അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടർ തസ്തിക സൃഷ്ടിക്കും
text_fieldsപാലക്കാട്: രണ്ടുപതിറ്റാണ്ട് നീണ്ട മുറവിളിക്കൊടുവിൽ നിലവിൽവന്ന അട്ടപ്പാടി മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിൽ ഒരു അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടറുടെ തസ്തിക സൃഷ്ടിക്കും. ബുധനാഴ്ച ചേർന്ന മന്ത്രിസഭ യോഗത്തിലാണ് ഇതുസംബന്ധിച്ച് തീരുമാനമായത്. അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടർ ഇല്ലാത്തതുമൂലമുള്ള പ്രയാസങ്ങൾ സംബന്ധിച്ച് ‘മാധ്യമം’ നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. തുടർന്ന് കേരള അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടേഴ്സ് അസോസിയേഷൻ മുഖ്യമന്ത്രിക്ക് നിവേദനവും നൽകിയിരുന്നു.
അട്ടപ്പാടി കോടതിയിൽ സ്ഥിരം പ്രോസിക്യൂട്ടർ വരുന്നത് വാദികൾക്കും പ്രതികൾക്കുമെല്ലാം ഗുണകരമായാണ് വിലയിരുത്തുന്നത്. ഇത് പ്രോസിക്യൂട്ടർക്ക് കേസുകളുടെ കാര്യം സംസാരിക്കാനും കേസുകൾ പഠിക്കാനും സഹായകരമാകും. കൂടാതെ ഒരു കേസിന്റെ അന്വേഷണത്തിന് എന്തൊക്കെ നടപടികൾ സ്വീകരിക്കണമെന്ന് പൊലീസിന് പ്രോസിക്യൂട്ടറുമായി ചർച്ച നടത്താനും സമയം ലഭിക്കുമെന്ന് വിശ്വാസ് ഇന്ത്യ സെക്രട്ടറി ജനറലും പ്രോസിക്യൂഷൻ മുൻ ഡെപ്യൂട്ടി ഡയറക്ടറുമായ അഡ്വ. പി. പ്രേംനാഥ് പറഞ്ഞു.
അതേസമയം, സാമ്പത്തിക പ്രയാസം നേരിടുന്ന സർക്കാരിന് തസ്തിക സൃഷ്ടിക്കാൻ സമയം എത്ര വേണ്ടിവരും എന്ന പ്രശ്നവും നിലനിൽക്കുന്നുണ്ട്. നിലവിൽ മണ്ണാർക്കാട് മുൻസിഫ് മജിസ്ട്രേറ്റ് കോടതിയിലെ അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടർക്കാണ് അട്ടപ്പാടി കോടതിയുടെ അധിക ചുമതല നൽകിയിരിക്കുന്നത്. തിങ്കൾ, ചൊവ്വ, ബുധൻ ദിവസങ്ങളിലും മണ്ണാർക്കാട് കോടതിയിലും വ്യാഴം, വെള്ളി ദിവസങ്ങളിൽ അട്ടപ്പാടി കോടതിയിലുമാണ് അദ്ദേഹം പ്രവർത്തിക്കുന്നത്. ഇത് കേസുകളുടെ വിചാരണ നീണ്ടുപോകാനും സാക്ഷികൾക്കും വാദികൾക്കും എല്ലാം ബുദ്ധിമുട്ടുണ്ടാക്കാനും കാരണമാകുന്നുണ്ടായിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.