരയെ ബന്ധപ്പെട്ട് വീട്ടിലിരുന്ന് ഓൺലൈനായി ട്രേഡിങ് ചെയ്ത് വലിയ വരുമാനം ഉണ്ടാക്കാമെന്ന് വിശ്വസിപ്പിക്കുകയും ചെറിയ തുകകൾ നിക്ഷേപിച്ച് ലാഭം നൽകുകയും ചെയ്തു. പിന്നീട് ഭീമമായ തുക നിക്ഷേപിപ്പിച്ച് മുഴുവൻ തുകയും തട്ടിയെടുക്കുകയായിരുന്നു. കേസ് രജിസ്റ്റർ ചെയ്ത സൈബർ പൊലീസ് അന്വേഷണത്തിൽ ഇരക്ക് നഷ്ടപ്പെട്ട തുകയിൽനിന്ന് വലിയ സംഖ്യ പ്രതിയുടെ ഇരിങ്ങാലക്കുടയിലുള്ള ബാങ്കിലേക്ക് ട്രാൻസ്ഫർ ചെയ്തതായി കണ്ടെത്തി.
ട്രാൻസ്ഫർ ചെയ്ത ഉടനെ പ്രതി പണം പിൻവലിച്ച് മറ്റു ബാങ്കുകളിലേക്ക് ട്രാൻസ്ഫർ ചെയ്തതായും കണ്ടെത്തി. തുടർന്നുള്ള അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. ഇത്തരത്തിൽ തട്ടിപ്പ് നടത്തുന്നവർക്ക് വേണ്ടി പ്രത്യേകം ബാങ്ക് അക്കൗണ്ട് തുടങ്ങിയാണ് പ്രതി പണം സ്വീകരിച്ചിരുന്നത്. കേസിൽ കൂടുതൽ പേർ ഉൾപ്പെട്ടതായി മനസ്സിലായിട്ടുണ്ടെന്നും കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നും പൊലീസ് അറിയിച്ചു.
ജില്ല പൊലീസ് മേധാവി അജിത് കുമാറിന്റെ നിർദേശപ്രകാരം ഡി.സി.ആർ.ബി ഡി.വൈ.എസ്.പി എം. പ്രസാദിന്റെ മേൽനോട്ടത്തിൽ സൈബർ ക്രൈം പൊലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ടി. ശശികുമാർ, സബ് ഇൻസ്പെക്ടർ വി.ആർ. റനീഷ്, അസി. സബ് ഇൻസ്പെക്ടർ എ.പി. ജോഷി, സീനിയർ സിവിൽ പൊലീസ് ഓഫിസർ ഉല്ലാസ് കുമാർ, സിവിൽ പൊലീസ് ഓഫിസർമാരായ ഇ.കെ. വിനോദ്, പി.കെ. ശരണ്യ എന്നിവരുൾപ്പെട്ട സംഘമാണ് കേസന്വേഷണം നടത്തിയത്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.