ജില്ല ആശുപത്രിയിൽ ചികിത്സക്ക് ഹൃദയം കാത്തിരിക്കണം
text_fieldsപാലക്കാട്: ജില്ല ആശുപത്രിയിൽ ഹൃദ്രോഗ ചികിത്സ കിട്ടണമെങ്കിൽ തലേദിവസം തന്നെ വന്ന് വരി നിന്ന് ടോക്കണെടുക്കണം. ഇല്ലെങ്കിൽ ടോക്കൺ പെട്ടെന്ന് തീർന്നുപോകും. ടോക്കൺ കിട്ടിയില്ലെങ്കിൽ ഹൃദയപരിചരണത്തിനായി അടുത്ത ഒ.പി ദിവസം വരെ കാത്തിരിക്കേണ്ടി വരും. ജില്ലയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ഹൃദ്രോഗത്തിന് ചികിത്സ തേടി വരുന്ന രോഗികളുടെ ദുരവസ്ഥയാണിത്.
തിങ്കൾ, വ്യാഴം ദിവസങ്ങളിലാണ് ജില്ല ആശുപത്രിയിൽ കാർഡിയോളജി ഒ.പിയുള്ളത്. തലേദിവസം രാത്രി തന്നെ ആശുപത്രിയിലെത്തി പുലർച്ചെ നാലിന് വരി നിന്നെങ്കിലും ഊഴം എത്തും മുമ്പേ ടോക്കൺ കഴിഞ്ഞതായി ചുള്ളിയാർ സ്വദേശിനി വേദനയോടെ പറഞ്ഞു. ഡോക്ടറുടെ വീട്ടിൽ പോയി കാണാനുള്ള ശേഷിയില്ലാത്തതിനാൽ അടുത്തദിവസം വീണ്ടും രാത്രി വരുമെന്ന് അവർ പറഞ്ഞു. ഇത്തരത്തിൽ നൂറുകണക്കിനാളുകളാണ് ടോക്കൺ കിട്ടാതെ തിരിച്ചുപോകുന്നത്.
കാത്ത് ലാബ് അടക്കം മികച്ച ചികിത്സാ സൗകര്യമുള്ളപ്പോഴാണ് ജില്ല ആശുപത്രിയിൽ ഈ അവസ്ഥ. നിലവിൽ ഒരു ഡോക്ടറാണ് കാർഡിയോളജി വിഭാഗത്തിലുള്ളത്. രണ്ട് കാർഡിയോളജിസ്റ്റ്, രണ്ട് അസിസ്റ്റന്റ് സർജൻ എന്നിവരുടെ സേവനമാണ് ഇവിടെ വേണ്ടത്. ജോലി ക്രമീകരണത്തിന്റെ ഭാഗമായി വടക്കഞ്ചേരി പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഒരു അസിസ്റ്റന്റ് സർജൻ മാത്രമാണ് ജില്ല ആശുപത്രിയിലുള്ളത്. കാർഡിയോളജി ചീഫ് കൺസൾട്ടന്റ് തസ്തിക ഏറെ നാൾ ഒഴിഞ്ഞുകിടക്കുകയായിരുന്നു.
കഴിഞ്ഞവർഷം അവസാനം നിയമനം നടന്നെങ്കിലും ആ ഡോക്ടറെ തിരുവനന്തപുരത്തേക്ക് മാറ്റി. മറ്റൊരു കാർഡിയോളജിസ്റ്റ് ജോലി ക്രമീകരണത്തിന്റെ ഭാഗമായി നിലവിൽ എറണാകുളത്താണുള്ളത്. മാസം 200 ശസ്ത്രക്രിയകൾ വരെ നടത്തിയിരുന്ന ജില്ല ആശുപത്രിയിൽ കാർഡിയോളജിസ്റ്റ് ഇല്ലാതായതോടെ 50-60 ആയി ചുരുങ്ങി. ഇതോടെ രോഗികളുടെ അവസ്ഥയും പരിതാപകരമായി.
സ്വകാര്യ ആശുപത്രികളിൽ ലക്ഷങ്ങൾ ചെലവ് വരുന്ന ചികിത്സ സാധാരണക്കാരായ രോഗികൾക്ക് താങ്ങാനാകില്ല. ജില്ല ആശുപത്രിയിൽ കാർഡിയോളജിസ്റ്റിന്റെ അഭാവം ഇത്തരം രോഗികൾക്ക് തിരിച്ചടിയാവുകയാണ്. പ്രതിദിനം 80 ഒ.പി ടിക്കറ്റുകളാണ് നൽകുന്നത്. ഇതിൽ കുറച്ചു മാത്രമാണ് ഓൺലൈൻ ബുക്ക് ചെയ്യുന്നത്. നിലവിൽ മാർച്ച് 27 വരെയുള്ള ടോക്കണുകൾ ഓൺലൈനിൽ ബുക്കിങ് കഴിഞ്ഞു. കാർഡിയോളജി വിഭാഗത്തിലെ ഒഴിവുകൾ നികത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതുവരെ അനുകൂല തീരുമാനമുണ്ടായിട്ടില്ലെന്ന് ജില്ല ആശുപത്രി അധികൃതർ പറയുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.