യുക്രെയ്നിൽനിന്ന് അഖിലയെത്തി; വീട്ടുകാരുടെ നെഞ്ചിടിപ്പിന് ശമനം
text_fieldsമാത്തൂർ: യുക്രെയ്നിൽ കുടുങ്ങിയ മാത്തൂർ സ്വദേശിനിയായ മെഡിക്കൽ വിദ്യാർഥിനി അഖില വീടണഞ്ഞതിൽ വീട്ടുകാരുടെ സന്തോഷം പറഞ്ഞറിയിക്കാനാവാത്തത്. മാത്തൂർ മന്ദംപുള്ളി പീടികക്കൽ ജയപ്രകാശ് എന്ന കണ്ണൻ-റെയിൽവേ ജീവനക്കാരിയായ പുഷ്പലത എന്നിവരുടെ രണ്ടുമക്കളിൽ മൂത്തമകൾ അഖിലയാണ് കഴിഞ്ഞദിവസം യുക്രെയ്നിൽനിന്ന് വീട്ടിലെത്തിയത്. മെഡിസിൻ പഠനത്തിനായി യുക്രെയ്നിലേക്ക് പോയിട്ട് രണ്ടുവർഷമായി. രാജ്യാതിർത്തി കടക്കുംവരെ ഏറെ ദുരിതവും കഷ്ടപ്പാടുമായിരുന്നെന്നും അതിർത്തി കടന്നശേഷമാണ് ഭക്ഷണവും വെള്ളവും ലഭിച്ചതെന്നും നാട്ടിലെത്താൻ പലരും സഹായിച്ചിട്ടുണ്ടെന്നും അഖില പറഞ്ഞു. രണ്ടുമൂന്നു ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ, ഒന്നുമറിയാതെ ആശങ്കയുടെ നിമിഷങ്ങളായിരുന്നു.
ഫെബ്രുവരി 26ന് അഖിലയുടെ ഫോൺ വന്നതായും അതിൽ ഏറെ ആശങ്ക പങ്കുവെച്ചെന്നും പിന്നീട് ഫോണിൽ ബന്ധപ്പെടാൻ സാധിക്കാത്തത് കുടുംബത്തെ ഒന്നാകെ ആശങ്കയിലാക്കിയെന്നും മകൾ വീടണഞ്ഞതിന് എല്ലാവരോടും നന്ദിയുണ്ടെന്നും മാതാവ് പുഷ്പലത പറഞ്ഞു. യുക്രെയ്നിൽ യുദ്ധം നിലച്ച് സമാധാനാന്തരീക്ഷമായാൽ തിരിച്ചുപോകുമെന്നും അഖില പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.