ഉഷ്ണതരംഗ സാധ്യത; ഫയര്‍ ഓഡിറ്റ് നടപ്പാക്കാൻ നിർദേശം
text_fieldsപാലക്കാട്: ജില്ലയില്‍ ഉഷ്ണതരംഗ സാധ്യത മുന്നില്‍കണ്ട് കെട്ടിടങ്ങളിലും തീപിടിത്ത സാധ്യതയുള്ള മേഖലകളിലും അടിയന്തരമായി ഫയര്‍ ഓഡിറ്റ് നടപ്പാക്കാന്‍ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് കലക്ടര്‍ ജി. പ്രിയങ്ക നിർദേശം നല്കി. മാലിന്യ നിക്ഷേപ കേന്ദ്രങ്ങള്‍, മാര്‍ക്കറ്റുകള്‍, വ്യവസായ മേഖലകള്‍, കാട്ടുതീ സാധ്യതയുള്ള വനത്തോട് ചേര്‍ന്ന പ്രദേശങ്ങള്‍, ഒഴിഞ്ഞ കാട് പിടിച്ചുകിടക്കുന്ന സ്ഥലങ്ങള്‍, പടക്കനിർമാണ ശാലകളും വിൽപനകേന്ദ്രങ്ങളും, തീപിടിത്ത സാധ്യത കൂടുതലുള്ള മറ്റ് പൊതു-സ്വകാര്യ കെട്ടിടങ്ങള്‍ /സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഫയര്‍ ഓഡിറ്റ് നടപ്പാക്കാനാണ് ഉഷ്ണതരംഗ മുന്നൊരുക്കങ്ങളുടെ ഭാഗമായി ഓണ്‍ലൈനായി ചേര്‍ന്ന ജില്ല ദുരന്ത നിവാരണ അതോറിറ്റി യോഗത്തിൽ നിർദേശം നൽകിയത്.
ചൂട് കൂടുതലുള്ള രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നുവരെയുള്ള സമയത്ത് പാര്‍ക്കുകള്‍ പോലുള്ള വിശ്രമ കേന്ദ്രങ്ങള്‍ പൊതുജനങ്ങള്‍ക്കായി തുറന്നുകൊടുക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും കലക്ടര്‍ നിർദേശിച്ചു.
ജില്ലയില്‍ ഏഴു ദിവസത്തിലധികമായി താപനില 34 ഡിഗ്രി സെല്‍ഷ്യസില്‍ കൂടുതലാണ്. കഴിഞ്ഞവര്‍ഷം സൂര്യാഘാതം, സൂര്യാതപം എന്നിവമൂലം രണ്ട് മരണങ്ങളാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തത്. ഉഷ്ണം മൂലമുള്ള 675 അസുഖങ്ങളും കഴിഞ്ഞവര്‍ഷം റിപ്പോര്‍ട്ട് ചെയ്തു. ചൂട് കൂടുതലുള്ള സാഹചര്യത്തില്‍ തണ്ണീര്‍ പന്തല്‍ ആരംഭിക്കാനും കുടിവെള്ള വിതരണം ഉറപ്പാക്കാനും എസ്.ഡി.ആര്.എഫ് ഉപയോഗിച്ച് സ്ഥാപിച്ചിട്ടുള്ള വാട്ടര്‍ കിയോസ്കുകള്‍ പരിശോധിച്ച് ആവശ്യാനുസരണം നന്നാക്കാനും തൊഴിലുറപ്പ് തൊഴിലാളുകളുടെ തൊഴില്‍ സമയത്തില്‍ ക്രമീകരണം വരുത്താനും തദ്ദേശ സ്വയംഭരണ വകുപ്പിന് നിർദേശം നല്കി. ഉഷ്ണകാല രോഗങ്ങളുമായി ബന്ധപ്പെട്ട ബോധവത്കരണത്തിന് ആശാവര്‍ക്കര്‍മാരുടെയും ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ പ്രവര്‍ത്തകരുടെയും സേവനം ഉറപ്പാക്കണം. ഉത്സവപ്പറമ്പുകളുടെ പരിസരത്തുള്ള ആരോഗ്യ കേന്ദ്രങ്ങളില്‍ പൊള്ളല്‍, ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ നേരിടാന്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കണം. ആശുപത്രികളില്‍ ശുദ്ധജലം, മരുന്ന്, ഒ.ആര്.എസ്, ഐസ് പാക്ക് എന്നിവയുടെ ലഭ്യത ഉറപ്പാക്കാനും ആരോഗ്യ വകുപ്പിന് നിർദേശം നൽകി.
സ്കൂളുകളില്‍ വാട്ടര്‍ ബെല്‍ സമ്പ്രദായം നടപ്പാക്കാനും കുടിവെള്ള ലഭ്യത ഉറപ്പാക്കാനും വിദ്യാഭ്യാസ വകുപ്പിന് നിർദേശം നല്കി. ക്ലാസ് മുറികളില്‍ ഫാനുകളും കൃത്യമായ വായുസഞ്ചാരവും ഉറപ്പാക്കണം.
അത്യാവശ്യമെങ്കില്‍ മാത്രമേ സ്പെഷല്‍ ക്ലാസുകള്‍ നടത്താവു. അസംബ്ലികള്‍, പി.ടി പിരിയഡുകള്‍ എന്നിവ നിയന്ത്രിക്കണം. യൂനിഫോമുകളില്‍ ഷൂസ്, സോക്സ്, ടൈ തുടങ്ങിയവയില്‍ ഇളവ് നല്‍കാനും നിർദേശമുണ്ട്. പകല്‍ 11 മുതല്‍ മൂന്ന് വരെ വൈദ്യുതി മുടക്കം ഒഴിവാക്കാനും പ്രധാന സ്ഥാപനങ്ങളിലെ വൈദ്യുതി മുടക്കം നിയന്ത്രിക്കാനും കെ.എസ്.ഇ.ബിക്കും നിർദേശം നൽകി.
തീപിടിത്തങ്ങൾ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആവശ്യമായ സജ്ജീകരണങ്ങള്‍ ഉറപ്പാക്കാന്‍ അഗ്നിരക്ഷ സേനയോട് നിർദേശിച്ചു. പടക്ക നിർമാണശാലകള്‍, കടകള്‍ എന്നിവിടങ്ങളില്‍ പരിശോധന ഉറപ്പാക്കണം.
യോഗത്തില്‍ അഡീഷനല്‍ ജില്ല മജിസ്ട്രേറ്റ് കെ. മണികണ്ഠന്, വിവിധ വകുപ്പ് ജില്ല തല ഉദ്യോഗസ്ഥര്‍ സംബന്ധിച്ചു.
വേനൽ കനത്തു; എങ്ങും തീപിടിത്തം
ഒന്നര മാസത്തിനിടെ അഞ്ഞൂറിലധികം ഫയർ കോളുകൾ
പാലക്കാട്: വേനൽചൂട് കനത്തതോടെ ജില്ലയിൽ തീപിടിത്തവും വർധിച്ചു. വേനൽ തുടക്കത്തിൽ തന്നെ ഇക്കുറി ജില്ലയുടെ വിവിധ ഭാഗങ്ങളിൽ തീപിടിത്തങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഒന്നര മാസത്തിനിടെ അഞ്ഞൂറിലധികം ഫയർ കോളുകളാണ് ജില്ലയിലെ വിവിധ ഫയർ സ്റ്റേഷനുകളിലായി വന്നത്. ഇതിൽ പാലക്കാട് ഫയർ സ്റ്റേഷനിലാണ് ഏറ്റവും കൂടുതൽ കോൾ എത്തിയത്. 116 എണ്ണം. കഞ്ചിക്കോട്-78, മണ്ണാർക്കാട് -51, ചിറ്റൂർ -30, ആലത്തൂർ -64, ഷൊർണൂർ -62, കൊല്ലങ്കോട് -36, കോങ്ങാട് -30, പട്ടാമ്പി -41 എന്നിങ്ങനെയാണ് മറ്റു കേന്ദ്രങ്ങളിലെ ഫയർ കോളുകളുടെ എണ്ണം. മലയോരങ്ങൾ, ഓഴിഞ്ഞ പറമ്പുകൾ, അടിക്കാടുകൾ, റബർ തോട്ടങ്ങൾ എന്നിവിടങ്ങളിലാണ് കൂടുതൽ തീപിടിത്തം. ഉണങ്ങിയ ഇലകളും പുല്ലുകളും കത്തിയാണ് മിക്ക തീപിടിത്തങ്ങളും ഉണ്ടായത്.
തീപ്പെട്ടിക്കൊള്ളി, സിഗരറ്റ് കുറ്റികളിൽനിന്നും തീ പടരാൻ സാധ്യതയേറെയാണ്. മാർച്ച്, ഏപ്രിൽ മാസങ്ങളിൽ തീപിടിത്ത സാധ്യത വളരെ കൂടുതലാണ്. കനത്ത ചൂടിൽ ജലക്ഷാമം അനുഭവപ്പെടുന്ന ജില്ലയിൽ അഗ്നിരക്ഷാസേന തീ അണക്കാൻ വെള്ളം എടുക്കുന്നത് കുളങ്ങൾ ഉൾപ്പെടെയുള്ള ജലാശയങ്ങളിൽ നിന്നാണ്. എന്നാൽ ജലാശയങ്ങൾ വറ്റിവരളുന്നത് ഫയർ ഫോഴ്സിനെ പ്രതിസന്ധിയിലാക്കും.
തീ പടരുന്നത് ശ്രദ്ധിക്കണം
ചൂട് കാലമായതിനാല്‍ തീപിടിത്തം ഉണ്ടായാല്‍ വളരെവേഗം പടര്‍ന്നുപിടിക്കാന്‍ സാധ്യതയുണ്ട്. തീ, ഗ്യാസ്, ഷോര്‍ട്ട് സര്‍ക്യൂട്ട് എന്നിവയില്‍ നിന്നെല്ലാം തീപിടിത്തമുണ്ടാകാം. കടലാസോ ചപ്പുചവറോ കരിയിലയോ മറ്റും കൂട്ടിയിട്ട് കത്തിക്കുമ്പോള്‍ തീപിടിത്തമുണ്ടാകാന്‍ സാധ്യതയുണ്ട്. പാചകം ചെയ്യുമ്പോഴും തീപിടിത്തമുണ്ടാകാതെ ശ്രദ്ധിക്കണം. അലക്ഷ്യമായ വസ്ത്രധാരണവും ശ്രദ്ധക്കുറവുമാണ് പലപ്പോഴും തീപിടിത്തമുണ്ടാക്കുന്നത്. ചെറുതും വലുതുമായ തീപിടിത്തങ്ങള്മൂലം പൊള്ളലേറ്റ് ചികിത്സ തേടുന്നവരുണ്ട്. അല്പം ശ്രദ്ധിച്ചാല്‍ പല തീപിടിത്തങ്ങള്‍ ഒഴിവാക്കാനും പൊള്ളലില്‍നിന്നും രക്ഷ നേടാനും സാധിക്കും.
കാട്ടുതീക്കും സാധ്യത
വേനൽ ചൂട് അധികരിക്കുന്ന സാഹചര്യത്തിൽ കാട്ടുതീ വ്യാപിക്കാനുള്ള സാധ്യതയും കൂടുതലാണ്. കരിയിലകളിലും മറ്റും തീപിടിക്കുന്നത് വന സമ്പത്തിനെ പ്രതികൂലമായി ബാധിക്കും. വനമേഖലയോട് ചേർന്ന് താമസിക്കുന്നവരും വിനോദ സഞ്ചാരികളും പ്രത്യേകം ജാഗ്രത പാലിക്കണം. കാട്ടുതീ ഉണ്ടാകാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കണം. വനം വകുപ്പിന്റെ നിർദേശങ്ങൾ കർശനമായി പാലിക്കണം. വേനൽക്കാലത്ത് മാർക്കറ്റുകൾ, കെട്ടിടങ്ങൾ, മാലിന്യശേഖരണ-നിക്ഷേപ കേന്ദ്രങ്ങൾ തുടങ്ങിയ ഇടങ്ങളിൽ തീപിടിത്തങ്ങൾ വർധിക്കാനും വ്യാപിക്കാനുമുള്ള സാധ്യത കൂടുതലാണ്. ഇവിടങ്ങളിൽ ഫയർ ഓഡിറ്റ് നടത്തേണ്ടതും കൃത്യമായ സുരക്ഷാ മുൻകരുതൽ സ്വീകരിക്കുകയും വേണം. ഇവയോട് ചേർന്ന് താമസിക്കുന്നവരും സ്ഥാപനങ്ങൾ നടത്തുന്നവരും പ്രത്യേകം ജാഗ്രത പാലിക്കണം.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.