ചാർജിങ് പോയന്റുകളില്ല; വൈദ്യുത വാഹനങ്ങൾ വാങ്ങാൻ മടിച്ച് അപ്പാർട്മെന്റ് നിവാസികൾ
text_fieldsപാലക്കാട്: കേരളം വൈദ്യുത വാഹനങ്ങളിലേറിയിട്ടും അപ്പാർട്മെന്റുകളിൽ താമസിക്കുന്നവർക്ക് ഇത്തരം വാഹനങ്ങൾ വാങ്ങിയാൽ ചാർജ് ചെയ്യാൻ പോയന്റുകളില്ല. പാർക്കിങ് സ്ഥലത്ത് വൈദ്യുതി പോയന്റുകൾ ഘടിപ്പിക്കാൻ കടമ്പകളേറെയാണെന്നതും കെട്ടിട ഉടമകളുടെ വൈമുഖ്യവുമാണ് കാരണം. ഇതിനാൽ വൈദ്യുത വാഹനങ്ങൾ വാങ്ങാൻ മടിക്കുകയാണ് പലരും. നിലവിൽ പണിതീർന്ന അപ്പാർട്മെന്റുകളിൽ കണക്ഷൻ പോയന്റുകൾ സജ്ജീകരിച്ചാൽ വൈദ്യുതി ലോഡിൽ വ്യത്യാസം വരുമെന്നതിനാൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിൽ അപേക്ഷ നൽകി, പരിശോധന നടത്തി വേണം അംഗീകാരം ലഭിക്കാൻ. മാത്രമല്ല, വൈദ്യുതി മീറ്ററിൽനിന്ന് പ്രത്യേകം കേബിളിട്ട് കൊണ്ടുവരേണ്ട ബുദ്ധിമുട്ടുകൂടി കണക്കിലെടുത്ത് അപ്പാർട്മെന്റ് ഉടമകൾ നടപടിക്ക് മടിക്കുകയാണ്. വാഹനങ്ങൾ എങ്ങനെ ചാർജ് ചെയ്യുന്നെന്നത് സംബന്ധിച്ച് സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ കർശന മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്നാണ് ഇലക്ട്രിക് വാഹന ഉടമകളുടെ ആവശ്യം.
സർക്കാർ ഇടപെട്ട് നടപടികളിൽ ഇളവ് കൊണ്ടുവരുകയും പുതിയ അപ്പാർട്മെന്റുകളിൽ ചാർജിങ് പോയന്റുകൾ വേണമെന്ന വ്യവസ്ഥ ഉൾക്കൊള്ളിക്കുകയും ചെയ്യണം. ഇലക്ട്രിസിറ്റി ഇൻസ്പെക്ടറേറ്റിൽനിന്നുള്ള എതിർപ്പുൾപ്പെടെയുള്ള കാരണങ്ങൾ ചൂണ്ടിക്കാട്ടി നിരവധി ഹൗസിങ് സൊസൈറ്റികളുടെ മാനേജിങ് കമ്മിറ്റികൾ, വാഹന ഉടമകൾക്ക് സ്വന്തം പാർക്കിങ് സ്ഥലങ്ങളിൽ ചാർജിങ് യൂനിറ്റുകൾ സ്ഥാപിക്കാനുള്ള ആവശ്യം തള്ളുകയാണ്. എറണാകുളം കാക്കനാട്ടെ അപ്പാർട്മെന്റിൽ വൈദ്യുതി ചാർജ് ചെയ്യാനാകാത്തതിനെതിരെ കാക്കനാട് സ്വദേശിനി രുഗ്മ രമേഷ് ഹൈകോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്. വൈദ്യുത വാഹന നയം 2019ൽ പ്രാബല്യത്തിൽ വന്ന സംസ്ഥാനത്ത് വൈദ്യുത വാഹനങ്ങളുടെ വൻ കുതിപ്പിന്റെ സമയത്താണ് ഉപഭോക്തൃസൗഹൃദമാകാതെ സർക്കാർ മൗനം തുടരുന്നത്. ഹൈകോടതി അഭിപ്രായമാരാഞ്ഞപ്പോൾ കെ.എസ്.ഇ.ബി വൈദ്യുത വാഹന ഉപഭോക്താക്കൾക്ക് അനുകൂല സമീപനമാണ് സ്വീകരിച്ചത്. നിലവിൽ വീടുകളിൽ വൈദ്യുത വാഹനങ്ങൾ ചാർജ് ചെയ്യാൻ പോയന്റുകളിടാൻ തടസ്സമില്ല. അധികം വരുന്ന വൈദ്യുതി സംബന്ധിച്ച് അറിയിച്ചാൽ മതിയെന്നാണ് കെ.എസ്.ഇ.ബിയിൽനിന്നുള്ള നിർദേശം. അതേസമയം, വൈദ്യുത വാഹന ഉടമകൾ രാത്രികളിൽപോലും നഗരങ്ങളിലെ പൊതു ചാർജിങ് സെന്ററുകളിൽ ചെലവഴിക്കുന്നത് പതിവ് കാഴ്ചയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.