സ്വത്ത് തർക്കം; സംഘർഷത്തിൽ 10 പേർക്ക് പരിക്ക്
text_fieldsമണ്ണാര്‍ക്കാട്: സ്വത്ത് സംബന്ധിച്ചുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു. 10 പേർക്ക് പരിക്കേറ്റു. ചങ്ങലീരി മല്ലിയിലാണ് സംഭവം. സംഘര്‍ഷത്തിനിടെ കാറിടിച്ച് വീഴ്ത്തുകയും വെട്ടിപ്പരിക്കേല്‍പ്പിച്ചതായും പരാതി. സംഭവത്തില്‍ ഇരുകൂട്ടരുടെയും പരാതിപ്രകാരം 11 പേര്‍ക്കെതിരെ മണ്ണാർക്കാട് പൊലീസ് കേസെടുത്തു.
മല്ലിയില്‍ സൈദ് മുഹമ്മദ് (67), സഹോദരന് അസീസ് (60), സൈദിന്റെ ഭാര്യ ഫാത്തിമ (61) , മക്കളായ ജബ്ബാര്‍ (42), ആരിഫ് (32), ഹനീഫ (36), അസീസിന്റെ മക്കളായ നിസാം (24), സിദ്ദിഖ് (32) റഫീക്ക് (30), ഇവരുടെ സുഹൃത്ത് സമദ് (34)എന്നിവര്‍ക്കാണ് പരിക്കേറ്റത്. സൈദ് മുഹമ്മദും അസീസും തമ്മില്‍ കുടുംബസ്വത്തിനെചൊല്ലി തര്‍ക്കം നിലനിന്നിരുന്നതായി പൊലീസ് പറയുന്നു. തിങ്കളാഴ്ച രാത്രിയും ഇരുവരുംതമ്മില്‍ സമീപത്തെ കടയുടെ മുന്നില്‍വച്ച് ആദ്യം തര്‍ക്കമുണ്ടായി. ഇതിനിടെ കാറിലെത്തിയ സമദ് സൈദിനേയും മക്കളെയും ഇടിച്ചുവീഴ്ത്തിയെന്നാണ് ബന്ധുക്കള്‍ പൊലീസിന് നല്കിയ മൊഴി. അക്രമം തടയാനെത്തിയപ്പോള്‍ സൈദിന്റെ ഭാര്യ ഫാത്തിമക്ക് വടികൊണ്ട് തലക്ക് അടിയേറ്റു. സൈദിന് ഇടുപ്പിനും തുടക്കും വാഹനമിടിച്ച് പരിക്കേറ്റു. തുടര്‍ന്ന് ഇരുകൂട്ടരും തമ്മില്സംഘട്ടനമായി.
ഹനീഫയുടെ രണ്ട് കൈയിലും കൈമുട്ടിനുമാണ് വെട്ടേറ്റത്. ആരിഫിന് വലതുകണ്ണിന്റെ പുറകിലാണ് മര്‍ദനമേറ്റത്. സെയ്ദിന്റെ മകന് ജബ്ബാറിന് ഇരുമ്പുവടി കൊണ്ടുള്ള അടിയേറ്റ് തലക്കും തോളിനും പരിക്കുപറ്റി. നിസാമിന് വലതുതുടയിലാണ് വെട്ടേറ്റത്. അസീസിന് മുഖത്തും ചെവിക്കും അടിയേറ്റ് പരിക്കുണ്ട്. പരിക്കേറ്റവര്‍ താലൂക്ക് ആശുപത്രിയിലും വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സ തേടി. സംഭവത്തില്‍ പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.