ചെർപ്പുളശ്ശേരിയിൽ സ്വകാര്യ ബസ് മിന്നൽ പണിമുടക്കിൽ ജനം വലഞ്ഞു
text_fieldsചെർപ്പുളശ്ശേരി: സ്വകാര്യ ബസ് തൊഴിലാളികളുടെ മിന്നൽ പണിമുടക്കിൽ ജനങ്ങൾ വലഞ്ഞു. ചർച്ചയെത്തുടർന്ന് പണിമുടക്ക് പിൻവലിച്ചു. ബസ് ജീവനക്കാരെ മർദിച്ചവർക്കെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മിന്നൽ പണിമുടക്ക് നടത്തിയത്. പണിമുടക്ക് യാത്രക്കാരെയും വിദ്യാർഥികളെയും വലച്ചു. വിദ്യാർഥികളും തിരിച്ചുപോകാനാവാതെ പ്രയാസപ്പെട്ടു. സ്റ്റാൻഡിലെത്തിയ സി.പി.എം-എസ്.എഫ്.ഐ പ്രവർത്തകരും ജീവനക്കാരും തമ്മിലുള്ള ബഹളം സംഘർഷാവസ്ഥയുണ്ടാക്കി. സ്ഥലത്തെത്തിയ പൊലീസ് സംഘം രംഗം ശാന്തമാക്കി.
വെള്ളിയാഴ്ച വൈകുന്നേരമാണ് പ്രശ്നങ്ങൾക്ക് കാരണമായ സംഘർഷമുണ്ടായത്. ചില വിദ്യാർഥികൾ ബസ് പുറപ്പെടുന്നതിന് മുമ്പ് ബസിൽ കയറിയത് ചോദ്യം ചെയ്യുകയും വിദ്യാർഥിയെ തള്ളി താഴെ ഇറക്കുകയും ചെയ്തതോടെയാണ് ജീവനക്കാരും വിദ്യാർഥികളും തമ്മിൽ പ്രശ്നം തുടങ്ങിയത്. മുളയംകാവിലമ്മ എന്ന ബസ്സ് ജീവനക്കാരുമായാണ് പ്രശ്നമുണ്ടായത്.
സംഭവമറിഞ്ഞ് തടിച്ചുകൂടിയ വിദ്യാർഥികളെ ലാത്തി കൊണ്ട് മർദിച്ചുവെന്നാരോപിച്ച് എസ്.എഫ്.ഐ ജില്ല നേതൃത്വം പൊലീസിനെതിരെ രംഗത്തുവന്നു. ജില്ല വൈസ് പ്രസിഡന്റ് മുഹമ്മദ് ഷാദുലി, ഏരിയ പ്രസിഡന്റ് സലാഹുദ്ദിൻ, റിൻഷാദ് എന്നിവർക്ക് പരിക്ക് പറ്റിയതായും അവർ വൈദ്യസഹായം തേടിയതായും നേതാക്കൾ പറഞ്ഞു. സംഘർഷാവസ്ഥക്ക് ഇടയിലാണ് എത്തിയതെന്നും സംഘർഷം പരിഹരിക്കുകയാണ് ചെയ്തതെന്നും എസ്.ഐ പ്രമോദ് പറഞ്ഞു. സംഘർഷത്തിൽ കൈക്ക് പരിക്ക് പറ്റിയ എസ്.ഐയും വൈദ്യസഹായം തേടിയിരുന്നു. എസ്.ഐക്കെതിരെ നടപടി എടുക്കണമെന്നാവശ്യപ്പെട്ട് സി.പി.എം ഏരിയ സെക്രട്ടറിയും രംഗത്തുവന്നു. വെള്ളിയാഴ്ച വിദ്യാർഥികളുമായി ബഹളത്തിലുണ്ടായിരുന്ന ജീവനക്കാരായിരുന്നില്ല തിങ്കളാഴ്ച ജോലിയിലുണ്ടായിരുന്നതെന്നും അവരെ അകാരണമായി വിദ്യാർഥികൾ മർദിക്കുകയായിരുന്നുവെന്നും ജിവനക്കാരും പറയുന്നു. ബസ്സ് ജീവനക്കാരെ മർദ്ദിച്ചവർക്കെതിരെ നടപടി എടുക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ചൊവ്വാഴ്ച ഉച്ചക്ക് ആരംഭിച്ച മിന്നൽ പണിമുടക്ക്. പണിമുടക്കിയ ജീവനക്കാരുമായി ശ്രീകൃഷ്ണപുരം ഇൻസ്പെക്ടർ ബിനീഷ് സ്റ്റാൻഡിൽ ചർച്ച നടത്തിയെങ്കിലും തീരുമാനമായില്ല.
വൈകീട്ട് മണ്ണാർക്കാട് ഡിവൈ.എസ്.പി കൃഷ്ണദാസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചയെത്തുടർന്ന് പണിമുടക്ക് പിൻവലിച്ചു. ബസ്സ് ജീവനക്കാരും ഉടമകളും എസ്.എഫ്.ഐ നേതാക്കളും പൊലീസുദ്യോഗസ്ഥരായ ടി. ശശികുമാർ, ബിനീഷ് എന്നിവരും ചർച്ചയിൽ പങ്കെടുത്തു. ബസ് സ്റ്റാൻഡിൽ പൊലീസ് സാന്നിധ്യം കാര്യക്ഷമമാക്കാമെന്നും എണ്ണം വർധിപ്പിക്കാമെന്നും ചർച്ചയിൽ തീരുമാനമായി
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.