തിരക്കിലമർന്ന് ഉത്രാടപ്പാച്ചിൽ; ഇന്ന് സമൃദ്ധിയുടെ പൊൻതിരുവോണം
text_fieldsപാലക്കാട്: ഓണത്തിന്റെ അവസാനവട്ട ഒരുക്കം പൂർത്തീകരിക്കാൻ നാടും നഗരവും ഉത്രാടപ്പാച്ചിലിൽ അമർന്നു. ഓണക്കാലത്തെ കച്ചവടം പൊടിപാറുന്ന പൂരാടവാണിഭവും ഉത്രാടപ്പാച്ചിലും കഴിഞ്ഞ് ഇന്ന് സമൃദ്ധിയുടെ പൊൻതിരുവോണം. അത്തം പിറക്കുന്നതോടെ തുടങ്ങുന്ന പത്തുനാളത്തെ പൂക്കളം തീർക്കുന്നതിനായി പൂക്കൾ വാങ്ങുന്ന തിരക്കിലാണ്.
ഓണക്കാലത്ത് കച്ചവടം പൊടിപാറുന്ന പൂരാടം ഉത്രാടം നാളുകളിൽ വ്യാപാരസ്ഥാപനങ്ങളിൽ തിരക്കോട് തിരക്കായിരുന്നു. പൂരാട വാണിഭം നടന്ന വെള്ളിയാഴ്ചയും ഉത്രാടപ്പാച്ചിൽ ആയിരുന്ന ഇന്നലെയും നാടും നഗരവും ആഘോഷത്തിരക്കിലായിരുന്നു.
ഉത്രാടപ്പാച്ചിലായിരുന്ന ഇന്നലെ രാവിലെ മുതൽ തന്നെ വ്യാപാരസ്ഥാപനങ്ങളിൽ നല്ല തിരക്കായിരുന്നു. കഴിഞ്ഞ ദിവസങ്ങളിൽ ഓണത്തിന് സാധനങ്ങൾ വാങ്ങാനെത്തിയവരുടെ തിരക്കുമൂലം മിക്ക കടകളും രാത്രി ഏറെ വൈകിയാണ് അടച്ചത്.
വാഹനങ്ങൾക്ക് പാർക്ക് ചെയ്യാൻ പ്രത്യേക പാർക്കിങ് കേന്ദ്രങ്ങൾ നിശ്ചയിച്ച് നൽകിയിട്ടുണ്ടെങ്കിലും ഉത്സവാഘോഷത്തിന്റെ തിരക്കിലമരുകയാണ് നഗരം. ഇന്നലെ വസ്ത്ര വിപണിക്കൊപ്പം കൂടുതൽ സജീവമായത് പച്ചക്കറി - പൂ വിപണികളാണ്. നാടൻ ജൈവ പച്ചക്കറി വിൽപ്പന കേന്ദ്രങ്ങളോടാണ് ജനങ്ങൾ കൂടുതൽ താൽപ്പര്യം കാണിച്ചതെങ്കിലും സമാനതകളില്ലാത്ത തിരക്കായിരുന്നു വിപണിയിൽ പൊതുവെ.
വൻകിട വ്യാപാരസ്ഥാപനങ്ങളും ഷോപ്പിങ് മാളുകളും ഹൈപ്പർ മാർക്കറ്റുകളുമെല്ലാം ഓഫറുകളുമായി രംഗത്തുള്ളതിനാൽ മിക്കയിടത്തും തിരക്കോട് തിരക്കായിരുന്നു. പാലക്കാട് നഗരത്തിലെ പൂ മാർക്കറ്റിലും കഴിഞ്ഞ ദിവസങ്ങളിൽ പൂക്കൾ വാങ്ങാൻ എത്തിയവരുടെ തിരക്കായിരുന്നു.
ഇതിനുപുറമേ വഴിയോരങ്ങളിലും ബസ് സ്റ്റാൻഡുകളിലും പൂവിപണി സജീവമായിരുന്നു. തുണിക്കടകൾ സ്റ്റേഷനറി ഫാൻസി, ഇലക്ട്രോണിക്സ് സ്ഥാപനങ്ങളിലും വലിയങ്ങാടിയിലെ പലചരക്ക് വ്യാപാര കേന്ദ്രങ്ങളിലും പച്ചക്കറി പഴം മാർക്കറ്റുകളിലും കച്ചവടം പൊടിപാറി.
ഓണക്കാലത്ത് വ്യാപാര കേന്ദ്രങ്ങൾ സജീവമായതോടെ കഴിഞ്ഞ ദിവസങ്ങളിലായി ഗതാഗതക്കുരുക്കും രൂക്ഷമായിരുന്നു. ഇത് കണക്കിലെടുത്ത് സ്റ്റേഡിയം ബസ് സ്റ്റാൻഡ്, മിഷൻ സ്കൂൾ ജഗ്ഷൻ എന്നിവിടങ്ങളിൽ ട്രാഫിക് പൊലീസ് താൽക്കാലിക ഗതാഗത പരിഷ്കാരവും ഏർപ്പെടുത്തിയിരുന്നു.
പച്ചക്കറി പൂക്കൾ വിപണിയിൽ ഇത്തവണ വിലക്കയറ്റം ബാധിച്ചില്ലെങ്കിലും പലവ്യഞ്ജനങ്ങൾക്കും പഴവർഗ്ഗങ്ങൾക്കും ഇത്തവണ പൊള്ളും വിലയായിരുന്നു. സപ്ലൈകോ ഓണം ഫെയർ കൺസ്യൂമർഫെഡ് കുടുംബശ്രീ ഓണച്ചന്തകളിലും സാധനങ്ങൾ വാങ്ങാൻ എത്തിയവരുടെ തിരക്കായിരുന്നു.
വ്യാപാരസ്ഥാപനങ്ങൾക്ക് പുറമേ വഴിയോരങ്ങളിലും തുണി പൂക്കൾ ചെരുപ്പ് എന്നിവയുടെ വിൽപനയും തകൃതിയായി. മഴ മാറി തെളിഞ്ഞ അന്തരീക്ഷം വഴിയോര കച്ചവടം ഉഷറായി.
നഗരത്തിലെ തിരക്ക് കണക്കിലെടുത്ത് പൊതുജനങ്ങളുടെ സുരക്ഷക്കായി മിക്കയിടത്തും കൂടുതൽ പൊലീസുകാരുടെ സേവനവും ഉണ്ടായിരുന്നു. അത്തം പിറന്നതോടെ തുടങ്ങുന്ന പത്തുനാളത്തെ ആഘോഷം പൂരാടവാണിഭവും ഉത്രാടപ്പാച്ചിലും കഴിഞ്ഞ് ഇന്ന് മലയാളികൾ സമൃദ്ധിയുടെ പൊൻതിരുവോണം ആഘോഷിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.