അപ്പാരു പറയുന്നു, കൃഷിയെ എന്തിന് ഭയക്കണം
text_fieldsഒറ്റപ്പാലം: കൃഷി നഷ്ടമാണെന്ന ആവലാതികൾ ഉയരുന്ന സമൂഹത്തിൽ വേറിട്ട ശബ്ദമാവുകയാണ് പാലപ്പുറം പുത്തൻവീട്ടിൽ അപ്പാരു എന്ന 65കാരൻ.
ലോക്ഡൗൺ പശ്ചാത്തലത്തിൽ ഇടനിലക്കാരെ ഒഴിവാക്കി ഒറ്റപ്പാലത്ത് ആരംഭിച്ച കാർഷിക ചന്തയിൽ വൈവിധ്യമുള്ള ജൈവ ഉൽപന്നങ്ങൾ ഏറെയുമെത്തുന്നത് അപ്പാരുവിെൻറ തോട്ടത്തിൽ നിന്നാണ്. ഉൽപാദകനും ഉപഭാക്താവും തമ്മിൽ നേരിട്ടുള്ള കൊടുക്കൽ വാങ്ങലാണ് ചന്തയിൽ.
പയർ, വെണ്ട, ചീര എന്നിവക്കായി ഇദ്ദേഹം നീക്കിവെച്ചത് അര ഏക്കറാണ്. കപ്പക്കൃഷിക്ക് 30 സെൻറും. 36 സെൻറിൽ വാഴ, ചേമ്പ്, ചേന തുടങ്ങിയവയും. അതിരിടുന്ന വരമ്പിൽ സമൃദ്ധമായി കായ്ക്കുന്ന തെങ്ങുകളുമുണ്ട്.
ഏപ്രിൽ മധ്യത്തോടെ ആരംഭിച്ച കാർഷിക ചന്തയിൽനിന്ന് ചീര ഇനത്തിൽനിന്നുള്ള വിറ്റുവരവ് 20,000 രൂപയാണെന്ന് ഇദ്ദേഹം പറയുന്നു. ചന്ത ആരംഭിക്കുന്നതിന് മുമ്പ് പച്ചക്കറി ഉൽപന്നങ്ങൾ സ്വന്തം കടയിലെ വിൽപനക്ക് കരുതിയശേഷം ബാക്കി ഒറ്റപ്പാലത്തെ മൊത്തക്കച്ചവട സ്ഥാപനത്തിലാണ് നൽകിയിരുന്നത്.
അര ഏക്കറിൽ നെൽകൃഷി ഉണ്ടെങ്കിലും കൊയ്തുകിട്ടുന്നത് അപ്പാടെ സപ്ലൈക്കോക്ക് നൽകി അരി വാങ്ങുകയാണിപ്പോൾ. നെല്ല് കുത്തി അരിയാക്കുന്നതിനുള്ള അത്യധ്വാനമാണ് കാരണം.
ഒന്നിടവിട്ട ദിവസങ്ങളിലായി 30 കിലോ വെണ്ട ലഭിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പച്ചക്കറി കൃഷിയാണ് കൂടുതൽ മെച്ചമെന്ന് ബോധ്യപ്പെട്ടതോടെയാണ് നെല്ല് വിളഞ്ഞിരുന്ന പാടശേഖരം ഇതിനായി ഉപയോഗിച്ചു തുടങ്ങിയത്.
പന്നിശല്യം മറികടക്കാൻ കമ്പിവേലിയും നെറ്റും കെട്ടി പാത്തി ഓടുവെച്ച് മണ്ണിട്ട് അതിർത്തി സുരക്ഷിതമാക്കിയാണ് കൃഷി സംരക്ഷിക്കുന്നത്. പ്രതിസന്ധികൾ ഏറെയുണ്ടെങ്കിലും കൃഷി ലാഭകരം തന്നെയാണെന്ന് ചിനക്കത്തൂർ പൂരം സെൻട്രൽ കമ്മിറ്റി ഭാരവാഹിയും താലപ്പൊലി കമ്മിറ്റി ട്രഷററുമായ അപ്പാരു സാക്ഷ്യപ്പെടുത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.