കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോം നീളം കൂട്ടാതെ അധികൃതർ
text_fieldsകൊല്ലങ്കോട്: റെയിൽവേ സ്റ്റേഷന്റെ പ്ലാറ്റ്ഫോം നീളം വർധിപ്പിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് റെയിൽവേ അധികൃതർ. പ്ലാറ്റ്ഫോമിന്റെ നീളം കുറഞ്ഞതിനാൽ അമൃത എക്സ്പ്രസ് ഉൾപ്പെടെ ട്രെയിനുകളുടെ മൂന്ന് ബോഗികൾ പ്ലാറ്റ്ഫോമിന്റെ പുറത്ത് നിൽക്കുകയാണ്. ഇതുമൂലം യാത്രക്കാർ ഏറെ ദുരിതമനുഭവിക്കുകയാണ്. നീളം കൂടിയ ട്രെയിനുകൾ നിർത്താനുള്ള സൗകര്യം കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ ഇല്ലാത്തതിനാൽ വയോധികരായ നിരവധി യാത്രക്കാർ കയറിഇറങ്ങുമ്പോൾ താഴെ വീണ് പരിക്കേൽക്കുന്നത് പതിവായി.
പാലക്കാട് ഡിവിഷനൽ റെയിൽവേ മാനേജർക്ക് ഇത് സംബന്ധിച്ച് റെയിൽ പാസഞ്ചേഴ്സ് അസോസിയേഷൻ നൽകിയ പരാതി ഫയലിൽ ഒതുങ്ങി നിൽക്കുകയാണ്. 450 മീറ്റർ ദൈർഘ്യമുള്ള പ്ലാറ്റ്ഫോം 600 മീറ്ററിൽ അധികമാക്കണം എന്നാണ് പാസഞ്ചേഴ്സ് അസോ. ആവശ്യപ്പെട്ടത്. എന്നാൽ, ആവശ്യങ്ങൾക്ക് മറുപടി നൽകാൻപോലും റെയിൽവേ തയാറായിട്ടില്ലെന്ന് അസോസിയേഷൻ പ്രസിഡൻറ് മുരുകൻ ഏറാട്ടിൽ പറഞ്ഞു.
പ്ലാറ്റ്ഫോം ഇല്ലാത്ത സ്ഥലത്ത് കാടുപിടിച്ചതിനാൽ ഇഴജന്തുക്കളുടെ വിഹാര കേന്ദ്രമായി ഈ പ്രദേശം മാറി. റെയിൽവേ സ്റ്റേഷന്റെ പ്രധാന കവാടത്തിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന ആവശ്യവും പരിഗണിച്ചിട്ടില്ല. ചെന്നൈ-പാലക്കാട് എക്സ്പ്രസിന് കൊല്ലങ്കോട്ടിൽ സ്റ്റോപ്പ് എന്ന ദീർഘകാലത്തെ ആവശ്യം ഇപ്പോഴും നടപ്പാകാതെ തുടരുകയാണ്. പൊള്ളാച്ചി കഴിഞ്ഞാൽ അടുത്ത സ്റ്റോപ്പ് പാലക്കാട് ടൗൺ ആണ്.
56 കിലോമീറ്ററിന് ഇടയിൽ കൊല്ലങ്കോട് റെയിൽവേ സ്റ്റേഷനിൽ സ്റ്റോപ്പുണ്ടെങ്കിൽ നെന്മാറ, ആലത്തൂർ, മുതലമട, പുതുനഗരം കൊടുവായൂർ, ചിറ്റൂർ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവർക്ക് ചെന്നൈയിലേക്ക് യാത്ര ചെയ്യാൻ വളരെ എളുപ്പമാർഗമായിരിക്കും കൊല്ലങ്കോട് റെയിൽവേ സ്റ്റേഷൻ. യാത്രക്കാരുടെ അടിസ്ഥാന ആവശ്യങ്ങൾ പരിഗണിക്കാതെ മുന്നോട്ടുപോകുന്ന റെയിൽവേ നടപടിക്കെതിരെ പ്രത്യക്ഷ സമരം നടത്തുമെന്ന് മുരുകൻ ഏറാട്ടിൽ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.