മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡ് നവീകരണം പുരോഗതിയിൽ
text_fieldsമണ്ണാര്‍ക്കാട്: അന്തര്‍സംസ്ഥാന പാതയായ മണ്ണാര്‍ക്കാട്-ചിന്നത്തടാകം റോഡിന്റെ നവീകരണം ആദ്യഘട്ട പ്രവര്‍ത്തനം മണ്ണാർക്കാട് പുരോഗമിക്കുന്നു. അട്ടപ്പാടി ചുരത്തിന് താഴെയുള്ള ഭാഗത്തെ പ്രവൃത്തികളാണ് നടക്കുന്നത്.
കോണ്‍ക്രീറ്റ് പ്രവൃത്തികള്‍ അറുപത് ശതമാനത്തോളം പൂര്‍ത്തിയായതായി കേരള റോഡ് ഫണ്ട് ബോര്‍ഡ് അധികൃതര്‍ അറിയിച്ചു. നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ടുകിലോ മീറ്റര്‍ ഭാഗത്ത് കലുങ്കുകള്‍, അഴുക്കുചാല്‍, സംരക്ഷണ ഭിത്തി എന്നിവയുടെ നിര്‍മാണമാണ് നടക്കുന്നത്. റോഡരികിലെ മരങ്ങളും മുറിച്ച് നീക്കുന്നുണ്ട്. ഗതാഗതം പൂര്‍ണമായി തടസ്സപ്പെടുത്താത്ത രീതിയിലാണ് പ്രവൃത്തി.
കോണ്‍ക്രീറ്റ് പ്രവൃത്തി കഴിയുന്ന മുറക്ക് റോഡിന്റെ പ്രതലത്തിലെ ജോലികളിലേക്ക് കടക്കും. 13.6 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കുന്ന റോഡിന്റെ പ്രതലത്തില്‍ രണ്ട് പാളി ടാറിങ്ങാണ് നടത്തുക. ടാറിങ് മഴക്കാലത്തിന് മുമ്പേ ആരംഭിക്കാനാണ് നീക്കം. തിരക്കേറിയ സ്ഥലങ്ങളില്‍ കൈവരികളോടെ നടപ്പാതകളും നിര്‍മിക്കും. റോഡില്‍നിന്ന് 15 സെന്റീമീറ്റര്‍ ഉയര്‍ത്തി ഒന്നര മീറ്റര്‍ വീതിയില്‍ ഓടുപാകിയാണ് കൈവരികളോടു കൂടിയ നടപ്പാത ഒരുക്കുക. ബസ് ബേയും കാത്തിരിപ്പുകേന്ദ്രങ്ങളും നിര്‍മിക്കും.
വൈദ്യുതി തൂണുകള്‍, ടെലികോം ലൈനുകള്‍, കുടിവെള്ള പൈപ്പുകള്‍ എന്നിവ മാറ്റി സ്ഥാപിക്കാൻ വകുപ്പുകള്‍ ടെന്‍ഡര്‍ നടപടികളിലാണെന്നും അറിയുന്നു. ആദ്യഘട്ട നവീകരണത്തിന് 44 കോടി രൂപയോളമാണ് ചെലവഴിക്കുന്നത്. കഴിഞ്ഞവര്‍ഷം ആഗസ്റ്റിലാണ് നവീകരണം തുടങ്ങിയത്.
15 മാസ കാലാവധിയില്‍ കാസര്‍കോട് സ്വദേശിയാണ് പ്രവൃത്തി കരാര്‍ ഏറ്റെടുത്തിട്ടുള്ളത്. 53 കിലോ മീറ്റര്‍ ദൂരം വരുന്ന അന്തര്‍ സംസ്ഥാന പാത മൂന്ന് ഘട്ടങ്ങളിലായാണ് നവീകരിക്കുന്നത്. ഇതില്‍ ആനമൂളി മുതല്‍ മുക്കാലി വരെ 11 കിലോമീറ്റര്‍ ദൂരത്തില്‍ രണ്ടാംഘട്ടവും മുക്കാലി മുതല്‍ ആനക്കട്ടി വരെ 34 കിലോമീറ്റര്‍ ദൂരത്തില്‍ മൂന്നാം ഘട്ട നവീകരണവും നടത്തും. ആനമൂളി മുതല്‍ മുക്കാലി വരെ വനഭാഗങ്ങള്‍ വരുന്ന ഇടങ്ങളില്‍ പാര്‍ക്കിങ് വേണ്ടി വരാത്തതിനാല്‍ ഈ ഭാഗത്ത് നിലവിലുള്ള വീതിയിലാണ് റോഡ് വികസിപ്പിക്കുക. രണ്ടാം ഘട്ടത്തിന് 23.97 കോടി രൂപയുടെയും മൂന്നാം ഘട്ടത്തിന് 204 കോടി രൂപയുടെയും സാമ്പത്തിക അനുമതിക്കായി കേരള റോഡ് ഫണ്ട് ബോര്‍ഡ് കിഫ്ബിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.