വാൽപ്പാറയിൽ വിനോദ സഞ്ചാരികളുടെ രാത്രിയാത്ര വിലക്കി വനംവകുപ്പ്
text_fieldsപൊള്ളാച്ചി-വാൽപ്പാറ റോഡിൽ കഴിഞ്ഞദിവസം രാത്രി റോഡിൽ നിലയുറപ്പിച്ച കാട്ടാന. ഒരു മണിക്കൂറിലധികം പ്രദേശത്ത് ഗതാഗത തടസ്സം ഉണ്ടായി
കോയമ്പത്തൂർ: വാൽപ്പാറയിൽ വിനോദ സഞ്ചാരികളുടെ രാത്രിയാത്ര വിലക്കി വനം വകുപ്പ്. കഴിഞ്ഞ ദിവസങ്ങളിൽ മഴയുണ്ടായതോടെ വാൽപ്പാറ കുന്നുകളിലെ സൗന്ദര്യം കാണാൻ സഞ്ചാരികളുടെ വരവ് വർധിച്ചിരിക്കുകയാണ്. വിനോദ സഞ്ചാരികൾ വന്യജീവികൾക്ക് ഭക്ഷണം നൽകലും ആക്രമിക്കലും അടുത്ത കാലത്ത് വ്യാപകമായതിനാൽ വാൽപ്പാറയിൽ വരുന്നവർക്ക് വനം-പൊലീസ് ഉദ്യോഗസ്ഥരുടെ നിരീക്ഷണം കർശനമാക്കി.
ആന ഉൾപ്പെടെ വന്യ മൃഗശല്യം കൂടുതലുള്ള വാൽപ്പാറ മലനിരകളിൽ രാത്രിയിൽ വിനോദ സഞ്ചാരികൾ പുറത്തിറങ്ങരുതെന്ന് വനംവകുപ്പ് മുന്നറിയിപ്പ് നൽകി. വാൽപ്പാറയിലെ ചില ലോഡ്ജുകളിലെ ജീവനക്കാർ രാത്രിയിൽ വന്യജീവികളെ കാണാൻ വിനോദസഞ്ചാരികളെ വാഹനങ്ങളിൽ കൊണ്ടുപോകാറുണ്ട്. വിനോദസഞ്ചാരികൾ റോഡരികിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഒഴിവാക്കണമെന്നും വന്യജീവികൾക്ക് ഒരിക്കലും ഭക്ഷണം നൽകരുതെന്നും വനം വകുപ്പ് നിർദേശിച്ചു.
രാത്രികളിൽ വന്യജീവികൾ സജീവമായതിനാൽ രാത്രിയിൽ പുറത്തിറങ്ങരുതെന്ന് പൊലീസും മുന്നറിയിപ്പ് നൽകുന്നുണ്ട്. ലോഡ്ജുകളിൽ താമസിക്കുന്ന വിനോദസഞ്ചാരികളുമായി രാത്രിയിൽ കാഴ്ച കാണാൻ പുറത്തിറങ്ങുന്നവർക്കെതിരെ വന്യജീവി സംരക്ഷണ നിയമപ്രകാരം കർശന നിയമ നടപടി സ്വീകരിക്കുമെന്ന് വനം ഉദ്യോഗസ്ഥർ പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.