സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ സംഭവം; ജാമ്യത്തിലിറങ്ങി മുങ്ങിയ പ്രതിയെക്കുറിച്ച അന്വേഷണം വഴിമുട്ടുന്നു
text_fieldsഒറ്റപ്പാലം: സുഹൃത്തിനെ കൊന്ന് കുഴിച്ചുമൂടിയ കേസിൽ ജാമ്യത്തിലിറങ്ങി മുങ്ങിയ ഒന്നാം പ്രതിയെക്കുറിച്ചുള്ള അന്വേഷണം വഴിമുട്ടുന്നു. പാലപ്പുറം പാറക്കൽ മുഹമ്മദ് ഫിറോസാണ് ( 26 ) മുങ്ങിയത്. കേസ് വിചാരണ തുടങ്ങിയ ഘട്ടത്തിൽ രണ്ട് തവണ ഹാജാരാകാത്തതിനെ തുടർന്ന് കോടതി ഇയാൾക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. ഒറ്റപ്പാലം അഡിഷണൽ ജില്ല സെഷൻസ് കോടതിയുടെ വാറന്റ് പ്രകാരം പൊലീസ് നടത്തിയ അന്വേഷണത്തിലും കൃത്യമായ വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പ്രതി വിദേശത്തേക്ക് കടന്നിരിക്കാമെന്ന അനുമാനത്തിലാണ് പൊലീസ്.
ലക്കിടി മംഗലം കേലത്ത് വീട്ടിൽ ആഷിഖ് (24) കൊല്ലപ്പെട്ട കേസിലെ ഒന്നാം പ്രതിയാണ് മുഹമ്മദ് ഫിറോസ്. കവർച്ച കേസുമായി ബന്ധപ്പെട്ട് പട്ടാമ്പിയിൽ അറസ്റ്റിലായ മുഹമ്മദ് ഫിറോസിനെ ചോദ്യം ചെയ്യുന്നതിനിടെയാണ് കൊലപതകത്തിന്റെ ചുരുളഴിഞ്ഞത്. സുഹൃത്തായ ആഷിഖിനെ പാലപ്പുറം അഴിക്കലപ്പറമ്പ് പ്രദേശത്ത് രണ്ട് മാസം മുമ്പ് കൊലപ്പെടുത്തി കുഴിച്ചുമൂടിയെന്ന കുറ്റസമ്മതം നിരന്തരം നടന്ന ചോദ്യം ചെയ്യലുകൾക്ക് ഒടുവിലായിരുന്നു.
2022 ഫെബ്രുവരി 15ന് നൽകിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിൽ ഒറ്റപ്പാലം പൊലീസ് നടത്തിയ പരിശോധനയിൽ അഴീക്കലപ്പറമ്പിലെ തോടിന് സമീപമുള്ള കരയിൽ കുഴിച്ചിട്ട നിലയിൽ ആഷിഖിന്റെ മൃതദേഹം കണ്ടെടുക്കുകയും ചെയ്തു. തുടരന്വേഷണത്തിൽ മുഹമ്മദ് ഫിറോസിന്റെ മറ്റൊരു സുഹൃത്തിനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഈസ്റ്റ് ഒറ്റപ്പാലത്തെ ആളൊഴിഞ്ഞ വളപ്പിൽ നടന്ന കൊലപാതകത്തിന് ശേഷം പ്രതി സ്വന്തം പെട്ടിഓട്ടോയിൽ മൃതദേഹം അഴിക്കലപ്പറമ്പിൽ എത്തിച്ച് കുഴിച്ചുമൂടിയെന്നാണ് കേസ്. മദ്യപാനത്തിനിടെയുണ്ടായ തർക്കമായിരുന്നു കൊലപാതകത്തിന് കാരണമെന്നാണ് പൊലീസ് അറിയിച്ചിരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.